വിയന്നയില്‍ വേലയിറക്കിയ ചൈനയെ നാണം കെടുത്തി ഇന്ത്യയും ഐ.എ.ഇ.എയും ആണവ അന്തര്‍വാഹിനി ദൗത്യം തുടരും

വിയന്നയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ പൊതുസമ്മേളനത്തില്‍ ഓക്കസ് സഖ്യത്തിനെതിരെ കൊണ്ടുവന്ന കരട് പ്രമേയം പിന്‍വലിച്ച് ചൈന. നീക്കത്തിന് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടി. ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രമേയത്തിന് പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ ഐ.എ.ഇ.എ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് ആണവോര്‍ജ്ജമുള്ള അന്തര്‍വാഹിനികള്‍ നല്‍കാന്‍ ശ്രമിച്ചതിനെതിരെയാണ് ഓക്കസ് സഖ്യത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ ചൈന ശ്രമിച്ചത്.
പൊതുസമ്മേളനത്തിന്റെ അവസാന നിമിഷം വരെ മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നതോടെയാണ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ പ്രമേയം പിന്‍വലിച്ചത്. ചൈനയുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തിനും മറ്റ് രാജ്യങ്ങള്‍ക്കു മേല്‍ പുലര്‍ത്താന്‍ നോക്കുന്ന അധീശത്വത്തിനും തടയിടുക എന്ന ലക്ഷ്യത്തിലാണ് യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഓക്കസ് എന്ന പ്രതിരോധ മുന്നണിക്ക് തുടക്കം കുറിച്ചത്. സഖ്യത്തിന്റെ ഭാഗമായിട്ടാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിവ്യൂഹം പണിയാന്‍ യുഎസും ബ്രിട്ടനും സഹായിക്കാമെന്ന ധാരണയായത്.
ഓക്കസ് സഖ്യത്തിന് കീഴില്‍ എട്ട് ആണവോര്‍ജ്ജ അന്തര്‍വാഹിനികള്‍ ഓസ്‌ട്രേലിയയ്ക്ക് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇന്തോപസഫിക്കിലടക്കം ചൈനയുടെ വര്‍ധിച്ചുവരുന്ന കടന്നു കയറ്റത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു നീക്കം. എന്നാല്‍ ആണവ ഉടമ്പടിയുടെ ലംഘനമാണ് നടക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രധാന ആരോപണം. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലാണ് ചൈനയുടെ പിന്മാറ്റത്തിന് കാരണമെന്ന് ഐ.എ.ഇ.എയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓക്കസ് രാജ്യങ്ങളുമായി മികച്ച നയതന്ത്രം ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ.
അതേസമയം ആഗോള ശക്തിയായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടും നിരവധി നിയമവിരുദ്ധ പൊലീസ് സ്റ്റേഷനുകള്‍ ചൈനീസ് സര്‍ക്കാര്‍ തുറന്നതായി റിപ്പോര്‍ട്ട്. ഇത് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കാനഡയിലുടനീളമുള്ള പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുമായി (പിഎസ്ബി) അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇത്തരം അനൗപചാരിക പൊലീസ് സര്‍വീസ് സ്റ്റേഷനുകള്‍ ചൈനയുടെ എതിരാളികളെ വെറുപ്പിക്കാനാണ് സ്ഥാപിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം റിപ്പോര്‍ട്ട് പറയുന്നു.
പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാനഡയിലുടനീളം പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുമായി (പിഎസ്ബി) അഫിലിയേറ്റ് ചെയ്തിട്ടുള്ള അനൗപചാരിക പൊലീസ് സേവന സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ കുറഞ്ഞത് മൂന്ന് സ്റ്റേഷനുകളെങ്കിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, ഈ നിയമവിരുദ്ധമായ പൊലീസ് സ്റ്റേഷനുകള്‍ വഴി ചൈനീസ് സര്‍ക്കാര്‍ ചില രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും ചെയ്യുന്നതായി ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം റിപ്പോര്‍ട്ടിക പറയുന്നു.
21 രാജ്യങ്ങളിലായി ഇത്തരത്തിലുള്ള 30 സ്റ്റേഷനുകള്‍ ഇതിനകം തുറന്നിട്ടുണ്ടെന്നാണ് ചൈനയിലെ ഫുജോവു പൊലീസിന്റെ പ്രതികരണം. ഉക്രെയ്ന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് പൊലീസ് സ്റ്റേഷനുകള്‍ക്കായി ഇത്തരം ക്രമീകരണങ്ങളുണ്ട്, ഈ രാജ്യങ്ങളില്‍ മിക്ക രാജ്യങ്ങളിലെയും നേതാക്കള്‍ ചൈനയുടെ ഉയര്‍ച്ചയെയും അതിന്റെ മോശമായ മനുഷ്യാവകാശ രേഖകളെയും പൊതുവേദികളില്‍ ചോദ്യം ചെയ്യുന്നവരാണ്.
ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന, സുരക്ഷയുടെ പേരില്‍ രാജ്യത്തുടനീളം വ്യാപകമായ ദുരുപയോഗം നടത്തുന്നതായി മനുഷ്യാവകാശ പ്രചാരകര്‍ ആരോപിച്ചു. ആളുകളെ തടങ്കല്‍പ്പാളയങ്ങളില്‍ ഒതുക്കി നിര്‍ത്തുക, കുടുംബങ്ങളെ നിര്‍ബന്ധിതമായി വേര്‍പെടുത്തുക, നിര്‍ബന്ധിത വന്ധ്യംകരണം നടത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഇവ തടങ്കല്‍ പാളയങ്ങളല്ല 'തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍' ആണെന്നാണ് ചൈനയുടെ വാദം. തീവ്രവാദത്തെ എതിര്‍ക്കാനും ആളുകളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും ഇവ ആവശ്യമാണെന്നും ചൈന അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha


























