പാകിസ്താനില്‍ നാശം വിതച്ച് പ്രളയക്കെടുതി... പാകിസ്താന്റെ പകുതിയും മുങ്ങി... ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണം....

പാകിസ്താനിലുടനീളമുള്ള വെള്ളപ്പൊക്ക നാശമാണ്. കനത്ത മഴയെ തുടര്‍ന്ന് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുകയാണ് പാക്കിസ്ഥാന്‍. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ആഗ്രഹം പ്രകടമാക്കി പാകിസ്താൻ. വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോ സർദാരിയാണ് ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കണം എന്ന് വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ പ്രളയത്തിൽ രാജ്യത്ത് വൻ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് പാക്കിസ്ഥാനിൽ മഴ ശക്തമായത്. ഇപ്പോൾ താഴ്ന്ന പ്രദേശങ്ങളെയാണ് പ്രളയം ബാധിച്ചത്. ഭാവിയിൽ പാക്കിസ്ഥാനിലെ ഉയർന്ന പ്രദേശങ്ങളും പ്രളയക്കെടുതി നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ ഇന്ത്യയും പാകിസ്താനും ഒന്നിച്ച് പ്രവർത്തിക്കണം. ആഗോള താപനമാണ് രാജ്യത്ത് അപ്രതീക്ഷിത പ്രളയത്തിന് കാരണമായത്. പ്രളയത്തിൽ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വെള്ളത്തിനടിയിലാണ്.
കാലാവസ്ഥ വ്യതിയാനം പരിഹരിക്കാൻ അമേരിക്കയും ചൈനയും ഒന്നിച്ച് പ്രവർത്തിക്കണം. സമാനമായ രീതിയിൽ പാകിസ്താനും ഇന്ത്യയും ഒന്ന് ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഉഭയകക്ഷി ചർച്ചകൾക്കായി ബിലാവൽ വാഷിംഗ് ടൺ ഡിസിയിലാണ്. ഇവിടെവെച്ചായിരുന്നു ഇന്ത്യയുമായി സഹകരിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടമാക്കിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 66 മില്യൺ ഡോളർ അമേരിക്ക പാകിസ്താന് സഹായമായി നൽകിയിരുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സായുധ സൈന്യത്തെ നിയോഗിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 33 ദശലക്ഷത്തിലധികം ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ 982 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 45 പേര്‍ മരിച്ചതായാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) കണക്കുകള്‍ പറയുന്നത്.
24 മണിക്കൂറിനുള്ളില്‍ 113 പേര്‍ക്ക് പരിക്കേറ്റതുള്‍പ്പെടെ ഇതുവരെ 1,456 പേര്‍ക്ക് പരിക്കേറ്റു. 3,161 കിലോമീറ്ററിലധികം റോഡ് തകര്‍ന്നതായും 149 പാലങ്ങള്‍ ഒലിച്ചുപോയതായും 682,139 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നതായും എന്‍ഡിഎംഎ റിപ്പോര്‍ട്ട് ചെയ്തു. അഭൂതപൂര്‍വമായ മണ്‍സൂണ്‍ മഴ മൂലമുണ്ടായ വെള്ളപ്പൊക്കം രാജ്യത്തിന്റെ പകുതിയിലധികം വെള്ളത്തിനടിയിലായി, 110 ജില്ലകളിലായി 5.7 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും ഇല്ലാതായതായാണ് റിപോര്‍ട്ട്.
https://www.facebook.com/Malayalivartha


























