മുന്നാം തവണയും ഷീ അമേരിക്കയ്ക്ക് നെഞ്ചിടിപ്പ് ഇനി ഏറ്റുമുട്ടലിന്റെ നാളുകള്‍

ഷീ ജിന്‍ പിംഗിന്റെ ശക്തി പലരും തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം. അദ്ദേഹം സൈനിക അട്ടിമറിയിലൂടെ പുറത്തായെന്നും തടവിലായെന്നും വരെ ഊഹോപോഹങ്ങള്‍ പരന്നു. എന്നാല്‍, എതിരാളികളുടെ പ്രചരണങ്ങളെയെല്ലാം അര്‍ത്ഥശൂന്യമാക്കിക്കൊണ്ട് ഷീ ജിന്‍ പിങ് മൂന്നാം തവണയും ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തുമ്പോള്‍, ഒരു സ്വേച്ഛാധികാരിയുടെ കൈകള്‍ക്ക് കൂടുതല്‍ ശക്തി വരികയാണ്.
ചോദിക്കുവാന്‍ ആരുമില്ലാത്ത നിലയിലേക്ക് ഷീ ജിന്‍ പിങ് വളര്‍ന്നു കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ച് എതിര്‍പ്പുകളെ ഇല്ലാതെയാക്കുകയും, എല്ലാവരേയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യ രാജ്യം എന്ന പേര് ഇപ്പോള്‍ ചൈനക്ക് അന്വര്‍ത്ഥമാവുകയാണ്. ലോക രാഷ്ട്രീയത്തില്‍ ആണെങ്കില്‍, പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ലിബറല്‍ ജനാധിപത്യവും ഷീ മുന്‍പോട്ട് വയ്ക്കുന്ന ലെനിനിസ്റ്റ് സ്വേച്ഛാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഇനിയുള്ള നാളുകളില്‍ ദൃശ്യമാവുക.
കൗണ്‍സില്‍ ഓഫ് ജിയോസ്ട്രാറ്റജിയിലെ ഉദ്യോഗസ്ഥനും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായ ചാള്‍സ് പാര്‍ട്ടണും, സി ഐ എസ് എസ് ഉദ്യോഗസ്ഥനും സി ഐ എയിലെ മുന്‍ ചൈനാ അനലിസ്റ്റുമായ ക്രിസ് ജോണ്‍സനുമാണ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍, ലോക മേധാവിത്വം എന്ന തന്റെ സ്വപ്നം സാക്ഷാക്കരിക്കുവാന്‍ ഷീയ്ക്ക് മുന്‍പില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ട്. ആഗോള തലത്തില്‍ തന്നെ ഒരു സാമ്പത്തിക മാന്ദ്യം ഉടലെടുക്കുകയാണ്. അതിനു പുറമെയണ് ചൈനയുടെ സീറോ കോവിഡ് നയം ചൈനീസ് സമ്പദ്ഘടനയില്‍ വരുത്തുന്ന തളര്‍ച്ച.
ചൈനയുടെ ആഭ്യന്തര കടം പെരുകി വരികയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരിതങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ തുടങ്ങുന്നു. അതിനൊപ്പം അനിശ്ചതത്തിലായിരിക്കുന്ന തെയ്വാന്റെ ഭാവിയും ഏറെവെല്ലുവിളികള്‍ ഷീക്ക് മുന്‍പില്‍ ഉയര്‍ത്തുകയാണ്. ഈ പ്രതിസന്ധിയിലൂടെയെല്ലാം രാജ്യത്തെ നയിച്ച് പശ്ചാത്യ ലോകത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിക്കാന്‍ ഷീക്ക് കെല്‍പുണ്ടോ അതോ അധികാരകൊതി മൂത്ത ഷീ രാജ്യത്തെ ഒരു വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ട ഒന്നാണ്.
മാവോ സേതുങ്ങിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയ കമ്മ്യുണിസ്റ്റ് വിപ്ലവകാരിയുടെ മകനായി ജനിച്ച ഷീ വളര്‍ന്നത് ബെയ്ജിംഗിലെ വരേണ്യവര്‍ഗ്ഗക്കാരുടെ ആവസസ്ഥലമായ ഷോങ്ങായിയില്‍ ആയിരുന്നു. എന്നല്‍, മാവോയുടെ സാംസ്‌കാരിക വിപ്ലവസമയത്ത് പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ഷീയുടെ കുടുംബത്തിനും അനുഭവിക്കേണ്ടി വന്നു. ഷീയെ കുടുംബത്തില്‍ നിന്നും അകറ്റി ദൂരെ ഒരു ഗ്രാമത്തിലെ ലേബര്‍ ക്യാമ്പില്‍ എത്തിച്ചു. പകലന്തിയോളം പാടത്ത് പണിയെടുത്ത് തളരേണ്ടി വന്നതിനേയും, രാത്രികള്‍ കൊതുകു കടിയാല്‍ നിദ്രാവിഹീനങ്ങളായതിനെയും കുറിച്ചൊക്കെ ഷീ പിന്നീട് പറഞ്ഞിട്ടുണ്ട്.
മാവോയുടെ മരണത്തോടെയാണ് പിന്നീട് ഷീയുടെ കുടുംബം രക്ഷപ്പെടുന്നത്. അവിടം മുതല്ക്കായിരുന്നു രാഷ്ട്രീയാധികാരത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. തന്റെ ലേബര്‍ ക്യാമ്പിലെ ജീവിത കാലത്ത് ഷീ പഠിച്ച സുപ്രധാനമായ പാഠം ചൈനീസ് രാഷ്ട്രീയം വളരെ ഇടുങ്ങിയ ഒന്നാണെന്നതായിരുന്നു. നിങ്ങള്‍ പൊരുതുകയാണെങ്കില്‍ ജയിക്കാനായി പൊരുതണം അതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അധികരത്തിലെത്തിയതിനു ശേഷവും ഷീ ഈ നയം പിന്തുടര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























