റഷ്യ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളും തിരിച്ചുപിടിച്ചു; യുക്രൈന്‍ സ്‌ട്രൈക്കില്‍ ഞെട്ടല്‍ മാറാതെ പുടിന്‍ യുക്രൈന്റെ വിജയസമാന നീക്കം
റഷ്യന്‍ അധീനതയിലുള്ള രാജ്യത്തിന്റെ തെക്കന്‍ മേഖല യുക്രെയ്ന്‍ നിര്‍ണായക നീക്കത്തിലൂടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച ശേഷം യുക്രെയ്ന്‍ തെക്കന്‍ പ്രവിശ്യയില്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ മേഖലയിലെ നിപ്രോ നദിക്കരയിലൂടെ അതിവേഗം നീങ്ങിയ യുക്രെയ്ന്‍ ടാങ്കുകള്‍ ആയിരത്തോളം വരുന്ന റഷ്യന്‍ സേനയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുക്രെയ്ന്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുക്രെയ്‌ന്റെ ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നദിയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി കിലോമീറ്ററുകളോളം നീങ്ങിയെന്നും നിരവധി ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്ന്‍ സൈനികര്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത പല ഗ്രാമങ്ങളിലും തങ്ങളുടെ പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോകള്‍ പുറത്തുവരുന്നു. റഷ്യയുടെ സമൂഹമാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെന്നുമാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്.
കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമന്‍ യുക്രെയ്ന്‍ സേന കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ച് നഗരകവാടത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തിയിരുന്നു. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഹേഴ്‌സന്‍ സാപൊറീഷ്യ എന്നീ 4 പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ത്തതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് യുക്രെയ്ന്‍ നിര്‍ണായക നേട്ടമുണ്ടാക്കിയത്. ഹര്‍കീവ് നഗരത്തെ മിന്നലാക്രമണത്തിലൂടെ തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് യുക്രെയ്ന്‍ തെക്കന്‍ മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചത്. അതിനിടെ 7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ റിസര്‍വ് സൈനികരെ സമാഹാരിക്കാന്‍ പുട്ടിന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് റഷ്യയില്‍ ഉയരുന്നത്.
അതേസമയം കിഴക്കന്‍ യുക്രെയിനിലെ ഡൊണെസ്‌കിലെ ലൈമന്‍ നഗരത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി റഷ്യ അറിയിച്ചു. യുക്രെയിന്‍ സൈന്യം എല്ലാ ദിശയില്‍ നിന്നും നഗരം വളഞ്ഞതോടെയാണ് റഷ്യയുടെ നീക്കം. ലൈമന്‍ നഗരം തങ്ങളുടെ നിയന്ത്രണത്തിലായെന്ന് മണിക്കൂറുകള്‍ക്ക് മുന്നേ യുക്രെയിന്‍ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ഡൊണെസ്‌ക് ഉള്‍പ്പെടെയുള്ള നാല് പ്രവിശ്യകള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചത്. റഷ്യക്കേറ്റ കനത്ത തിരിച്ചടികളിലൊന്നാണ് ലൈമനില്‍ നിന്നുള്ള പിന്‍മാറ്റം. ലെമന്റെ നിയന്ത്രണം റഷ്യ ഇതുവരെ പിടിച്ചെടുത്തിരുന്നില്ല. അതേ സമയം, ലൈമന്‍ നഗരത്തില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ യുക്രെയിനില്‍ വീര്യം കുറഞ്ഞ ആണവായുധങ്ങളുടെ പ്രയോഗം ഉള്‍പ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കണമെന്ന് പുട്ടിന്റെ അടുത്ത അനുയായിയും ചെച്‌നിയ നേതാവുമായ റാംസന്‍ കഡ്രയോവ് പറഞ്ഞു.
നാറ്റോ സൈനിക സഖ്യത്തിന്റെ അതിവേഗ അംഗത്വത്തിനായി യുക്രെയിന്‍ അപേക്ഷിക്കാന്‍ പോവുകയാണെന്നും റഷ്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെങ്കിലും വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രസിഡന്റായി അധികാരത്തിലുള്ളിടത്തോളം അത് നടക്കില്ലെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. കഴിഞ്ഞ ദിവസം യുക്രെയിനിലെ നാല് പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാക്കിയെന്ന് പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെലെന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. യുക്രെയിന്‍ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും സാന്നിദ്ധ്യത്തില്‍ അപേക്ഷയില്‍ ഒപ്പിടുന്നതിന്റെ വീഡിയോ സെലെന്‍സ്‌കി പുറത്തുവിട്ടു. യുക്രെയിന്റെ നാറ്റോ നീക്കം റഷ്യയെ പ്രകോപിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 30 അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചാലേ അപേക്ഷയില്‍ നാറ്റോ ഒഋൗദ്യോഗിക നടപടികള്‍ ആരംഭിക്കുകയുള്ളൂ. യുക്രെയിന്റെ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ നാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha