യുദ്ധമുഖത്ത് നാറ്റോയും ഇറാനും; ഇനി ഡ്രോണ്‍ യുദ്ധമെന്ന് പുടിന്‍; പടയൊരുക്കി ലോകരാജ്യങ്ങള്‍

മൂന്നാം ലോക മഹായുദ്ധത്തിന് കളമൊരുങ്ങുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് ഇതൊരു ആണന യുദ്ധത്തിലേയ്ക്കും പിന്നീടത് ലോക മഹായുദ്ധത്തിലേയ്ക്കും പരിണമിക്കാനുള്ള സാധ്യതയാണ് യുദ്ധ വിദഗ്ദര്‍ കണക്കുകൂട്ടുന്നത് അല്ലെങ്കില്‍ ഏറെ വൈകാതെ തന്നെ ഇതിനൊരു ക്ലൈമാക്‌സ് ഉണ്ടാകണം. എന്നാല്‍ അതിനുള്ളൊരു സാധ്യതയും കാണുന്നില്ലെന്നുള്ളതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. യുക്രൈന് വേണ്ടി നാറ്റോയും അമേരിക്കയും. റഷ്യയ്ക്കുവേണ്ടി ഇറാനുമാണ് നിലവില്‍ യുദ്ധമുഖത്ത് ഇറങ്ങാനിരിക്കുന്നത്.
നിലവില്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് കൂടുതല്‍ പിന്തുണ ഇറാന്‍ നല്‍കുന്നുണ്ട്. ഡ്രോണുകള്‍ക്ക് പുറമെ മിസൈലുകള്‍ അടക്കമുള്ള കൂടുതല്‍ സൈനിക സഹായങ്ങള്‍ നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. രണ്ട് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌ന് കൂടുതല്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ നാറ്റോ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണിത്. റഷ്യ കൂടുതല്‍ ഡ്രോണുകളും കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ആവശ്യപ്പെട്ടിരുന്നു.സോള്‍ഫഗര്‍ ഉള്‍പ്പെടെയുള്ള ഉപരിതലത്തിലേക്ക് തൊടുക്കുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ നല്‍കാന്‍ ഇറാനും റഷ്യയും തമ്മില്‍ കരാര്‍ നിലവിലുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ഒക്ടോബര്‍ ആറിന് ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറും മറ്റ് ഉദ്യോഗസ്ഥരും റഷ്യ സന്ദര്‍ശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതെന്നാണ് വിവരം
യുദ്ധത്തില്‍ റഷ്യയുടെ പക്കല്‍ ഡ്രോണുകള്‍ക്ക് പുറമെ ഇറാനിയന്‍ മിസൈലുകളും പ്രത്യക്ഷപ്പെടുന്നത്. ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘര്‍ഷം കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഷാഹെദ്136 ആണ് ഇറാന്‍ വിതരണം ചെയ്യാന്‍ സമ്മതിച്ച ഡ്രോണുകളില്‍ ഒന്ന്. 'കാമികേസ്' എയര്‍ടുസര്‍ഫേസ് ആക്രമണ വിമാനമായി ഉപയോഗിക്കുന്ന ഡെല്‍റ്റ ചിറകുള്ള ആയുധമാണിത്. 300 കിലോമീറ്ററിനും 700 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഇറാനിയന്‍ ഹ്രസ്വദൂര ഉപരിതല ബാലിസ്റ്റിക് മിസൈലുകളാണ് ഫത്തേ110, സോള്‍ഫഗര്‍ എന്നിവ.
ഇറാന്‍ നിര്‍മ്മിത ഷഹെദ്136 ഡ്രോണുകള്‍ ഉപയോഗിച്ച് കഴിഞ്ഞ ആഴ്ചകളില്‍ റഷ്യന്‍ ആക്രമണങ്ങള്‍ യുക്രെയ്‌നില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുക്രൈയ്‌നില്‍ ഉപയോഗിക്കുന്നതിനായി റഷ്യയ്ക്ക് ഇറാന്‍ ഡ്രോണുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളെ ഇറാന്റെ വിദേശകാര്യമന്ത്രാലയം തള്ളിക്കളയുകയാണുണ്ടായത്. അമേരിക്കയുടെ ആരോപണങ്ങളെ റഷ്യയും തള്ളിക്കളയുകയാണുണ്ടായത്. യുക്രെയ്ന്‍ ജനതയെ കൊല്ലാന്‍ റഷ്യയെ സഹായിച്ചതിന് ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനോട് താന്‍ അഭ്യര്‍ത്ഥിച്ചതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
അതേസമയം യുക്രൈനില്‍ ആയുങ്ങള്‍ക്കു പുറമേ പണവും എത്തുന്നുണ്ട്. യുക്രൈന് പത്ത് കോടി ഡോളറിന്റെ സഹായം അനുവദിച്ചിരിക്കുകയാണ് യു.എ.ഇ. യുദ്ധം സൃഷ്ടിച്ച കെടുതികള്‍ മറികടക്കാന്‍ ജീവകാരുണ്യ സഹായമായാണ് തുക പ്രഖ്യാപിച്ചത്. അഭയാര്‍ഥികളുടെ ക്ഷേമത്തിനും തുക വിനിയോഗിക്കും.
പ്രതിസന്ധിയില്‍ വലയുന്ന യുക്രൈന് 10 കോടി ഡോളര്‍ വലിയ പിന്തുണയാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഘട്ടങ്ങളില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാശിമി പറഞ്ഞു. യുക്രൈന്‍ പ്രതിസന്ധിയുടെ മാനുഷിക ആഘാതം ലഘൂകരിക്കാന്‍ നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായി നേരത്തെയും യു.എ.ഇ സഹായം അനുവദിച്ചിരുന്നു. ഇതിനായി പോളണ്ടിലേക്കും മോള്‍ഡോവയിലേക്കും സഹായവുമായി വിമാനങ്ങള്‍ അയക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് മാനുഷിക സഹായമെത്തിക്കുന്നതിന് നേരത്തെ തുടക്കം കുറിച്ചത്.
https://www.facebook.com/Malayalivartha


























