10 ചക്രങ്ങളുമായി ദാബിയാന്‍ കണ്ടു ഞെട്ടി; ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി

വാഹന പ്രേമികൾ ഞെട്ടിയിരിക്കുകയാണ്. 35 അടി വലിപ്പവും പത്ത് വീലുകളുമുള്ള 'ദാബിയാനാണ്' യുഎഇയിലെ ഏറ്റവും പുതിയ വിശേഷം. ഭീമാകാരമായ രൂപമാണ് ദാബിയാന്റെ പ്രത്യേകത. ഇതിനോടകം തന്നെ നിരവധി പേരെ ആകര്‍ഷിച്ച ദാബിയാന്‍ ആരാധകരെയും വിമര്‍ശകരെയും ഒരേസമയം നേടിയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
മരുഭൂമിയിലെ കപ്പലെന്നും യാതൊരു ഉപകാരവുമില്ലാത്ത പ്രാന്തന്‍ വാഹനമെന്നുമെല്ലാം ദാബിയാനെ ആളുകള്‍ വിശേഷിപ്പിക്കുകയാണ്. മറ്റ് ചിലരുടെ വീക്ഷണത്തില്‍ ദാബിയാന്‍ എന്നത് അമിതമായി ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയ വാഹനം മാത്രമാണ്. എന്നാല്‍ ചിലര്‍ ദാബിയാനെ കണക്കാക്കുന്നത് ലോകത്തിലെ തന്നെ ഒരു മാസ്റ്റര്‍പീസായാണ്. നിരര്‍ത്ഥകമായ സൃഷ്ടി മാത്രമാണ് ഈ വാഹനമെന്നും ദാബിയാനെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാല്‍ ആരാധകരും വിമര്‍ശകരും ഒരു പോലെ അംഗീകരിക്കുന്ന ഒരു വസ്തുതയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എസ്‌യുവിയാണ് ദാബിയാന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമില്ല. ദാബിയാന്റെ ഓഫ്-റോഡ് കേപ്പബിളിറ്റിയോട് മുട്ടാന്‍ മറ്റൊരു വാഹനത്തിനുമാകില്ലെന്നതും ദാബിയാന്റെ മാത്രം പ്രത്യേകതയാണ്.
യുഎഇയിലെ പൂഴിമണലില്‍ നിന്ന് തന്നെ പൊന്തിവന്ന ഒരു സംഭവമൊന്നുമല്ല ദാബിയാന്‍ എന്നാണ് വിമര്‍ശകര്‍ക്ക് ആരാധകര്‍ നല്‍കുന്ന മറുപടി. മിടുക്കന്‍മാരായ നിരവധി എഞ്ചിനീയര്‍മാരുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ് ദാബിയാന്‍. യുഎഇ ഷെയ്ഖായ ഹമദിന്റെ സ്വന്തം രൂപകല്‍പനയാണ് ഒടുവില്‍ ദാബിയാനായി മാറിയത്. അദ്ദേഹത്തിന്റെ മനസില്‍ ഉരുത്തിരിഞ്ഞുവന്ന ഡിസൈനുകളെ വിദഗ്ധരായ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് പണിതെടുത്തപ്പോള്‍ ദാബിയാന്‍ ഉടലെടുത്തു. ജീപ്പ് റാംഗ്ലര്‍, ഡോഡ്ജ് ഡാര്‍ട്ട്, ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടി, ഓഷ്‌കോഷ് എം1075 മിലിട്ടറി ട്രക്ക് എന്നീ വാഹനങ്ങളുടെ രൂപകല്‍പനകളെ കോര്‍ത്തിണക്കിയതാണ് ദാബിയാന്റെ ഡിസൈന്‍.
600 ഹോഴ്‌സ്പവറുള്ള ഓഷ്‌കോഷിന്റെ അതേ ശക്തിയാണ് ദാബിയാന്റെ എഞ്ചിനുമുള്ളത്. ജീപ്പ് റാംഗ്ലറിന് സമാനമായ ഡ്രൈവേഴ്‌സ് സീറ്റും ഡോഡ്ജ് ഡാര്‍ട്ടിന്റെ പിന്‍ഭാഗവും ദാബിയാന് നല്‍കി. മുന്‍വശവും ഹെഡ്‌ലൈറ്റുകളും മറ്റ് മോഡിഫിക്കേഷനുമെല്ലാം ഫോര്‍ഡ് സൂപ്പര്‍ ഡ്യൂട്ടിയുടേതിന് സമാനമായി ദാബിയാനില്‍ ആവിഷ്‌കരിച്ചു. വര്‍ക്കിംഗ് കാര്‍ എന്നതിനേക്കാള്‍ ഒരു കോണ്‍സെപ്റ്റ് കാറാണ് ദാബിയാന്‍. റോഡില്‍ തിളങ്ങിയതിനേക്കാള്‍ മ്യൂസിയത്തിലും മോട്ടോര്‍ ഷോകളിലുമാണ് ദാബിയാന്‍ ഇടംപിടിച്ചതെന്നുമാത്രം.
വാഹന നിര്‍മാണ മേഖലയില്‍ ഏറെ പേരും പ്രശസ്തിയും നേടിയ രാജ്യമാണ് യുഎഇ. സറൂഖിന്റെ 518 ഹോഴ്‌സ്പവറുള്ള സാന്‍ഡ്രാസര്‍ ലക്ഷ്വറി ഡ്യൂണ്‍ ബഗ്ഗി മുതല്‍ ആദ്യത്തെ സൗരോര്‍ജ്ജ കാര്‍ വരെ യുഎഇ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്ന വാഹനങ്ങളാണ്. യുഎഇ ഷെയ്ഖായ ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റെയിന്‍ബോ ഷെയ്ഖ് എന്ന് പോലും അറിയപ്പെടുന്നതിന് കാരണവും ഇതൊക്കെ തന്നെയാണ്. മെഴ്സിഡസ് എസ്-ക്ലാസിന്റെ ബഹുവര്‍ണങ്ങളിലുള്ള എല്ലാ വാഹനങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ദാബിയാന്‍ കൂടി വന്നതോടെ വാഹന നിര്‍മാണ മേഖലയില്‍ യുഎഇ മാറ്റുരയ്‌ക്കുകയാണ്.
https://www.facebook.com/Malayalivartha


























