അതിര്‍ത്തികളെല്ലാം അടച്ചിട്ട് കത്തിക്കുന്നു.3 ലക്ഷം പേര്‍ തീക്കുണ്ഡത്തില്‍. ഗാസ ഇനിയില്ല.

12 വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യം വെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയിട്ടുള്ളത്. ഗാസ്സ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. വൈദ്യുതി നിലച്ചിരിക്കുന്നു, ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ആംരംഭിച്ചുകഴിഞ്ഞു, മൂന്ന് ലക്ഷത്തിലേറെ പേര്‍ പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു, ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. ഹമാസിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗാസ മുനമ്പിലെ ജനജീവിതം പേക്കിനാവാക്കി മാറ്റിയിരിക്കുന്നു..' ഗാസയിലെ ദയനീയ സ്ഥിതിയേക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഇന്നലത്തൈ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് നിയര്‍ ഈസ്റ്റ്' ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇരുപത് ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം മരവിപ്പിച്ച് ഗാസയുടെ മേല്‍ പൂര്‍ണ ഉപരോധമാണ് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതിവിതരണം നിലച്ചതോടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശുക്കളെ ഇന്‍ക്യുബേറ്ററില്‍ പ്രവേശിപ്പിക്കുന്നതും പ്രായമേറിയവര്‍ക്ക് ശ്വസനോപകരണങ്ങളുടെ സഹായം നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികള്‍ ശവപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റെഡ് ക്രോസ് റീജണല്‍ ഡയറക്ടര്‍ ഫബ്രിസിയോ കാര്‍ബൊണി പറഞ്ഞു. ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഒരു ഇലക്ടിക് സ്വിച്ചും ഓണാക്കില്ലെന്നും ഒരു വാട്ടര്‍ ടാപും തുറക്കില്ലെന്നും ഒരൊറ്റ ഇന്ധന ട്രക്കും ഗാസയിലേക്ക് കടക്കില്ലെന്നും മാനുഷിക പ്രവൃത്തികള്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുമെന്നുമാണ് ഇസ്രായേല്‍ പറയുന്നത്.
പാലസ്തീനില്‍ രണ്ട് ലക്ഷത്തോളം പേര്‍ 92 സ്‌കൂളുകളിലായി ഒളിവില്‍ കഴിയുകയാണ്. ഈ അഭയകേന്ദ്രങ്ങളെല്ലാം തന്നെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കൂടാതെ കരുതല്‍ ഭക്ഷണശേഖരം ഏതാണ്ട് തീരാറായി. ഗാസ മുനമ്പിലെ യു.എന്‍ ദുരിതാശ്വാസകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ തകരാറിലാണ്. ജലവിതരണം ഇസ്രയേല്‍ അധികൃതര്‍ പൂര്‍ണമായും തടഞ്ഞിരിക്കുന്നതും വന്‍ പ്രതിസന്ധി ഉയര്‍ത്തുന്നതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഗാസയിലെ 22 ആരോഗ്യ കേന്ദ്രങ്ങളില്‍ എട്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്, അതും ഏതാനും മണിക്കൂറുകള്‍ മാത്രം. ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡീസല്‍ ശേഖരം ഇനി 13 ദിവസങ്ങള്‍ക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ. അതിനുശേഷം ആരോഗ്യമേഖല സ്തംഭിച്ചേക്കുമെന്നും യുഎന്‍ പറയുന്നു.ഗാസയില്‍ ഉപരോധമേര്‍പ്പെടുത്തുന്നതായുള്ള ഇസ്രയേലിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുന്ന അവശ്യവിഭവങ്ങള്‍-ഇന്ധനം, ഭക്ഷണം, വെള്ളം തുടങ്ങിയവയുടെ വിതരണം അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അഭ്യര്‍ഥിച്ചിരുന്നു. ഗാസയിലേക്ക് എല്ലാവിധ സഹായങ്ങളും എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് ഗുട്ടറെസ് എക്സിലൂടെ ആവശ്യപ്പെട്ടു.
ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നും നെതന്യാഹു ആവശ്യപ്പെട്ടിരുന്നത് .എന്നാല്‍, ഗാസയിലെ ജനങ്ങള്‍ എങ്ങോട്ടേക്കാണ് പോകേണ്ടത് എന്നതൊരു പ്രധാന ചോദ്യമാണ്. ഗാസയുടെ ഒരു വശത്ത് മെഡിറ്ററേനിയന്‍ സമുദ്രവും മറുവശത്ത് ഈജിപ്തിന്റെ അതിര്‍ത്തിയുമാണ് ഇസ്രയേലിന്റെ വശത്തുള്ള ഇറസ് ക്രോസ്സിങ്, ഈജിപ്തിന്റെ ഭാഗത്തെ റഫാ ക്രോസ്സിങ് എന്നിങ്ങനെ രണ്ട് കവാടങ്ങളാണ് ഗാസയ്ക്കുള്ളത്. ഗാസയുടെ വ്യോമപരിധിയും സമുദ്രപരിധിയും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. അതിര്‍ത്തികള്‍ അടച്ചുപൂട്ടിയതും ആകാശത്തുനിന്ന് തുടരുന്ന റോക്കറ്റ് വര്‍ഷവും ഗാസയിലെ ജനതയ്ക്ക് രക്ഷപ്പെടല്‍ അസാധ്യമാക്കുന്നു.
സിറിയേയും കൂടി ഇസ്രായേല്‍ യുദ്ധത്തിലേയക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുള്ള വിഭാഗം ഇപ്പോള്‍ തന്നെ യുദ്ധഭൂമിയിലാണ്. ഗാസയിലെ നാലതിര്‍ത്തികളും അടച്ചിട്ട് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൂരുതി അന്താരാഷ്ട്ര തലത്തില്‍ ചിലപ്പോള്‍ അവര്‍ക്ക് തന്നെ വിനയായി മാറിയേക്കാം. മൂന്നു ലക്ഷത്തോളം വരുന്ന ഗാസാ നിവാസികളെ അടക്കി ഭരിക്കുന്ന ഹമാസിനെതിരെയുള്ള പോരാട്ടം ശരിക്കും സാധാരണക്കാരന്റെ ജീവനും സര്‍വ്വവുമാണെടുക്കുന്നത്. ജനവാസ മേഖലകളിലെ കെട്ടിടങ്ങള്‍ നോക്കിയാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഗാസ എന്ന പ്രദേശത്ത് മനുഷ്യവാസം ഉണ്ടാകരുതെന്ന തരത്തിലാണ് റോക്കറ്റുകളും മിസൈലുകളും വര്‍ഷിക്കുന്നത്. എന്തായാലും തീവ്രവാദവുമായി ഒരു ബന്ധവുമില്ലാത്ത കുട്ടികളും സ്ത്രീകളും കത്തിയെരിയുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തു വരുമ്പോഴറിയാം യുദ്ധത്തിന്റെ ഭീകരത.
https://www.facebook.com/Malayalivartha























