യഥാര്‍ത്ഥ യുദ്ധം ഇനിയാണ് ആണവായുധങ്ങളെല്ലാം പുറത്തെടുത്ത് പുടിന്റെ ഭീഷണി തിരിച്ചടി ഉറപ്പെന്ന് സെലന്‍സ്‌കി

യുക്രെയിനിലെ ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സണ്‍, സെപൊറീഷ്യ എന്നീ പ്രദേശങ്ങളെ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കൂട്ടിച്ചേര്‍ക്കല്‍ അംഗീകരിക്കുന്ന കരാറില്‍ പുട്ടിന്‍ ഒപ്പിടുന്ന ചടങ്ങ് ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 5.30ന് മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിന്‍ പാലസിലെ സെന്റ് ജോര്‍ജ് ഹാളില്‍ നടക്കും.
നാല് പ്രദേശങ്ങളിലും റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടങ്ങളുടെ തലവന്‍മാരും വിമത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. കൂട്ടിച്ചേര്‍ക്കല്‍ ഉടമ്പടികള്‍ അടുത്താഴ്ച റഷ്യന്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും അംഗീകരിക്കും. ഒക്ടോബര്‍ 4ന് പുട്ടിന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയെ അഭിസംബോധന ചെയ്യും.
മാസങ്ങളായി റഷ്യന്‍ നിയന്ത്രണത്തിലുള്ള ഈ തെക്ക്, കിഴക്കന്‍ മേഖലകളില്‍ 23 മുതല്‍ 27 വരെ നടത്തിയ ഹിതപരിശോധന വിജയിച്ചെന്ന റഷ്യന്‍ അനുകൂല വിമതരുടെ അവകാശവാദത്തിന് പിന്നാലെയാണ് ഇവയെ റഷ്യയോട് ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. ഹിതപരിശോധന റഷ്യ നടത്തിയ വ്യാജ നീക്കമാണെന്നാണ് ആരോപണം. എന്നാല്‍ ഹിതപരിശോധന സത്യസന്ധമാണെന്നും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നുമാണ് റഷ്യയുടെ വാദം.
ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സണ്‍, സെപൊറീഷ്യ പ്രവിശ്യകളുടെ ആകെ 90,000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശമാണ് റഷ്യന്‍ നിയന്ത്രണത്തിലുള്ളത്. യുക്രെയിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 15 ശതമാനത്തോളം വരും ഇത്. മാത്രമല്ല, 2014ല്‍ പിടിച്ചെടുത്ത ക്രൈമിയയിലേക്ക് ഈ പ്രദേശങ്ങളിലൂടെ കര ഇടനാഴി സൃഷ്ടിക്കാനും റഷ്യയ്ക്കാകും. തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോള്‍, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യ എന്നിവ ഈ മേഖലകളിലാണ്. ഈ പ്രവിശ്യകളുടെ ചെറിയ ഒരു ഭാഗം ഇപ്പോഴും യുക്രെയിന്‍ സൈന്യത്തിന്റെ കൈയ്യിലാണ്. ഈ മാസം ആദ്യം
ഖാര്‍ക്കീവിലെ ഇസിയം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് യുക്രെയിന്‍ സൈന്യം റഷ്യയെ തുരത്തിയിരുന്നു. കൂടുതല്‍ തിരിച്ചടികള്‍ ഒഴിവാക്കാനാണ് റഷ്യ കൂട്ടിച്ചേര്‍ക്കല്‍ വേഗത്തിലാക്കിയത്. ഈ വര്‍ഷം ഫെബ്രുവരി 24ന് ആരംഭിച്ച അധിനിവേശത്തില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാനാകാതെ വന്നതോടെ നിലവില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളെയും തങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്ത് വിജയം പ്രഖ്യാപിക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.
ജനഹിതപരിശോധന പ്രകാരം നാല് പ്രവിശ്യാ നഗരങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന നടപടിയുമായി റഷ്യ മുന്നേറുമ്പോള്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി യുക്രെയ്ന്‍. നാറ്റോയുടേയും അമേരിക്കയുടേയും ശക്തമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദമാണ് സെലന്‍സ്‌കി ഉയര്‍ത്തുന്നത്. റഷ്യന്‍ സൈന്യത്തിനെ പലയിടത്തും തങ്ങള്‍ പ്രതിരോധിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണെന്നും സെലന്‍സ്‌കി ഐക്യരാഷ്ട്ര സഭയില്‍ അറിയിച്ചിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും അക്രമങ്ങളുടെ വിവരങ്ങള്‍ നിരത്തി സഭയില്‍ സെലന്‍സ്‌കി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രവിശ്യാ ലയനം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ന് ഔദ്യോഗിക പ്രസ്തവാന നടത്തും. ഒപ്പം യുക്രെയ്ന്‍ ആക്രമണം സംബന്ധിച്ച പുതിയ നയപ്രഖ്യാപനവും ഏവരും പ്രതീക്ഷിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ അതിരൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ശേഷ മുള്ള പുടിന്റെ പ്രസംഗം പുതിയ എന്ത് സൈനിക നീക്കത്തിനാണ് വഴിവയ്ക്കുക എന്ന ആശങ്കയിലാണ് പാശ്ചാത്യലോകം.
https://www.facebook.com/Malayalivartha


























