ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യയിലെ കഫ് സിറപ്പുകൾ? ഇന്ത്യയിലെ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിർമിച്ച നാല് കഫ് സിറപ്പുകൾ അപകടകാരിളെന്ന വമ്പൻ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
66 കുട്ടികളുടെ ജീവനെടുത്തത് ഇന്ത്യയിൽ നിർമ്മിച്ച നാല് കഫ് സിറപ്പുകളോ? വമ്പൻ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽസ് പ്രതിക്കൂട്ടിലായിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇന്ത്യയിലെ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിർമിച്ച നാല് കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.
പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്. അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചതിന് പിന്നിൽ ഈ സിറപ്പുകൾ ഉപയോഗിച്ചതാണ് കാരണമെന്ന സംശയം ശക്തമായി നിൽക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന കൊടുത്തിരിക്കുന്നത്.
ഈ സംഭവത്തിന്റെ സത്യാവസ്ഥയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഡബ്ല്യുഎച്ച്ഒ. കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തുന്നതായി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ഈ മരുന്നുകൾ ഗാംബിയയ്ക്കു പുറത്തും വിതരണം ചെയ്തിരിക്കാമെന്ന മുന്നറിയിപ്പും ഡബ്ല്യുഎച്ച്ഒ നൽകിയിട്ടുണ്ട്. നാലു മരുന്നുകളിലും അമിതമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്.
ഇതെല്ലാം വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന എന്നിങ്ങനെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറിനു വരെ കാരണമായേക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അത്യന്തം നടുക്കുന്ന വിവരങ്ങൾ തന്നേയാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടിരിക്കുന്നത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത്.കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്നിന്റെ വിതരണം നിർത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.
‘സബ് സ്റ്റാന്‍ഡേര്‍ഡ്’ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ഡബ്ല്യു എച്ച് ഒ ഈ നാല് മരുന്നുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്കിയിരിക്കുന്നത് . ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഉല്‍പ്പന്നങ്ങളെയാണു ഡബ്ല്യു എച്ച് ഒ ‘സബ് സ്റ്റാന്‍ഡേര്‍ഡ്’ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത് .ഈ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് നിര്‍മാതാക്കളായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഇന്നുവരെ ഗ്യാരണ്ടി നല്‍കിയിട്ടില്ലെന്നാണ് ഡബ്ല്യു എച്ച് ഒ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പിളുകളുടെ ലബോറട്ടറി വിശകലനം നടത്തിയാണ് നാല് മരുന്നുകളിലും അസ്വീകാര്യമായ അളവില്‍ ഡൈത്തിലീന്‍ ഗ്ലൈക്കോളിന്റെയും എഥിലീന്‍ ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും ബന്ധപ്പെട്ട ദേശീയ റെഗുലേറ്ററി അതോറിറ്റികള്‍ക്ക് വിശകലനം ചെയ്യാന്‍ കഴിയുന്നതുവരെ സുരക്ഷിതമല്ലെന്നു കണക്കാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് .
പ്രതികരണം തേടിയുള്ള തങ്ങളുടെ അഭ്യര്‍ത്ഥനയോട് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാന ആസ്ഥാനമായാണു മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha