ബിടിഎസിനെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കില്ല! ആദ്യം ജിൻ തന്നെ.... എല്ലാം അംഗങ്ങളും ഒരേ സമയം സൈനികസേവനത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു; സേവന കാലാവധി പൂർത്തിയാക്കിയ ശേഷം 2025 ൽ മടങ്ങിയെത്തി ബാൻഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിഗ്ഹിറ്റ് മ്യൂസിക്

ലോകമെമ്പാടും ആരാധകരുള്ള പ്രമുഖ കെ–പോപ് ബാൻഡ് ആയ ബിടിഎസിനെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കില്ലെന്നു വ്യക്തമായിരിക്കുകയാണ്. ഇതിനുപിന്നാലെ എല്ലാം അംഗങ്ങളും ഒരേ സമയം സൈനികസേവനത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ബാൻഡിലെ ഏറ്റവും മുതിർന്ന അംഗമായ ജിൻ ഈ മാസം തന്നെ പ്രവേശന നടപടികളാരംഭിക്കുന്നതായിരിക്കും.
കൂടത്തെ ബാൻഡിലെ മറ്റംഗങ്ങളും ഇതേ കാലയളവിൽ തന്നെ സൈനിക ഉത്തരവാദിത്തം നിറവേറ്റാനാണ് തീരുമാനം. സേവന കാലാവധി പൂർത്തിയാക്കിയ ശേഷം 2025 ൽ മടങ്ങിയെത്തി ബാൻഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിടിഎസിന്റെ മാനേജ്മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിക്കുകയുണ്ടായി.
ഈ ഡിസംബറിൽ 30 വയസ്സ് തികയുന്ന ജിൻ ഉൾപ്പെടെയുള്ളവർക്ക് ബിടിഎസ് ബാൻഡിന്റെ രാജ്യാന്തര പ്രശസ്തി കണക്കിലെടുത്ത് സൈനിക സേവനത്തിൽ നിന്ന് ഇളവു നൽകണമെന്ന് ദക്ഷിണ കൊറിയയിൽ ആവശ്യമുയർന്നെങ്കിലും പാർലമെന്റ് ഇത് അംഗീകരിച്ചില്ല. പിന്നാലെയാണ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തി ഈ വാർത്ത പുറത്ത് വന്നത്.
അതേസമയം ദക്ഷിണ കൊറിയയിൽ 18 വയസ്സ് തികഞ്ഞ ആരോഗ്യവാന്മാരായ പുരുഷന്മാരെല്ലാവരും 18 മാസത്തേയ്ക്ക് പട്ടാളത്തിൽ ചേരണമെന്ന നിയമമുണ്ട്. എന്നാൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ പ്രതിഭകളെ നിർബന്ധിത സേവനത്തിൽ നിന്നും ഒഴിവാക്കുന്ന രീതിയുമുണ്ട്. ഇതിലേയ്ക്ക് ബിടിഎസ് പരിഗണിക്കപ്പെട്ടെങ്കിലും അന്തിമ തീരുമാനം നിരാശയിലേയ്ക്കെത്തിക്കുകയാണ് ഉണ്ടായത്. ഇതിൻപ്രകാരമാണ് ബിടിഎസും രാജ്യ സേവനത്തിനായി ഇറങ്ങുന്നത്.
എന്നാൽ ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. വലിയ വേദികളിൽ അവരൊന്നിച്ച് എത്തുന്നത് ആവേശത്തോടെയാണ് സംഗീത പ്രേമികൾ സ്വീകരിക്കുന്നത് പോലും. അതിനൊപ്പം തന്നെ ലോക കപ്പ് ഫുട്ബോളിന്റെ തീം സോങ്ങിനും മറ്റു ചില വലിയ പ്രോജക്ടുകൾക്കുമായി അവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഈ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീഴ്ത്തി കൊണ്ടാണ് ബിടിഎസ് അംഗങ്ങൾ കൊറിയൻ ആർമിയിൽ നിർബന്ധിത സേവനത്തിനു ചേരും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha


























