യുക്രെയ്നിനെ വളഞ്ഞു! റഷ്യയുടെ ‘ഗോതമ്പ് യുദ്ധം’ കടുപ്പിച്ച് നാറ്റോ രാജ്യങ്ങൾ പുടിനെ പൂട്ടാൻ നീക്കം
യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതു തുടരാനും റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കാനും ജി 7 രാജ്യങ്ങൾ തീരുമാനിച്ചു. യുക്രെയ്നിൽനിന്നുള്ള ഭക്ഷ്യധാന്യ കയറ്റുമതി തടസ്സം തുടർന്നാൽ ആഗോള ഭക്ഷ്യക്ഷാമം ആസന്നമാണെന്നും ബ്രിട്ടൻ, കാനഡ, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ്, യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ ത്രിദിന സമ്മേളനം മുന്നറിയിപ്പു നൽകി. ധാന്യ കയറ്റുമതി തടഞ്ഞുകൊണ്ടു റഷ്യ നടത്തുന്നതു ‘ഗോതമ്പ് യുദ്ധം’ ആണെന്നും ജി 7 ആരോപിച്ചു.
ധാന്യ കയറ്റുമതി ഉടൻ പുനരാരംഭിക്കാൻ വഴി കണ്ടെത്തുന്നില്ലെങ്കിൽ ആഫ്രിക്കയിലും മധ്യപൂർവദേശത്തും വരും മാസങ്ങളിൽ കടുത്ത ഭക്ഷ്യക്ഷാമമുണ്ടാകും. അടുത്ത വിളവെടുപ്പിനു മുൻപേ കെട്ടിക്കിടക്കുന്ന ധാന്യശേഖരം പുറത്തെത്തിക്കാനുള്ള നടപടികൾക്ക് ഉടൻ രൂപം നൽകുമെന്നു ജി 7 യോഗം വ്യക്തമാക്കി.
ആവശ്യമായ കാലത്തോളം യുക്രെയ്നിനുള്ള ആയുധവിതരണം തുടരുമെന്നു വ്യക്തമാക്കിയ യോഗം, റഷ്യയെ പിന്തുണയ്ക്കരുതെന്നു ചൈനയോട് അഭ്യർഥിച്ചു. എന്നാൽ റഷ്യൻ ഇന്ധന ഇറക്കുമതി വിലക്കാനുള്ള ശുപാർശയ്ക്ക് യൂറോപ്യൻ യൂണിയനിൽ പൊതു പിന്തുണ കിട്ടിയില്ല. ഹംഗറിയുടെ എതിർപ്പു മൂലമാണിത്.
അതേസമയം, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽനിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. ആഴ്ചകൾ നീണ്ട ശക്തമായ വ്യോമാക്രമണങ്ങൾക്കൊടുവിലാണു റഷ്യൻപിന്മാറ്റം. ഡോൺബാസ് അടക്കം വിവിധ മേഖലകളിൽ 100 യുക്രെയ്ൻ സൈനികരെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു.റഷ്യയുടെ നിയന്ത്രണത്തിലുള്ള മരിയുപോളിൽ കുടുങ്ങിയ നൂറുകണക്കിനു മുറിവേറ്റ സൈനികരെ മോചിപ്പിക്കാൻ ചർച്ചകൾ തുടരുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു.
റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച യുക്രെയ്നിലെ ഇന്ത്യൻ എംബസി ഈ മാസം 17മുതൽ കീവിൽ പ്രവർത്തനം പുനരാരംഭിക്കും. നിലവിൽ പോളണ്ടിലെ വാഴ്സയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ഉണ്ടായതിനു പിന്നാലെ മാർച്ച് 13നാണ് എംബസി അടച്ചത്.
യുക്രെയ്നിൽ റഷ്യയുടെ ആക്രമണത്തെ തുടർന്ന് മനുഷ്യാവകാശ പ്രശ്നങ്ങൾ വഷളാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. അതേസമയം യുക്രെയ്ന് 50 കോടി യൂറോയുടെ സഹായം നൽകാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
അതിനിടെ, യുദ്ധക്കുറ്റങ്ങളിലുള്ള വിചാരണ കീവിലെ കോടതിയിൽ തുടങ്ങി. റഷ്യ പതിനായിരത്തോളം യുദ്ധകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. ബ്രിട്ടനും നെതർലെൻഡ്സും വിചാരണയിൽ യുക്രെയ്നെ സഹായിക്കും.
https://www.facebook.com/Malayalivartha