ഗാസയ്ക്ക് മേൽ നിരന്തര വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ:- സമ്പൂർണ ഉപരോധവും വ്യോമാക്രമണവും മൂലം ഗാസ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത പാതയൊരുക്കാൻ അമേരിക്കയും, ഈജിപ്തും, ഇസ്രായേലും തമ്മിൽ ചർച്ച...

ഗാസയ്ക്ക് മേൽ നിരന്തര വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ഊർജ നിലയം അടച്ചതോടെ ഇരുട്ടിലായ ഗാസയിൽ ജനജീവിതം ദുസ്സഹമാകുന്നു. കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടത് നൂറിലേറെപ്പേർ ആണ്. വിവിധ ഇസ്രായേൽ പ്രവിശ്യകൾക്കു നേരെ നൂറുകണക്കിന് റോക്കറ്റുകളയച്ച് പ്രതിരോധം അജയ്യമാണെന്ന് ഹമാസ് തെളിയിച്ചു. ദക്ഷിണ ലബനാൻ, സിറിയൻ അതിർത്തികളിലും സംഘർഷം പുകയുകയാണ്. അതിനിടെ കരയുദ്ധത്തിനുള്ള തിരക്കിട്ട നീക്കവും സജീവമാണ്.
സമ്പൂർണ ഉപരോധവും വ്യോമാക്രമണവും മൂലം ഗാസ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത പാതയൊരുക്കാൻ അമേരിക്കയും ഈജിപ്തും ഇസ്രായേലും തമ്മിൽ ചർച്ച നടക്കും എന്നാണ് റിപ്പോർട്ടുകൾ. ഗസ്സയിൽ നിന്ന് ഈജിപ്ത് മുഖേന മനുഷ്യ ഇടനാഴി തുറക്കാനുള്ള യു.എസ് നിർദേശത്തിന് കൂടുതൽ പ്രാമുഖ്യം ലഭിച്ചിരിക്കുകയാണ്.
അമേരിക്കയും ഇസ്രായേലും ഈജിപ്തും ഇതു സംബന്ധിച്ച നിർണായക ചർച്ചയിലാണെന്ന് യു.എസ് ദേശീയ സുരക്ഷാ വിഭാഗം അറിയിച്ചു. അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലിൽ എത്തും. സിവിലിയൻ കുരുതി ഒഴിവാക്കാൻ സാധ്യമായതൊക്കെ ചെയ്യുമെന്ന് ബ്ലിങ്കൻ പറഞ്ഞു.
എന്നാൽ ആയിരങ്ങൾ നഷ്ടപ്പെട്ട ഇസ്രായേലിന് സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകാൻ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹമാസ് പിടികൂടിയവരിൽ ഒരു ഇസ്രായേൽ വനിതയെയും രണ്ട് കുട്ടികളെയും വിട്ടയച്ചു. അമേരിക്കക്കാർ ഉൾപ്പെടെ തടവിലുള്ളവരുടെ മോചനത്തിന് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചയാരംഭിച്ചു. നാളെ ചേരുന്ന യു.എൻ രക്ഷാസമിതി ഗസ്സയിലെ ഗുരുതര സാഹചര്യം ചർച്ച ചെയ്യും.
മാനുഷികനീതി പോലും തങ്ങൾക്ക് നിഷേധിക്കപ്പെടുന്നതായി യു.എന്നിനു മുമ്പാകെ ഫലസ്തീൻ പ്രതിനിധി സംഘം ആരോപിച്ചു. യുദ്ധഭീതി വർധിച്ചതോടെ പല രാജ്യങ്ങളും പൗരൻമാരെ ഒഴിപ്പിക്കാൻ നീക്കം ശക്തമാക്കി. ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യവിമാനം ഇന്ന് പുറപ്പെടും. 'ഓപറേഷൻ അജയ്' എന്നാണ് ഇന്ത്യ ഒഴിപ്പിക്കൽ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെ പ്രധാന വിമാന കമ്പനികളൊക്കെയും ഇസ്രായേൽ സർവീസ് നിർത്തി.
ഹമാസിനെയും ഇസ്‌ലാമിക് ജിഹാദിനെയും പിഴുതെറിയും വരെ പോരാട്ടം തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. എന്നാൽ ആക്രമണം വ്യാപിക്കുന്നത് തടയാൻ നയതന്ത്രനീക്കം ഊർജിതമാക്കിയിരിക്കുകയാണ് തുർക്കി ഉൾപ്പെടെ നിരവധി രാജ്യങ്ങൾ. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലായ ജെറാള്‍ഡ് ഫോഡ് ഇസ്രായേൽ തീരത്ത് എത്തിയിരുന്നു. അത്യാധുനിക സൈനിക സംവിധാനമുള്ള കപ്പലാണ് അമേരിക്ക അയച്ചത്.
അതേ സമയം ജനം തിങ്ങിപ്പാര്‍ക്കുന്ന ഗാസയില്‍ ഇസ്രയേല്‍ പ്രതിരോധ സേന യു.എന്‍ നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകളടക്കം ഉപയോഗിക്കുന്നുവെന്ന് ആരോപണം ഉയരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോകളും വീഡിയോകളും ചൂണ്ടിക്കാട്ടിയാണ് ഗാസയില്‍ ഇസ്രയേല്‍ സേന വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം പലരും ഉന്നയിക്കുന്നത്.
വര്‍ഷങ്ങളായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഗാസ. 362 ചതുരശ്ര കിലോമീറ്ററില്‍ 23 ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഗാസ, ലോകത്തുതന്നെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്രയേല്‍ - ഹമാസ് യുദ്ധം ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ സംബന്ധിച്ച വിമര്‍ശനം സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. വൈറ്റ് ഫോസ്ഫറസ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തും.
അമേരിക്കയടക്കം വിവിധ രാജ്യങ്ങളുടെ സൈന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. രാത്രിയില്‍ ആക്രമിക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് സമീപം പ്രകാശം പരത്താനും ശത്രുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കാനുമടക്കം ഇത് ഉപയോഗിക്കുന്നുണ്ട്. ഇസ്രയേലിനെ സംബന്ധിച്ച് ഫോസ്ഫറസ് പ്രയോഗമെന്നത് അത്ര അപരിചിതമല്ല. 2006-ലെ ലെബനന്‍ യുദ്ധത്തില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ഫോസ്ഫറസ് ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നതായി അവര്‍തന്നെ സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























