തണുത്ത് മനോഹരമായ സുഖ ശീതള പ്രദേശങ്ങളുണ്ട്; കുഴികളും ഗുഹകള്‍ പോലുള്ള താപസ്ഥിരതാ പ്രദേശങ്ങളുമുണ്ട്; 34 മീറ്റര്‍ ആഴവും 90 മീറ്റര്‍ വീതിയുമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്; ഈ ഗുഹകളില്‍ പകലും രാത്രിയും താപനില 17 ഡിഗ്രി സെൽഷ്യസ്; ഈ ഗുഹാഭാഗങ്ങള്‍ സൗരവികിരണങ്ങളുടേയും ഉല്‍ക്കകളുടേയും ഭീഷണിയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കും; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ചന്ദ്രനെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി നാസ

മലയാള സിനിമയിലെ മനോഹരമായ ഗാനങ്ങളില്‍ ഒന്നാണ് 'തങ്കത്താഴികക്കുടമല്ല... താരാപഥത്തിലെ രഥമല്ല.... ചന്ദ്രബിംബം കവികള്‍പുകഴ്ത്തിയ സ്വര്‍ണമയൂരമല്ല....' എന്ന ഗാനം. 1970-ല്‍ കുഞ്ചോക്കോ സംവിധാനം ചെയ്ത 'പേള്‍വ്യു' എന്ന ചിത്രത്തിലേതാണിത്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നതാണെങ്കിലും മലയാളികള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ക്കുന്ന പാട്ട്. ദിവസം ഒരു നേരമെങ്കിലും ഗന്ധര്‍വന്റെ ശബ്ദസൗന്ദര്യത്തിലൂടെ ഭാവനയുടെ കൊടുമുടി കയറിയ ഈ ഗാനം നമ്മുടെ ഹൃദയങ്ങളിലെത്തുന്നു.
ചന്ദ്രന്‍, തങ്കത്താഴികക്കുടമോ താരാപഥത്തിലേ രഥമോ കവികള്‍ പുകഴ്ത്തുന്ന സ്വര്‍ണമയൂരമോ അല്ല. പിന്നെയോ ഏതോ വിരഹത്തില്‍ ഇരുള്‍ വന്നു മൂടുമൊരേകാന്ത ശൂന്യത മാത്രമാണവിടെ മറ്റൊന്നുമില്ല എന്നു സമര്‍ഥിക്കുന്നതാണ് ആ പാട്ട്. അതുവരെ ചന്ദ്രന് കവികള്‍ കല്‍പ്പിച്ചു നല്‍കിയ പട്ടുടയാടകളെല്ലാം അഴിച്ചുമാറ്റി ചന്ദ്രനെ അതിന്റെ നഗ്നതയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു വയലാര്‍. ശാസ്ത്രലോകം ചന്ദ്രനെക്കുറിച്ച് അതുവരെ തന്ന അറിവിന്റെ പശ്ചാത്തലത്തിലായിരുന്നു വയലാര്‍ ആ ഗാനം എഴുതിയതും.
ഇപ്പോള്‍ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് കഥയാകെ മാറുകയാണ്. നാസ വയലാറിനെ തിരുത്തുന്നു. കാര്യങ്ങള്‍ വയലാര്‍ പറഞ്ഞതു പോലല്ലെന്ന് അവര്‍ പറയുന്നു. ചന്ദ്രനിലെ പകല്‍ച്ചൂട് 127 ഡിഗ്രി സെൽഷ്യസാണ്. രാത്രിയില്‍ ഇത് മൈനസ് 173 ഡിഗ്രിയിലേക്ക് താഴും. നമുക്ക് സങ്കല്‍പ്പിക്കാനാകാത്ത ചൂടും തണുപ്പും. പകല്‍ നമ്മളിറങ്ങി നിന്നാല്‍ സെക്കന്റുകള്‍കൊണ്ട് ചാരമാകും. രാത്രിയാണെങ്കില്‍ ഉറഞ്ഞ് മഞ്ഞുകട്ടയാകും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പോലും നമ്മുടെ പകല്‍ച്ചൂട് 37 ഡഗ്രി മാത്രമാണ് അതുപോലും നമുക്ക് സഹിക്കാന്‍ കഴിയുന്നതിലപ്പുറവുമാണ്.
എന്നാല്‍, ഇപ്പറഞ്ഞു കേട്ടതൊന്നുമല്ല സാക്ഷാല്‍ ചന്ദ്രന്റെ കാലാവസ്ഥ എന്നാണ് നാസയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. അവിടെ തണുത്ത് മനോഹരമായ സുഖ ശീതള പ്രദേശങ്ങളുണ്ട്. ഇത്തരം പ്രദേശങ്ങള്‍ക്ക് അവര്‍ നല്‍കിയിരിക്കുന്ന പേര് 'നിഴല്‍ മേഖലകള്‍' എന്നാണ്. നാസയുടെ ചന്ദ്രപേടകമായ ലൂണാര്‍ റിക്കാണസന്‍സ് ഓര്‍ബിറ്ററില്‍ നിന്ന് ലഭിച്ച ഡാറ്റകളും ചിത്രങ്ങളും വിശകലനം ചെയ്താണ് കണ്ടെത്തല്‍. കുഴികളും ഗുഹകള്‍ പോലുള്ള താപസ്ഥിരതാ പ്രദേശങ്ങളും ചന്ദ്രനില്‍ ഉണ്ടെന്ന് അവര്‍ സ്ഥിരീകരിക്കുന്നു.
ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കണ്ടെത്തല്‍. ലാവ ഉറഞ്ഞോ മറ്റോ ഉണ്ടായ ഈ ഗുഹാഭാഗങ്ങള്‍ സൗരവികിരണങ്ങളുടേയും ഉല്‍ക്കകളുടേയും ഭീഷണിയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. 34 മീറ്റര്‍ ആഴവും 90 മീറ്റര്‍ വീതിയുമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗുഹകളില്‍ പകലും രാത്രിയും താപനില 17 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. 2009-ല്‍ അയച്ച റിക്കാണസന്‍സില്‍ കാമറകളടക്കം ഏഴുപരീക്ഷണ ഉപകരണങ്ങല്‍ ഉണ്ടായിരുന്നു.
കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവി ബഹിരാകാശ ഗവഷണങ്ങളില്‍ മനുഷ്യന് ഇടത്താവളമായി ഈ പ്രദേശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ശാസ്ത്രലോകത്തെ ആവേശം കൊള്ളിക്കുന്നത്. എന്തായാലും കവിഭാവനയും ശാസ്ത്രഭാവനയും മുന്നേറട്ടെ. രണ്ടും മനുഷ്യജീവിതത്തിന് ശാന്തിയും സമാധാനവും നല്‍കട്ടെ. നമ്മുടെ ആഗ്രഹം അത്രമാത്രം.
https://www.facebook.com/Malayalivartha


























