ഹമാസ് ആക്രമണം നടത്തിയതിന് ശേഷം, ആദ്യമായി സിറിയയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രായേൽ...

സിറിയയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കു നേരെ ആക്രമണമുണ്ടായത്. സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങൾക്ക് നേരെയായിരുന്നു ആക്രമണമുണ്ടായതെന്ന് സിറിയൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. ഡമാസ്കസ്, അലെപ്പോ എന്നീ വിമാനത്താവളങ്ങൾക്കുനേരെയാണ് ആക്രമണം.
ഇസ്രയേൽ വ്യോമാക്രമണത്തിൽ റൺവേകൾ തകർന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി. റണ്‍വേകള്‍ തകര്‍ന്നതോടെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല. സിറിയന്‍ തുറമുഖങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ബുധനാഴ്ച സിറിയയില്‍നിന്നും ലെബനനില്‍നിന്നും ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് വ്യോമാക്രമണമുണ്ടായിരുന്നു. മറുപടിയായി മോട്ടോര്‍ ഷെല്ലുകളും പീരങ്കികളും ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചു. ശനിയാഴ്ച ഹമാസിനെതിരേ യുദ്ധമാരംഭിച്ചശേഷം സിറിയക്കുനേരെ ആദ്യമായാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രി അടുത്തദിവസം സിറിയ സന്ദര്‍ശിക്കാനിരിക്കെയാണിത്. ഹമാസിന് പിന്തുണപ്രഖ്യാപിച്ച് സായുധസംഘടനയായ ഹിസ്ബുള്ളയാണ് ലെബനനില്‍നിന്ന് ആക്രമണം നടത്തുന്നത്.
ഇതോടെ വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി. ഇറാനില്‍നിന്ന് സിറിയവഴി അതിര്‍ത്തിയിലേക്ക് സായുധസംഘങ്ങള്‍ക്കുള്ള ആയുധങ്ങളെത്തിക്കുന്നത് തടയുകയാണ് വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുന്നതിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. 12 വര്‍ഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനുവേണ്ടി പതിനായിരത്തിലധികം ഇറാന്‍ അനുകൂലപോരാളികളാണ് രംഗത്തുള്ളത്.
ഗാസയിലെ യുദ്ധകാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ ഐക്യമന്ത്രിസഭ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂപവൽക്കരിച്ചു. പ്രതിപക്ഷനേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ബെന്നി ഗാന്റ്സും ഉള്‍പ്പെട്ടതാണ് മന്ത്രിസഭ. ഗാസയില്‍നിന്ന് ഹമാസിനെ തുടച്ചുനീക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടെലിവിഷന്‍വഴി രാജ്യത്തെ അഭിസംബോധനചെയ്ത് നെതന്യാഹു പറഞ്ഞു. ഹമാസ് അംഗങ്ങളെ 'മരിച്ച മനുഷ്യരെ'ന്നാണ് വിശേഷിപ്പിച്ചത്.
ഹമാസിനെ ഇസ്‌ലാമിക് സ്റ്റേറ്റിനോടുപമിച്ച നെതന്യാഹു അവരുടെ ക്രൂരതകളെക്കുറിച്ചും വിവരിച്ചു. ''ബന്ദികളാക്കിയവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലുന്നു, ആളുകളുടെ ജീവനോടെ ചുട്ടെരിക്കുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഹമാസിന്റെ ക്രൂരതകള്‍ ഇങ്ങനെയാണ്'' -നെതന്യാഹു പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ ആധികാരികതയെ സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.
ഐ.എസിനെ പിഴുതെറിഞ്ഞതുപോലെ ഹമാസിനെയും ഉന്മൂലനംചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. തെക്കന്‍ ഇസ്രയേല്‍ നഗരമായ അഷ്‌കെലോണിലെ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളും പങ്കുവെച്ചു. ഇവിടെ ഒട്ടേറെ കുട്ടികള്‍ക്ക് പരിക്കേറ്റു. തങ്ങളുടെ 160-ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം ഇന്നലെ അറിയിച്ചിരുന്നു.
ഹമാസ് ഇസ്രയേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ 22 പൗരര്‍ കൊല്ല?െപ്പട്ടെന്ന് യു.എസ്. ചിലരെ ബന്ദികളാക്കിയതായി സംശയിക്കുന്നെന്നും യു.എസ്. വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ശനിയാഴ്ച കിബൂത്സിലെ മപുപ്രദേശത്ത് നടന്ന സൂപ്പര്‍നോവ സംഗീതപരിപാടിക്കെത്തിയവരാണ് മരിച്ചവരിലേറെയും. 13 തായ്ലാന്‍ഡുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
13 പേര്‍ക്ക് പരിക്കേറ്റതായും 14 പേരെ ഹമാസ് ബന്ദികളാക്കിയതായും തായ്ലാന്‍ഡ് പ്രധാനമന്ത്രി സ്രേത തവിസിന്‍ പറഞ്ഞു. മറ്റുരാജ്യങ്ങളിലെ കണക്കിങ്ങനെ, ഫ്രാന്‍സ്-11 പേര്‍ കൊല്ലപ്പെട്ടു, 18 പേരെ കാണാതായി. നേപ്പാള്‍-10, റഷ്യ-നാല്, ബ്രിട്ടന്‍-രണ്ട്, കാനഡ-മൂന്ന്, യുക്രൈന്‍-മൂന്ന്, ബ്രസീല്‍-രണ്ട്, പെറു-രണ്ട്, ഫിലിപ്പീന്‍സ്-രണ്ട്, ഓസ്ട്രിയ, അസര്‍ബയ്ജാന്‍, കംബോഡിയ, ചിലി, ഐര്‍ലന്‍ഡ്, സ്‌പെയിന്‍, ജര്‍മനി-ഒന്ന് എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ കണക്കുകള്‍.
ഗാസയില്‍ ഹമാസ്-ഇസ്രയേല്‍ പോരാട്ടം കനക്കുന്നതിനിടെ വെസ്റ്റ്ബാങ്കിലും സംഘര്‍ഷമുടലെടുത്തു. നബ്ലസ് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഗ്രാമത്തില്‍ ഇസ്രയേലി കുടിയേറ്റക്കാരും പലസ്തീന്‍കാരും തമ്മില്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെസ്റ്റ്ബാങ്കിലുണ്ടായ സംഘര്‍ഷങ്ങളില്‍ 24 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha























