കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം! കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച 4 പേരിൽ 8 മാസം പ്രായമുള്ള കുട്ടിയും, പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടി
പ്രവാസികളെ നടുക്കി ആ വാർത്ത. കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം. കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മരിച്ച 4 പേരിൽ 8 മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ 8 മാസം പ്രായമുള്ള മകൾ അരൂഹി ധേരി, കുട്ടിയുടെ അമ്മാവൻ അമൻദീപ് സിംഗ് (39) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ട് പോയത്.
സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഇവരെ പ്രതി തട്ടികൊണ്ടു പോയത്. പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കുകയുണ്ടായി. പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രവും പോലീസ് പുറത്ത് വിട്ടിരുന്നു. ആയുധധാരിയും അപകടകാരിയുമാണ് പ്രതിയെന്നാണ് പോലീസ് വെളിപ്പെടുത്തിയിരുന്നത്.
കൂടാതെ വ്യാപരങ്ങളും റെസ്റ്റോറന്റുകളും എല്ലാം ഉള്ള പ്രദേശത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് അറിയിച്ചിരുന്നു. എതെങ്കിലും തരത്തിൽ വിവരങ്ങളോ ലഭിക്കുകയോ, സംശയങ്ങൾ തോന്നുകയോ ചെയ്താൽ തന്നെ 911 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് അറിയിച്ചിരുന്നു. യു.എസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ഉടമയായ ഇന്ത്യൻ വംശജൻ തുഷാർ ആത്രെയെ 2019ൽ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു.കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയ ഇദ്ദേഹത്തെ പിന്നീട് കാമുകിയുടെ കാറിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
അതേസമയം ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജീസസ് മാനുവൽ സൽഗാഡോ (48) ആണ് അറസ്റ്റിലായത്. പൊലീസിനെ കണ്ട ഇയാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ഗുരുതരാവസ്ഥയിലാണെന്നും മെർസെഡ് കൗണ്ടി ഷരീഫ് പറഞ്ഞു. . ഇരകളിൽ ഒരാളുടെ എടിഎം കാർഡ് പ്രതി ഉപയോഗിച്ചുവെന്നും ഇതേതുടർന്നു എടിഎമ്മിലെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ, ആ ചിത്രത്തിലുള്ള വ്യക്തിയല്ല കസ്റ്റഡിയിൽ ഉള്ളതെന്നു ഷരീഫ് ഓഫീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോയവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണം പുരോഗമിച്ചുവരുകയായിരുന്നു. അതോടൊപ്പം തന്നെ ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടു പോകുന്നതിനു മുന്നോടിയായി ഇവരുടെ വാഹനം കത്തിയിരുന്നുവെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 11.39നു ഒരു വാഹനത്തിനു തീപിടിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഫയർ ഡിപ്പാർട്ട്മെന്റ് വിന്റണിലെ ബുഹാച്ച് റോഡ്– ഓക്ഡൈയ്ൽ റോഡ് ജംങ്ഷനിലേക്ക് ഒരു വാഹനം ആയച്ചുവെന്നു മെർസെഡ് കൗണ്ടി ഷരീഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2020 ഡോഡ്ജ് റാം ട്രക്കാണ് കത്തിയതെന്നു തിരിച്ചറിഞ്ഞു. തുടർന്ന് ഇത് റജിസ്റ്റർ ചെയ്ത ഉടമയായ അമൻ ദീപുമായി ബന്ധപ്പെടാൻ ശ്രമിക്കുകയുണ്ടായി.
പിന്നാലെ 12.35നു വാഹനത്തിന്റെ ഉടമയായ അമൻദീപ് സിങ്ങിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ട കലിഫോർണിയ പട്രോൾ സംഘം മെർസെഡ് പൊലീസിനെ സമീപിക്കുകയും ചെയ്തു. എന്നാൽ ഇവർ അമൻദീപുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേതുടർന്ന് മറ്റൊരു ബന്ധുവിനെ ബന്ധപ്പെട്ടു. ഇവർ ജസ്ദീപ് സിങ്, ജസ്ലീൻ കൗർ, അമൻദീപ് എന്നിവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇവരാണ് നാലു പേരെയും കാണാനില്ലെന്ന വിവരം മെർസെഡ് ഷരീഫിനെ അറിയിച്ചതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
കൂടാതെ ഈ കുടുംബത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനായി മെർസെഡ് പൊലീസ്, കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ്, മറ്റു പ്രാദേശിക ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചുവരുകയായിരുന്നു. തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം റസ്റ്ററന്റുകളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പ്രദേശമാണ്. എന്നാൽ സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല എന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha