അണുബോംബിടാന്‍ പുടിന് ധൈര്യമില്ല.. യുദ്ധമുഖത്ത് റഷ്യയെ നേരിടുമെന്ന് ബൈഡന്‍

യുക്രൈനു മേല്‍ റഷ്യ അണ്വായുധം പ്രയോഗിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം. എന്നാല്‍ യുക്രൈനു മേല്‍ റഷ്യ അണ്വായുധം പ്രയോഗിച്ചാല്‍ അമേരിക്ക ഇടപെടും. എന്നാല്‍ പെന്റഗണ്‍ എന്തു ചെയ്യും, എന്ത് ചെയ്യില്ല എന്ന് ഇപ്പോള്‍ പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈന്റെ ഭാഗങ്ങള്‍ പിടിച്ചടക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ തെറ്റിദ്ധരിച്ചു. നവംബറില്‍ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പുടിനുമായി സംസാരിക്കാനുള്ള സാധ്യതയില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. അതുപോലെ തന്നെ യുക്രൈനുമായി സംസാരിക്കാനും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ യുക്രൈനു മേല്‍ 'എയര്‍ ഷീല്‍ഡ്' സൃഷ്ടിക്കണമെന്ന് പ്രസിഡന്റ് വൊളോദിമീര്‍ സെലന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ യുക്രൈനിലെ ദശലക്ഷക്കണക്കിന് ജനത നിങ്ങളോട് നന്ദിയുള്ളവരായിരിക്കുമെന്ന് സെലന്‍സ്‌കി ജി7 ഉച്ചകോടിയില്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തിന് പിന്നാലെ യുക്രൈന് അമേരിക്കയും ജര്‍മ്മനിയും സൈനിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
റഷ്യയേയും ക്രീമിയയേയൂം തരമ്മില്‍ ബന്ധിപ്പികകുന്ന കെര്‍ച് സ്‌ട്രെയിറ്റ് ബ്രിഡ്ജ് പാലം തകര്‍ത്തത് യുക്രൈന്‍ ജനത ആഘോഷിച്ചുവെങ്കിലും റഷ്യ പിന്നീട് നടത്തിയ തിരിച്ചടിയില്‍ അവര്‍ ആശങ്കയിലാണ് റഷ്യ അണ്വായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന ഭീതിയാണ് ജനങ്ങള്‍ക്കിടയില്‍. റഷ്യയുടെ ആക്രമണം വരുംനാളുകളില്‍ രൂക്ഷമാകുമെന്ന സൂചന യുക്രൈന്‍ വിടാന്‍ അവിടെ അവശേഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പ്രേരിപ്പിക്കുന്നുണ്ട്.
അതേസമയം യുക്രൈനെതിരേ കനത്ത ആക്രമണം തുടരുകയാണ് റഷ്യ. തലസ്ഥാനമായ കീവിലെ പരിസരങ്ങളിലും ചൊവ്വാഴ്ച ശക്തമായ ബോംബിങ്ങും മിസൈല്‍ ആക്രമണങ്ങളുമുണ്ടായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 20 പേര്‍ മരിക്കുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. യുദ്ധം ജയിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യ ശക്തമായ ഇടപെല്‍ നടത്തുകയാണെന്ന് വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഫെബ്രുവരിയില്‍ തുടങ്ങിയ യുക്രൈന്‍ അധിനിവേശത്തിന് കുറച്ചുകാലമായി ശമനമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് വന്നിരിക്കേയാണ് വീണ്ടും ആക്രമണം കടുത്തത്.
കഴിഞ്ഞാഴ്ച ക്രൈമിയന്‍ മുനമ്പിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിനു പകരമായാണ് റഷ്യ രൂക്ഷമായ ആക്രമണത്തിലേക്ക് തിരിഞ്ഞത്. പാലത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ റഷ്യയെ യുക്രൈന്‍ ഭീകരരാഷ്ട്രം എന്നു വിശേഷിപ്പിച്ചു. യുദ്ധത്തില്‍ മരിച്ച 62 യുക്രൈന്‍ സൈനികരുടെ മൃതദേഹം ചര്‍ച്ചയിലൂടെ റഷ്യ വിട്ടുകൊടുത്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.
അമേരിക്കന്‍ ടെക് ഭീമന്‍ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസിനെ തീവ്രവാദഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി റഷ്യ. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് മെറ്റ. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ റഷ്യ മാര്‍ച്ചില്‍ നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























