മൊസാദ് പരാജയപ്പെട്ടതല്ല! ശത്രുക്കൾ ഒന്നിച്ചു:- നെതന്യാഹു സർക്കാരിന്റെയും സൈന്യത്തിന്റെയും അതീവ ഗുരുതരമായ രഹസ്യാന്വേഷണ പരാജയമോ..?

മൊസാദും ഷിൻ ബെത്തും പോലുള്ള രഹസ്യാന്വേഷണ ഏജൻസികളുള്ള ഇസ്രയേലിൽ ഹമാസിന് എങ്ങനെ ഇത്ര വലിയൊരു മിന്നലാക്രമണം നടത്താനായി എന്നത് ലോകമെങ്ങും അമ്പരപ്പുണ്ടാക്കുന്ന ഒരു ചോദ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ 'അയൺ ഡോം സിസ്റ്റം' ഭേദിച്ചുകൊണ്ടാണ് ഹമാസിന്റെ റോക്കറ്റുകൾ ഇസ്രായേലിൽ വർഷിച്ചത്. പിന്നാലെ ഉണർന്ന സംവിധാനം ആകാശത്തുവച്ചുതന്നെ ഹമാസിന്റെ റോക്കറ്റുകൾ തകർത്തു.
നെതന്യാഹു സർക്കാരിന്റെയും സൈന്യത്തിന്റെയും അതീവ ഗുരുതരമായ രഹസ്യാന്വേഷണ പരാജയമായി ഇതിനെ മാധ്യമങ്ങളും വിദഗ്ധരും വിലയിരുത്തുന്നു. സൈന്യം വ്യക്തമായ മറുപടി നൽകണമെന്നു സുരക്ഷ വിലയിരുത്താൻ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കൻ ഇസ്രയേലിൽ നൂറുകണക്കിന് ഹമാസ് പോരാളികൾക്ക് നുഴഞ്ഞുകയറാൻ കഴിഞ്ഞതും അപ്രതീക്ഷിതമായി മൂവായിരത്തിലേറെ മിസൈലുകൾ ഇസ്രയേലിലെങ്ങും വർഷിക്കാനായതും ഇസ്രയേലിന്റെ സൈനികശേഷി അറിയാവുന്നവരെയെല്ലാം ആശയക്കുഴപ്പത്തിലാക്കി. നിരവധി സൈനികരെയാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളത്.
ഗാസയിൽ ഹമാസിന്റെ നേതൃത്വത്തിൽ ആക്രമണത്തിന് സന്നാഹം കൂട്ടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിട്ടും മുൻകരുതലുകൾ എടുക്കുന്നതിൽ വീഴ്ച വന്നതെന്തുകൊണ്ടെന്നും ചോദ്യം ഉയരുന്നു. ഹമാസ് ആക്രമണത്തിനു മടിക്കുന്നത് ഇസ്രയേലിന്റെ പ്രതികരണം അതിതീവ്രമാകുമെന്നു ഭയന്നാണെന്നു കരുതിയ നെതന്യാഹുവിനും കൂട്ടർക്കും പിഴച്ചു.
ഇറാന്റെ ആണവ പദ്ധതി തകർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇസ്രയേൽ മറ്റെല്ലാം മറന്നതാണോ എന്ന സംശയവും, ഉയരുന്നു. പ്രതിപക്ഷത്തെ നിഷ്പ്രഭരാക്കി ജുഡീഷ്യറി ഉൾപ്പെടെ അധികാര സംവിധാനങ്ങളെല്ലാം കൈപ്പിടിയിലൊതുക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അത്യാർത്തിക്കിടെ രാജ്യത്തിന് ഇത്ര വലിയ ആക്രമണം നേരിടേണ്ടിവന്നത് ഇസ്രയേൽ ജനത പൊറുക്കാനിടയില്ല.
പ്രതിപക്ഷ നേതാക്കന്മാരെ ഉൾപ്പെടുത്തി ദേശീയ സർക്കാരുണ്ടാക്കാൻ നെതന്യാഹു തയാറായിട്ടുണ്ട്. ഒരുമിച്ചു നിന്നു പ്രതിസന്ധി അതിജീവിക്കുമെങ്കിലും അതിനുശേഷം ഇസ്രയേൽ രാഷ്ട്രീയത്തിൽ വൻമാറ്റത്തിന് വഴിതെളിക്കുന്നതാണു ഹമാസിന്റെ ഈ ‘ഷോക്ക് ട്രീറ്റ്മെന്റ്’. സുന്നികളായ പലസ്തീനികള്‍ക്ക് ഷിയാ രാജ്യമായ ഇറാന്‍ സഹായം നല്‍കിയെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. സുന്നികളെ, സഹായിക്കാന്‍ ഇറാന്‍ ഏങ്ങനെ തയ്യാറായിയെന്ന അമ്പരപ്പിലായിരുന്നു ലോകം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇറാന്‍റെ സാന്നിധ്യത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും അതിന് മതിയായ തെളിവുകളില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഹമാസിന്‍റെ നേതാക്കള്‍ക്ക് പോലും ഇത്തവണത്തെ പോരാട്ടത്തിന് ആരാണ് നേതൃത്വം വഹിക്കുന്നതെന്ന് അറിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 'രണ്ട് മസ്തിഷ്ക്കങ്ങളും ഒരു സൂത്രധാരനും' എന്ന് മാത്രമേ ഹമാസ് നേതൃത്വങ്ങള്‍ക്ക് പോലും പോരാട്ടത്തെ കുറിച്ച് അറിയൂവെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹമാസിന്‍റെ അൽ ഖസ്സാം ബ്രിഗേഡ്‌സിന്‍റെ കമാൻഡർ മുഹമ്മദ് ദെയ്ഫ്, ഗാസയിലെ ഹമാസ് നേതാവ് യെഹ്‌യ സിൻവാറുമായി ചേർന്ന് സംയുക്തമായാണ് ആക്രമണത്തിന് തീരുമാനമെടുത്തതെന്ന് ഹമാസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍റെ പിന്തുണയുള്ള ലെബനീസ് തീവ്രവാദികളായ ഹിസ്ബുള്ള, ഇറാൻ എന്നിവരുൾപ്പെടുന്ന സംയുക്ത ഓപ്പറേഷൻ റൂമുകളിലൊന്നും ഇത്രയും വലിയൊരു ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇതിനിടെ ഇസ്രയേലിനെതിരായ ആക്രമണത്തിൽ ടെഹ്‌റാന് പങ്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് അലി ഖാംനഈ ചൊവ്വാഴ്ച അവകാശപ്പെട്ടു.
ഇറാന്‍റെ നേരിട്ടുള്ള പങ്കാളിത്തത്തിന് തെളിവില്ലെന്ന് യുഎസും പറഞ്ഞു. അതേസമയം ഹമാസ് നേതാവ് അലി ബറകയെ ഉദ്ധരിച്ച് കൊണ്ട് റോയിട്ടേഴ്സ് പറയുന്നത് ഹമാസ് രണ്ട് വര്‍ഷമായി ഈ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നാണ്. ഇപ്പോഴത്തെ ഹമാസ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രധാനമായും മൂന്ന് നേതാക്കളാണ് ഉള്ളതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്മായിൽ ഹനിയേ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിൻവാർ എന്നീ മൂന്ന് പേരുകളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് മുന്നോട്ട് വയ്ക്കുന്നത്.
https://www.facebook.com/Malayalivartha























