ലേബര്‍ ക്യാമ്പില്‍ നിന്ന് ചൈനീസ് രാഷ്ട്രീയത്തില്‍ ചോദിക്കുവാന്‍ ആരുമില്ലാത്ത തലത്തില്‍ വളര്‍ന്ന ഷീയുടെ ജീവിതം

ചൈനീസ് രാഷ്ട്രീയത്തില്‍ ചോദിക്കുവാന്‍ ആരുമില്ലാത്ത നിലയിലേക്ക് ഷീ ജിന്‍ പിങ് വളര്‍ന്നു കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ച് എതിര്‍പ്പുകളെ ഇല്ലാതെയാക്കുകയും, എല്ലാവരേയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യ രാജ്യം എന്ന പേര് ഇപ്പോള്‍ ചൈനക്ക് അന്വര്‍ത്ഥമാവുകയാണ്. ലോക രാഷ്ട്രീയത്തില്‍ ആണെങ്കില്‍, പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ലിബറല്‍ ജനാധിപത്യവും ഷീ മുന്‍പോട്ട് വയ്ക്കുന്ന ലെനിനിസ്റ്റ് സ്വേച്ഛാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഇനിയുള്ള നാളുകളില്‍ ദൃശ്യമാവുക.
കൗണ്‍സില്‍ ഓഫ് ജിയോസ്ട്രാറ്റജിയിലെ ഉദ്യോഗസ്ഥനും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായ ചാള്‍സ് പാര്‍ട്ടണും, സി ഐ എസ് എസ് ഉദ്യോഗസ്ഥനും സി ഐ എയിലെ മുന്‍ ചൈനാ അനലിസ്റ്റുമായ ക്രിസ് ജോണ്‍സനുമാണ് ഈ അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍, ലോക മേധാവിത്വം എന്ന തന്റെ സ്വപ്നം സാക്ഷാക്കരിക്കുവാന്‍ ഷീയ്ക്ക് മുന്‍പില്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ട്. ആഗോള തലത്തില്‍ തന്നെ ഒരു സാമ്പത്തിക മാന്ദ്യം ഉടലെടുക്കുകയാണ്. അതിനു പുറമെയണ് ചൈനയുടെ സീറോ കോവിഡ് നയം ചൈനീസ് സമ്പദ്ഘടനയില്‍ വരുത്തുന്ന തളര്‍ച്ച.
ചൈനയുടെ ആഭ്യന്തര കടം പെരുകി വരികയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരിതങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ തുടങ്ങുന്നു. അതിനൊപ്പം അനിശ്ചതത്തിലായിരിക്കുന്ന തെയ്വാന്റെ ഭാവിയും ഏറെവെല്ലുവിളികള്‍ ഷീക്ക് മുന്‍പില്‍ ഉയര്‍ത്തുകയാണ്. ഈ പ്രതിസന്ധിയിലൂടെയെല്ലാം രാജ്യത്തെ നയിച്ച് പശ്ചാത്യ ലോകത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിക്കാന്‍ ഷീക്ക് കെല്‍പുണ്ടോ അതോ അധികാരകൊതി മൂത്ത ഷീ രാജ്യത്തെ ഒരു വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ട ഒന്നാണ്.
മാവോ സേതുങ്ങിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയ കമ്മ്യുണിസ്റ്റ് വിപ്ലവകാരിയുടെ മകനായി ജനിച്ച ഷീ വളര്‍ന്നത് ബെയ്ജിംഗിലെ വരേണ്യവര്‍ഗ്ഗക്കാരുടെ ആവസസ്ഥലമായ ഷോങ്ങായിയില്‍ ആയിരുന്നു. എന്നല്‍, മാവോയുടെ സാംസ്‌കാരിക വിപ്ലവസമയത്ത് പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ഷീയുടെ കുടുംബത്തിനും അനുഭവിക്കേണ്ടി വന്നു. ഷീയെ കുടുംബത്തില്‍ നിന്നും അകറ്റി ദൂരെ ഒരു ഗ്രാമത്തിലെ ലേബര്‍ ക്യാമ്പില്‍ എത്തിച്ചു. പകലന്തിയോളം പാടത്ത് പണിയെടുത്ത് തളരേണ്ടി വന്നതിനേയും, രാത്രികള്‍ കൊതുകു കടിയാല്‍ നിദ്രാവിഹീനങ്ങളായതിനെയും കുറിച്ചൊക്കെ ഷീ പിന്നീട് പറഞ്ഞിട്ടുണ്ട്.
മാവോയുടെ മരണത്തോടെയാണ് പിന്നീട് ഷീയുടെ കുടുംബം രക്ഷപ്പെടുന്നത്. അവിടം മുതല്ക്കായിരുന്നു രാഷ്ട്രീയാധികാരത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. തന്റെ ലേബര്‍ ക്യാമ്പിലെ ജീവിത കാലത്ത് ഷീ പഠിച്ച സുപ്രധാനമായ പാഠം ചൈനീസ് രാഷ്ട്രീയം വളരെ ഇടുങ്ങിയ ഒന്നാണെന്നതായിരുന്നു. നിങ്ങള്‍ പൊരുതുകയാണെങ്കില്‍ ജയിക്കാനായി പൊരുതണം അതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അധികരത്തിലെത്തിയതിനു ശേഷവും ഷീ ഈ നയം പിന്തുടര്‍ന്നിരുന്നു.
അഴിമതി വിരുദ്ധതയുടേ പേരില്‍ എതിരാളികളെ നിശബ്ദമാക്കിയതും വോള്‍ഫ്‌വാറിയര്‍ ഡിപ്ലൊമസിയും എല്ലാം അതിന്റെ പ്രതിഫലനങ്ങളാണ്. അതേസമയം, ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോടുള്ള ഷീയുടെ ആത്മബന്ധവും വളരെ ശക്തമാണ്. മാവോയുടെ കാലത്ത്, ഷീയുടെ സമകാലീനരായ പലരും ചെയ്തതുപോലെ രജ്യം വിട്ടുപോവുകയോ രാജ്യവിരുദ്ധനായ ഒരാളായി മാറുകയോ ചെയ്തില്ല. കടുത്ത നാളുകളിലെ അനുഭവങ്ങള്‍ അദ്ദേഹത്തിനുള്ളിലെ കമ്മ്യുണിസ്റ്റിനെ കൂടുതല്‍ കരുത്തനാക്കിയതേയുള്ളു.
അതുതന്നെയായിരുന്നു ഈ സഹസ്രാബ്ദത്തിന്റെ ആദ്യ പതിറ്റാണ്ടില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി പ്രശ്‌നങ്ങളിലേക്ക് നീങ്ങിയപ്പോള്‍ അതിനെ ഷീയുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കാന്‍ ഉണ്ടായ കാരണം. മറ്റൊരു വിപ്ലവത്തിലൂടെ എല്ലാം ഒലിച്ചു പോകുന്നതിനു മുന്‍പായി നല്ലൊരു ലെനിനിസ്റ്റ് ആയ ഷീക്ക് പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താമെന്ന് അവര്‍ കണക്കുകൂട്ടി. സോവിയറ്റ് യൂണിയന്റെ പതനമായിരുന്നു ഇവിടെ ഷീക്ക് ഏറെ ഗുണം ചെയ്തത്. അതുപോലൊരു പതനം ഉണ്ടാകാതിരിക്കാന്‍ ശക്തമായ ഒരു നേതൃത്വം ആവശ്യമാണെന്ന് പാര്‍ട്ടി മനസ്സിലാക്കിയതാണ്ഷീ അധികാരത്തിലെത്താന്‍ ഇടയാക്കിയത്.
അധികം വൈകാതെ അധികാരത്തിന്റെ ഇടനാഴിയിലെ സുപ്രധാന സ്ഥാനങ്ങളിലെല്ലാം സ്വന്തം അനുയായികളെ പ്രതിഷ്ഠിച്ച് ഷീ ശക്തനായി മാറി. ഇന്ന് ആരാലും ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ഷീ വളര്ന്നു കഴിഞ്ഞു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ എല്ലാവരും തന്നെ പുതിയ ആപ്പിന്റെ നിരീക്ഷണത്തിലാണ്. പാര്‍ട്ടി ആശയങ്ങളും ഷീയുടെ ചിന്തകളും അവര്‍ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് ഈ ആപ്പ് കൃത്യമായ ഇടവേളകളില്‍ പരിശൊധിക്കും.
രാജ്യത്തിനകത്ത് തന്റെ ശക്തി ഉറപ്പിച്ച ഷീ ഇപ്പോള്‍ ഉന്നം വയ്ക്കുന്നത് ലോകത്തെ അപ്രമാധിത്തം ആണ്. ഇന്ന് ചൈനയിലെ വിദ്യാഭ്യാസം, വ്യവസായം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളും ഷീയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാകുമ്പോള്‍, അതെല്ലാം വിദഗ്ദമായി ഉപയോഗിച്ച് തന്റെ അശ്വമേധം തുടരുകയാണ് ഷീ. ശീതയുദ്ധകാലത്തെ ഇരട്ട ധ്രുവങ്ങളില്‍ ഒന്നായിരുന്ന സോവിയറ്റ് യൂണിയന്റെ സ്ഥാനം കൈയടക്കുകയാണ് ഷീയുടെ നേതൃത്വത്തില്‍ ചൈന.
അമേരിക്കയ്ക്കും പാശ്ചാത്യ ശക്തികള്‍ക്കും ഭീഷണിയായി ചൈന വളര്‍ന്നു വരുമ്പോഴാണ് ഷീ ജിന്‍ പിംഗിന്‍! മൂന്നാമൂഴം ലഭിക്കുന്നത്. റഷ്യയുമായി സഖ്യമുണ്ടാക്കി പാശ്ചാത്യരെ വെല്ലുവിളിക്കാന്‍ ചൈന മുതിരും എന്ന് ഒരു കൂട്ടം പാശ്ചാത്യ നിരീക്ഷകര്‍ കരുതുമ്പോള്‍, ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രജ്യങ്ങളുടെ സഖ്യമായ ബ്രിക്‌സ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും ചൈന വെല്ലുവിളി ഉയര്‍ത്തുക എന്ന് മറുവിഭാഗം വാദിക്കുന്നു. ഏതായാലും, ഷീയുടെ മൂന്നാം ഊഴത്തില്‍ യൂറോപ്പ് നയതന്ത്രയുദ്ധങ്ങളുടെ ഭൂമികയായി മാറുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
https://www.facebook.com/Malayalivartha


























