ഗാസയിലെ ദുരിതാവസ്ഥ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസ്സൈനി:- രണ്ട് മില്യൺ ഫലസ്തീനികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു:- ഒരുപക്ഷെ ഇതെന്‍റെ അവസാന വീഡിയോ ആയിരിക്കും...

ഗാസയിലെ ദുരിതാവസ്ഥ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസ്സൈനിയുടെ അവസാന വീഡിയോ. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ രണ്ട് മില്യൺ ഫലസ്തീനികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണെന്നും വൈദ്യുതിബന്ധം വിച്ഛേദിച്ചതുമൂലം പൂര്‍ണമായും ഇരുട്ടിലാണെന്നും മഹ എക്സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. മഹയുടെ വാക്കുകള്‍ ഇങ്ങനെ...
ഇത് ഗാസ സിറ്റിയിൽ നിന്നുള്ള പത്രപ്രവർത്തകയായ മഹാ ഹുസൈനിയാണ്. എന്‍റെ നഗരത്തിൽ ഇസ്രായേൽ ബോംബുകൾ വർഷിക്കുമ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കുകയാണ്. ഗാസയിലെ ഏക പവർ പ്ലാന്‍റ് അടച്ചുപൂട്ടിയതിനെത്തുടർന്ന് ഞങ്ങൾ പൂര്‍ണമായും ഇരുട്ടിലാണ്. എന്‍റെ ഫോണിലെ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരുപക്ഷേ ഇതെന്‍റെ അവസാന വീഡിയോ ആയിരിക്കും. പത്രപ്രവർത്തകർ എന്ന നിലയിൽ ഞങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.
റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നിലനിര്‍ത്തുന്നതിനും ഇന്‍റര്‍നെറ്റ് ആവശ്യമാണ്. ഗാസയിലെ എല്ലാം ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. ഓരോ ദിവസവും വിചാരിക്കും ഇതായിരിക്കും എന്‍റെ അവസാന റിപ്പോര്‍ട്ടിംഗ് എന്ന്. ആക്രമണ സമയത്ത് ഗ്രൗണ്ടിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയോ അവരുടെ വീടുകളിൽ ഉണ്ടായിരുന്നവരോ ആയ ഒമ്പത് സഹ പത്രപ്രവർത്തകരെയെങ്കിലും ഞങ്ങൾക്ക് ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്.
മിഡില്‍ ഈസ്റ്റ് ഐയുടെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മഹ. 2020ലെ അഡ്‍ലെര്‍ പ്രൈസ് നേടി മഹ 2014ല്‍ ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് മാധ്യപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. കഴിഞ്ഞയാഴ്ച ആക്രമണത്തിൽ 1,300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹമാസിനെതിരായ ആക്രമണത്തിന്‍റെ ഭാഗമായി, ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രായേൽ വിച്ഛേദിച്ചിരുന്നു.
ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിലൂടെ മേഖലയിൽ ആക്രമണം തുടരുകയാണ്.ഇതുവരെ, ഗാസയിൽ 1,500 ഫലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും 6,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫലസ്തീനിയൻ മാധ്യമപ്രവർത്തക മഹാ ഹുസൈനി ഇത് തന്‍റെ അവസാന വീഡിയോ ആയേക്കാമെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ചത്. ഇസ്രായേൽ വ്യോമാക്രമണത്തിന്‍റെ തുടക്കം മുതൽ, കെട്ടിടങ്ങളും ആശുപത്രികളും സ്കൂളുകളും പോലുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി ഗസ്സ അധികൃതർ പറഞ്ഞു.
മൂന്ന് ലക്ഷത്തി മുപ്പത്തെട്ടായിരം, ഫലസ്തീനികൾ പലായനം ചെയ്തിട്ടുണ്ടെന്നും അവരിൽ രണ്ട് ലക്ഷത്തി പതിനെട്ടായിരം പേരെങ്കിലും യുഎന്നിന്‍റെ അഭയകേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നും യുഎൻ ഏജൻസി പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ടവരില്‍ ഇസ്രയേല്‍ പൗരന്‍മാരും വിദേശ പൗരന്‍മാരും ഉള്‍പ്പെടും.
ഹമാസ് ബന്ദികളാക്കിയത് നൂറ്റി അന്‍പതോളം പേരെയാണ്. ഇസ്രയേലില്‍ കരയുദ്ധം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ അപ്രായോഗികമെന്ന് യു.എന്‍. പ്രതികരിച്ചു.
അതേസമയം ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ മുന്‍പില്ലാത്ത വിധം പ്രതിരോധിക്കുമെന്ന് ഹമാസ് പ്രതികരിച്ചിട്ടുമുണ്ട്. ഗാസാ നദിക്ക് വടക്കുഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാനാണ് ഇസ്രയേല്‍ നിര്‍ദേശിച്ചിരിക്കുന്നത്. യു.എന്നിന്നും ഗാസാ ജനതയ്ക്കും ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേകം മുന്നറിയിപ്പും ഇസ്രയേല്‍ സൈന്യം നല്‍കി.
ഹമാസ് സംഘാംഗങ്ങള്‍ ഗാസ സിറ്റി ഉള്‍പ്പെടുന്ന പ്രദേശത്ത് ഭൂഗര്‍ഭ ടണലിലും ജനവാസ കേന്ദ്രങ്ങളിലും കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ഇവരെ ലക്ഷ്യമിട്ടായിരിക്കും ഇസ്രയേലിന്റെ ആക്രമണം.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ജനങ്ങള്‍ ഒഴിഞ്ഞു പോകരുതെന്നും ഇസ്രയേല്‍ കരയാക്രമണം നടത്തിയാല്‍ ശക്തമായി പ്രധിരോധിക്കുമെന്നുമാണ് ഹമാസ് പ്രതികരണം.
https://www.facebook.com/Malayalivartha























