കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്ന ക്രൂരത. ബന്ദികളെ കൊന്നൊടുക്കുന്നു. പുറത്തേയ്ക്കുള്ള വാതിലുകളെല്ലാം അടച്ച ഗാസയില്‍ കൂട്ടക്കുരുതി.

ഈജിപ്ത്, സിറിയ. പാലസ്തീന്‍, ലെബനന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ ചാട്ടുളി പോലെ കിടക്കുന്ന രാജ്യമാണ് ഇസ്രയേല്‍. ഇത്രയും മുസ്ലീം രാജ്യങ്ങളുടെ ഇടയില്‍ ജൂതന്‍മാരുടെ രാജ്യം എങ്ങനെ രൂപീകരിക്കപ്പെട്ടുവെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സൗദി അറേബ്യ ചോദിച്ചിരുന്നു. വിശ്വാസങ്ങളെല്ലാം ഒന്നു തന്നെയെങ്കിലും വെവ്വേറേ ജീവിത രീതികള്‍ വെച്ചു പുലര്‍ത്തുന്ന ജൂത സമൂഹത്തിനെതിരെ നിരന്തരം ഇസ്ലാം രാജ്യങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍ പാലസ്തീന് സ്വതന്ത്രാധികാരം നല്കുന്നതിനെ ഇസ്രായേല്‍ എല്ലാക്കാലവും എതിര്‍ത്തു കൊണ്ടിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍്ച്ചചെച്ചപ്പെട്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ യുഎന്നിന് പോലുമായിട്ടില്ല. പാലസ്തീനെ തഴയുന്നതും കൂടെക്കൂടെയുള്ള പാലസ്തീന്‍ ഇസ്രായേല്‍ അക്രമങ്ങളും തികഞ്ഞ ഒരു തീവ്രവാദ ഗ്രൂപ്പിന് വളര്‍ന്നു വരാനുള്ള എല്ലാ വഴികളും ഒരുക്കി കൊടുത്തു കൊണ്ടിരുന്നു.
തൊട്ടടുത്ത സിറിയയും, ലെബനനും വളര്‍ത്തുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പുതിയ രൂപം പാലസ്തീനില്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഹമാസ് നുഴഞ്ഞു കയറി ഇസ്രായേലിന്റെ അന്തസിനെയും അഭിമാനത്തേയുമാണ് വെടിവെച്ചിട്ടത്. അതിന് പ്രതികാരമായി ഹമാസിന്റെ ആസ്ഥാനമായ ഗാസ നഗരം തിരിച്ചെടുക്കാനാവാത്ത വിധം തകര്‍ത്തിരിക്കുകയാണ്. പകരം ഹമാസ് ആകട്ടെ വൈരം തീര്‍ക്കുന്നത് പിഞ്ചുകുഞ്ഞുങ്ങളോട് പോലും ക്രൂരത കുറയ്ക്കുന്നില്ല. ഇസ്രയേലിനെ കീഴ്‌പ്പെടുത്താന്‍ ഹമാസ് നിരവധി അതിക്രമങ്ങള്‍ കാട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹമാസ് കൊന്നൊടുക്കുകയും, കത്തിക്കുകയും ചെയ്ത പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഇസ്രയേല്‍ വ്യാഴാഴ്ച പുറത്തുവിട്ടു.
12 മാസത്തിലേറെ പ്രായമില്ലാത്ത കുഞ്ഞിനോട് കാട്ടിയ ക്രൂരത പോലും വിവരിക്കാനാവാത്തതാണ്. കത്തിച്ച് കരിച്ച മറ്റുരണ്ടു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടു. ദക്ഷിണ ഇസ്രയേലിലെ വീടുകളില്‍, ഇരച്ചുകയറി ഹമാസ് ആയുധധാരികള്‍ കാട്ടിയ അതിക്രമങ്ങളുടെ ക്രൂര ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ കാലുകളോ കൈകളോ തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ടിരിക്കുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ നെതന്യാഹു യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണെ കാണിച്ച കൂട്ടത്തിലുള്ളവയെന്നാണ് അവകാശവാദം. ഹമാസ് മനുഷ്യത്വരഹിതമാണ്. ഹമാസ് ഐസിസാണ്, എക്സിലെ പോസ്റ്റില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ, ഹമാസ് കുഞ്ഞുങ്ങളുടെ തലയറുത്തെന്ന് ഇസ്രസേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചിരുന്നു. താന്‍ കിബുത്സ് സന്ദര്‍ശിച്ചപ്പോള്‍ ഇത്തരത്തില്‍ കൂട്ടക്കുരുതി നടത്തിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടുവെന്നാണ് ഇസ്രയേന്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞത്. അവിടെല്ലാം വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നെന്നും ഹമാസിന് ഇത്തരത്തില്‍ കൊടുംക്രൂരകൃത്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ആവുന്നില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞിരുന്നു.ഗസ്സയില്‍ ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് കൈവിലങ്ങണിയിച്ച് കൊലപ്പെടുത്തുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ഐഡിഎഫിന്റെ ആരോപണം ഹമാസ് തള്ളിയിരുന്നു. ഇസ്രയേലി യുവതിയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ആരോപണം ഹമാസ് നിഷേധിക്കുന്നത്.
കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന തരത്തിലുള്ള പ്രാകൃത നടപടികളാണ് ഹമാസ് കൈക്കൊള്ളുന്നത് എന്നാണ് ഇസ്രയേലിന്റെ ആരോപണം. എന്നാല്‍, തടവിലാക്കിയ ഒരു ഇസ്രയേല്‍ യുവതിയെയും അവരുടെ രണ്ട് മക്കളെയും വെറുതെ വിടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഹമാസ് മറുപടി നല്‍കുന്നത്. ഹമാസ് ടെലിവിഷന്‍ നെറ്റ്വര്‍ക്കായ അല്‍-അഖ്സയാണ് ദൃശ്യം പുറത്തുവിട്ടത്. അതിനിടെ, സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായതായി സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കുനേരെ ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡമാസ്‌കസ്, അലെപ്പോ എന്നീ വിമാനത്താവളങ്ങള്‍ക്കുനേരെയാണ് ആക്രമണം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റണ്‍വേകള്‍ തകര്‍ന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി.
ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 12 വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യം വെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയിട്ടുള്ളത്. ഗാസ്സ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. വൈദ്യുതി നിലച്ചിരിക്കുന്നു, ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ആംരംഭിച്ചുകഴിഞ്ഞു, മൂന്ന് ലക്ഷത്തിലേറെ പേര്‍ പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു, ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. ഹമാസിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗാസ മുനമ്പിലെ ജനജീവിതം പേക്കിനാവാക്കി മാറ്റിയിരിക്കുന്നു..' ഗാസയിലെ ദയനീയ സ്ഥിതിയേക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഇന്നലത്തൈ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് നിയര്‍ ഈസ്റ്റ്' ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇരുപത് ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം മരവിപ്പിച്ച് ഗാസയുടെ മേല്‍ പൂര്‍ണ ഉപരോധമാണ് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതിവിതരണം നിലച്ചതോടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശുക്കളെ ഇന്‍ക്യുബേറ്ററില്‍ പ്രവേശിപ്പിക്കുന്നതും പ്രായമേറിയവര്‍ക്ക് ശ്വസനോപകരണങ്ങളുടെ സഹായം നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികള്‍ ശവപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റെഡ് ക്രോസ് റീജണല്‍ ഡയറക്ടര്‍ ഫബ്രിസിയോ കാര്‍ബൊണി പറഞ്ഞു. ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഒരു ഇലക്ടിക് സ്വിച്ചും ഓണാക്കില്ലെന്നും ഒരു വാട്ടര്‍ ടാപും തുറക്കില്ലെന്നും ഒരൊറ്റ ഇന്ധന ട്രക്കും ഗാസയിലേക്ക് കടക്കില്ലെന്നും മാനുഷിക പ്രവൃത്തികള്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുമെന്നുമാണ് ഇസ്രായേല്‍ പറയുന്നത്.
പാലസ്തീനില്‍ രണ്ട് ലക്ഷത്തോളം പേര്‍ 92 സ്‌കൂളുകളിലായി ഒളിവില്‍ കഴിയുകയാണ്. ഈ അഭയകേന്ദ്രങ്ങളെല്ലാം തന്നെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കൂടാതെ കരുതല്‍ ഭക്ഷണശേഖരം ഏതാണ്ട് തീരാറായി. ഗാസ മുനമ്പിലെ യു.എന്‍ ദുരിതാശ്വാസകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ തകരാറിലാണ്. ജലവിതരണം ഇസ്രയേല്‍ അധികൃതര്‍ പൂര്‍ണമായും തടഞ്ഞിരിക്കുന്നതും വന്‍ പ്രതിസന്ധി ഉയര്‍ത്തുന്നതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഗാസയിലെ 22 ആരോഗ്യ കേന്ദ്രങ്ങളില്‍ എട്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്, അതും ഏതാനും മണിക്കൂറുകള്‍ മാത്രം. ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡീസല്‍ ശേഖരം ഇനി 13 ദിവസങ്ങള്‍ക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ. അതിനുശേഷം ആരോഗ്യമേഖല സ്തംഭിച്ചേക്കുമെന്നും യുഎന്‍ പറയുന്നു.ഗാസയില്‍ ഉപരോധമേര്‍പ്പെടുത്തുന്നതായുള്ള ഇസ്രയേലിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുന്ന അവശ്യവിഭവങ്ങള്‍-ഇന്ധനം, ഭക്ഷണം, വെള്ളം തുടങ്ങിയവയുടെ വിതരണം അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അഭ്യര്‍ഥിച്ചിരുന്നു. ഗാസയിലേക്ക് എല്ലാവിധ സഹായങ്ങളും എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് ഗുട്ടറെസ് എക്സിലൂടെ ആവശ്യപ്പെട്ടു.
ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നും നെതന്യാഹു ആവശ്യപ്പെട്ടിരുന്നത് .എന്നാല്‍, ഗാസയിലെ ജനങ്ങള്‍ എങ്ങോട്ടേക്കാണ് പോകേണ്ടത് എന്നതൊരു പ്രധാന ചോദ്യമാണ്. ഗാസയുടെ ഒരു വശത്ത് മെഡിറ്ററേനിയന്‍ സമുദ്രവും മറുവശത്ത് ഈജിപ്തിന്റെ അതിര്‍ത്തിയുമാണ് ഇസ്രയേലിന്റെ വശത്തുള്ള ഇറസ് ക്രോസ്സിങ്, ഈജിപ്തിന്റെ ഭാഗത്തെ റഫാ ക്രോസ്സിങ് എന്നിങ്ങനെ രണ്ട് കവാടങ്ങളാണ് ഗാസയ്ക്കുള്ളത്. ഗാസയുടെ വ്യോമപരിധിയും സമുദ്രപരിധിയും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. അതിര്‍ത്തികള്‍ അടച്ചുപൂട്ടിയതും ആകാശത്തുനിന്ന് തുടരുന്ന റോക്കറ്റ് വര്‍ഷവും ഗാസയിലെ ജനതയ്ക്ക് രക്ഷപ്പെടല്‍ അസാധ്യമാക്കുന്നു.
സിറിയേയും കൂടി ഇസ്രായേല്‍ യുദ്ധത്തിലേയക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുള്ള വിഭാഗം ഇപ്പോള്‍ തന്നെ യുദ്ധഭൂമിയിലാണ്. ഗാസയിലെ നാലതിര്‍ത്തികളും അടച്ചിട്ട് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൂരുതി അന്താരാഷ്ട്ര തലത്തില്‍ ചിലപ്പോള്‍ അവര്‍ക്ക് തന്നെ വിനയായി മാറിയേക്കാം. മൂന്നു ലക്ഷത്തോളം വരുന്ന ഗാസാ നിവാസികളെ അടക്കി ഭരിക്കുന്ന ഹമാസിനെതിരെയുള്ള പോരാട്ടം ശരിക്കും സാധാരണക്കാരന്റെ ജീവനും സര്‍വ്വവുമാണെടുക്കുന്നത്. ജനവാസ മേഖലകളിലെ കെട്ടിടങ്ങള്‍ നോക്കിയാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഗാസ എന്ന പ്രദേശത്ത് മനുഷ്യവാസം ഉണ്ടാകരുതെന്ന തരത്തിലാണ് റോക്കറ്റുകളും മിസൈലുകളും വര്‍ഷിക്കുന്നത്. എന്തായാലും തീവ്രവാദവുമായി ഒരു ബന്ധവുമില്ലാത്ത കുട്ടികളും സ്ത്രീകളും കത്തിയെരിയുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തു വരുമ്പോഴറിയാം യുദ്ധത്തിന്റെ ഭീകരത.
https://www.facebook.com/Malayalivartha






















