ഇസ്രായേൽ കരയാക്രമണത്തിന് മുന്നോടിയായി പട്ടണങ്ങൾ തകർക്കാൻ പ്രയോഗിക്കുന്നത് നിരോധിത മാരകായുധങ്ങൾ:- വൈറ്റ് ഫോസ്ഫറസ് ബോംബ്, ഞെട്ടിക്കും...

ഗാസയെ ശ്മാശാന ഭൂമിയാകുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ കരയാക്രമണത്തിന് മുന്നോടിയായി പട്ടണങ്ങൾ തകർക്കാൻ നിരോധിത മാരകായുധങ്ങൾ പ്രയോഗിക്കുന്നതായി പലസ്തീന്റെ ആരോപണം. ഗാസയില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം ആരോപിച്ചു. സോഷ്യല്‍മീഡിയയായ എക്‌സിലൂടെയാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനെതിരെ ആരോപണം ഉന്നയിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോകളും വീഡിയോകളും ചൂണ്ടിക്കാട്ടിയാണ് ഗാസയില്‍ ഇസ്രയേല്‍ സേന വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയരുന്നത്. വര്‍ഷങ്ങളായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഗാസ. 362 ചതുരശ്ര കിലോമീറ്ററില്‍ 23 ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഗാസ, ലോകത്തുതന്നെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വൈറ്റ് ഫോസ്ഫറസ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തും. അമേരിക്കയടക്കം വിവിധ രാജ്യങ്ങളുടെ സൈന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. രാത്രിയില്‍ ആക്രമിക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് സമീപം പ്രകാശം പരത്താനും ശത്രുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കാനുമടക്കം ഇത് ഉപയോഗിക്കുന്നുണ്ട്.
രാസപ്രവര്‍ത്തനത്തിനിടയില്‍ തീവ്രമായ ചൂടും കട്ടിയുള്ള പുകയും ശക്തമായ പ്രകാശവുമാണ് ഉണ്ടാകുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ പുക പരത്തി പ്രതിരോധ കവചം തീര്‍ക്കാനും വിവിധ സേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പതിക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ തീപ്പിടിത്തം ഉണ്ടാകാറുണ്ട്. ഒരു തവണ കത്തിയാല്‍ തീ കെടുത്താന്‍ ബുദ്ധിമുട്ടാണ്. മനുഷ്യ ശരീരത്തിലും വസ്ത്രങ്ങളിലുമടക്കം തീകത്താന്‍ ഇടയാക്കും. ആഴത്തിലുള്ള പൊള്ളലുമുണ്ടാക്കും. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതീവ അപകടകരമാണ് വൈറ്റ് ഫോസ്ഫറസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
1800-കളില്‍ ഐറിഷ് ദേശീയവാദികള്‍ ബ്രിട്ടീഷ് സേനയ്‌ക്കെതിരെയാണ് ആദ്യമായി വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചത്. 'ഫെനിയന്‍ ഫയര്‍' എന്ന പേരില്‍ ഈ സംഭവം അറിയപ്പെടുന്നു. പിന്നീട് ബ്രിട്ടീഷ് സേന രണ്ട് ലോക മഹാ യുദ്ധങ്ങളിലും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു. ഇറാഖ് അധിനിവേശത്തിനു ശേഷം അമേരിക്കന്‍ സൈന്യം ഫലൂജ നഗരത്തിലെ വിമതര്‍ക്കെതിരെയും ഈ രാസായുധം പ്രയോഗിച്ചു. ഇസ്രയേലിനെ സംബന്ധിച്ച് ഫോസ്ഫറസ് പ്രയോഗമെന്നത് അത്ര അപരിചിതമല്ല.
2006-ലെ ലെബനന്‍ യുദ്ധത്തില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ഫോസ്ഫറസ് ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നതായി അവര്‍തന്നെ സമ്മതിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ ഗാസയ്‌ക്കെതിരെയും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സിറിയയിലെ പ്രതിസന്ധിക്കാലത്തും യുക്രൈനെതിരെ റഷ്യയും വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചിരുന്നതായുള്ള ആരോപണവുമുണ്ട്.
1972 മുതല്‍ ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ട്. ഇതുസംബന്ധിച്ച് യു.എന്‍. പൊതുസഭ പ്രമേയം പാസാക്കിയിരുന്നു. 1980-ല്‍ അതിമാരകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ആയുധങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യത്തിനൊപ്പം ലോകം നിലകൊണ്ടു. എന്നാല്‍ സംഘര്‍ഷ മേഖലകളില്‍ ഇതിന്റെ ഉപയോഗം സംബന്ധിച്ച വിമര്‍ശനം വീണ്ടും ഉയരുകയാണ്.
അരക്കുപോലുള്ള വസ്തുവാണ് വെള്ള ഫോസ്ഫറസ്. ഇതിന്റെയും റബ്ബറിന്റെയും മിശ്രിതമാണ് ആയുധത്തിൽ ഉപയോഗിക്കുന്നത്. വിഷമയമാണത്. വായുവുമായി സമ്പർക്കമുണ്ടായാൽ സ്വയം കത്തും. ഏതാണ്ട് 815 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടാക്കും. കനത്ത വെള്ള പുക ഉയരും. കെടുത്തുക തന്നെ പ്രയാസമാണ്.
അരക്ക് പോലായതിനാൽ തൊലിയിലും വസ്ത്രങ്ങളിലും പറ്റിപ്പിടിക്കും. എല്ലുകൾ വരെയെത്തുന്ന മാരകമായ പൊള്ളലുണ്ടാക്കും. “തൊലിയിൽ പറ്റുകയോ ശ്വസിക്കുകയോ വിഴുങ്ങുകയോ ചെയ്താൽ ഗുരുതരമായ പരിക്കിന് കാരണമാവുകയോ, മരണത്തിന് ഇടയാക്കുകയോ ചെയ്യുമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് വ്യക്തമായ്ക്കുന്നു.
https://www.facebook.com/Malayalivartha






















