യുക്രൈനില്‍ ആകാശക്കോട്ട കെട്ടി അമേരിക്ക; റഷ്യ പെട്ടു അതിര്‍ത്തി തിരിച്ചുപിടിച്ച് യുക്രൈന്റെ വിജയ ഗാഥ

ഒരിടവേളയ്ക്ക് ശേഷം യുക്രൈന്‍ തലസ്ഥാനം കത്തിയമരുമ്പോഴും. റഷ്യ തങ്ങളുടെ പക്കല്‍ നിന്നും അപഹരിച്ച പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്ന യുക്രൈന്‍ ദൗത്യം ഇപ്പോഴും തുടരുകയാണ്. ഇനിയൊരടി മുന്നോട്ടു വച്ചാല്‍ എല്ലാം ചുട്ടു ചാമ്പലാക്കും എന്ന പുടിന്റെ ഭീഷണി വകവയ്ക്കാതെയാണ് യുക്രൈന്‍ സൈന്യത്തിന്റെ മുന്നേറ്റം. ഇതിനെല്ലാം സഹായം നല്‍കുന്നത് അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളാണെന്നുള്ളത് നമുക്ക് അറിയാം. അതുകൊണ്ടു തന്നെ. യുക്രൈന്റെ മുന്നേറ്റത്തിന് റഷ്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമ്പോള്‍ അത് പ്രതിരോധിക്കുന്ന ഉത്തരവാദിത്വവും. ഇത്തരം രാജ്യങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. റഷ്യയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുദ്ധം തുടങ്ങിയതു മുതല്‍യുക്രൈന്‍ നാറ്റോയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു അനുകൂല നിലപാണ് അവരില്‍ നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അമേരിക്ക രംഗത്തിറങ്ങുന്നത്. വ്യോമ പ്രതിരോധത്തില്‍ അത്യാധുനീക ആയുധങ്ങളാണ് യുക്രൈന് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്.
യുക്രൈന്‍ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യന്‍ മിസൈലുകള്‍ മരണം വിതച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ സഹായം എത്തുന്നത്, വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടു തന്നെ വാഗ്ദാനം ചെയ്തത് യുക്രൈന് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചെന്നും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പടെ സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ പിന്തുണ യുക്രൈന് നല്‍കുന്നത് തുടരുമെന്ന് ഉറപ്പു നല്‍കിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയും ലോകത്തെ അറിയിച്ചു.
വിവേകശൂന്യമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവര്‍ക്ക് ബൈഡന്‍ അനുശോചനം അറിയിച്ചു. ബൈഡനുമായി സംസാരിച്ചതിന് ശേഷം 'പ്രതിരോധ സഹകരണത്തില്‍ നിലവില്‍ വ്യോമ പ്രതിരോധത്തിനാണ് ഒന്നാം സ്ഥാനം' എന്ന് സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ റഷ്യന്‍ സൈന്യം 80 ലധികം മിസൈലുകള്‍ തൊടുത്തുവിട്ടതായും അയല്‍രാജ്യമായ ബെലാറസില്‍ നിന്ന് വിക്ഷേപിച്ച ഇറാനിയന്‍ ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായും കീവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യുക്രൈനില്‍ റഷ്യ ആക്രമണം ശക്തിപ്പെടുത്തിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്. റഷ്യയെ ക്രീമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തതിന് പിന്നാലെയായിരുന്നു റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയത്. തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന കെര്‍ച്ച് പാലം.
അതേസമയം, യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമല്ലാത്ത ആഭ്യന്തര യാത്രകള്‍ ഒഴിവാക്കണമെന്നും താമസസ്ഥലം സംബന്ധിച്ചതടക്കമുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയെ കൃത്യമായി അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുക്രൈന്‍ സര്‍ക്കാരും തദ്ദേശഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്തായാലും അമേരിക്കയുടെ ഈ സഹായ വാഗ്ദാനം റഷ്യയെ വീണ്ടും ചൊടിപ്പിച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ ആണവായുധം യുക്രൈനില്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്ന റഷ്യയുടെ നീക്കങ്ങള്‍ക്ക് ഇതിലൂടെ വേഗം കൂടും എന്നാണ് യുദ്ധ വിദഗ്ദര്‍ പറയുന്നത്. വീര്യം കുറഞ്ഞ ആണവായുധം.
ഉക്രൈന്‍ പട്ടാളക്കാര്‍ക്കെതിരെ വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ചെചെന്‍ നേതാവ് കാഡിറോവാണ് പുടിനെ ഉപദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യയുടെ നേതാക്കള്‍ തന്നെ റഷ്യയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് തുടര്‍ച്ചയായി യുഎസിനും നേറ്റോ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ ഇടപെടല്‍.
ജപ്പാനിലെ ഹിരോഷിമയെ തുടച്ചുനീക്കാന്‍ പണ്ട് അമേരിക്ക ഉപയോഗിച്ചത് 13,000 ടണ്‍ ടിഎന്‍ടിയാണ്. 13 കിലോ ടണ്ണായിരുന്നു ഇതിന്റെ സ്‌ഫോടനശേഷി. എന്നാല്‍ വീര്യം കുറഞ്ഞ ആണവായുധം എന്നാല്‍ ഒരു കിലോ ടണ്‍ മുതലുള്ള ടിഎന്‍ടിയുടെ ഉപയോഗമാണ്. അതായത് ആയിരം ടണ്‍ ടിഎന്‍ടിയാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുക. ആണവായുധത്തിന്റെ ഭീകരത ഉണ്ടാകുമെങ്കിലും നാശനഷ്ടങ്ങള്‍ കുറവായിരിക്കും. പക്ഷെ വീര്യം കുറഞ്ഞ ആണവായുധപ്രയോഗം എന്നത് ഒരു സൂചനയാണ്. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ വീര്യം കൂടിയത് ഉപയോഗിക്കുമെന്ന താക്കീത്.
വാഷിംഗ്ടണ്‍ നഗരത്തെയോ ലണ്ടന്‍ നഗരത്തെയോ നാമാവശേഷമാക്കാന്‍ 300 കിലോ ടണ്‍ ടിഎന്‍ടിയുള്ള ആണവശേഷി ഉപയോഗിച്ചാല്‍ മതി. അതായത് 300000 ടണ്‍ ടിഎന്‍ടി മതിയെന്നര്‍ത്ഥം. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്. റഷ്യയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ആണവപോര്‍മുനയുടെ സ്‌ഫോടന ശേഷി അഞ്ച് ലക്ഷം ടണ്‍ ടിഎന്‍ടി മുതല്‍ എട്ട് ലക്ഷം ടണ്‍ ടിഎന്‍ടിയാണ്. ഇപ്പോഴും ഉക്രൈനെ മുന്നില്‍ നിര്‍ത്തി റഷ്യയെ നശിപ്പിക്കുക എന്ന യുദ്ധതന്ത്രമാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. പരോക്ഷമായി ആയുധങ്ങളെയും പോരാളികളെയും വിദഗ്ധരെയും ധനസഹായവും നല്‍കി റഷ്യയ്‌ക്കെതിരായ ഉക്രൈന്റെ പോരാട്ടം ശക്തിപ്പെടുത്താനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്. അതുവഴി റഷ്യയുടെ ആയുധശേഷിയും സൈനികശേഷിയും ദുര്‍ബ്ബലപ്പെടുത്തിയ ശേഷം റഷ്യയെ പാടെ മറ്റേതെങ്കിലും കാരണത്തിന്റെ പേരില്‍ ആക്രമിച്ച് തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പക്ഷെ അതിനേക്കാള്‍ മുന്‍പ് സ്വന്തം അന്തസ്സ് നിലനിര്‍ത്താന്‍ റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാനചര്‍ച്ചകള്‍ക്കുള്ള ഒരു സാധ്യതയും ഇതുവരെ ഉയര്‍ന്നിട്ടില്ല.
https://www.facebook.com/Malayalivartha


























