നിരപരാധികളായ ജനങ്ങള്‍ വധിക്കപ്പെടേണ്ടെങ്കിൽ 24 മണിക്കൂറിനകം ഗ്രാമം ഒഴിയണമെന്ന് ഇസ്രയേല്‍ .. ഗാസയില്‍ കനത്ത ഉപരോധം..13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ വെളിപ്പെടുത്തൽ.. ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫാ കവാടത്തിൽ ഈജിപ്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി

ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ കനത്ത മറുപടി നല്‍കി തുടങ്ങിയിരിക്കുകയാണ്. അഞ്ചാം ദിവസവും സമാനതകളില്ലാതെ യുദ്ധം നടക്കുമ്പോള്‍ ഇസ്രായേല്‍ കരമാര്‍ഗമുള്ള യുദ്ധത്തിലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് ഇസ്രായേല്‍ സൈനികരാണ് ഗാസ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. ഹമാസിന്റെ എല്ലാ നേതാക്കളെയും കൊല്ലുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ യുദ്ധത്തിന് ഇറങ്ങിതിരിച്ചിരിക്കുന്നത്.വമ്പന്‍ തിരിച്ചടി കൊടുക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു. ഗാസയില്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്.
1300 ഓളം ഇസ്രയേലികളെ ഹമാസ് കൊന്നൊടുക്കി .എന്നാൽ ഇപ്പോൾ അതിലധികം ഫലസ്തീനികളെ ഇസ്രായേൽ കൊന്നൊടുക്കിയിട്ടുണ്ട് . ഏകദേശം 1417 പലസ്തീൻ കാരെ കൊന്നതിൽ 400 പേർ കുട്ടികളും 250 ലധികം പേർ സ്ത്രീകളുമാണ് . കൊല്ലപ്പെട്ടവരിൽ അധികവും നിരപരാധികൾ ആണ് . നിരപരാധികളായവർ കൊല്ലപ്പെടുന്നതിൽ ന്യായീകരണംനൊന്നുമില്ല. അത് ഇസ്രയേലിലാണെങ്കിലും ഗാസയിലാണെങ്കിലും മനുഷ്യരാണ് . ഹമാസാണ് ആദ്യം ആക്രമം അഴിച്ചുവിട്ടത് , ഇസ്രായേലി പൗരന്മാരെ ബന്ദികളാക്കിയിട്ടുണ്ട് . കൂടാതെ അമേരിക്കന്‍ പൗരന്മാരും ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. ഈ ആക്രമണത്തിന് പിന്നാലെ ഗാസ മുനമ്പിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടു. ഹമാസ് ഭീകരർ ഒളിഞ്ഞിരിക്കുന്നത് നിരപരാധികളായ പലസ്തിൻകാരുടെ വീടുകളിലാണ് . അവരെ പിടികൂടണമെങ്കിൽ പലസ്തീൻ വീടുകളും അരിച്ചുപെറുക്കേണ്ട അവസ്ഥയിലാണ് ഇസ്രായേൽ ..3 ലക്ഷം റിസർവ് സേനകളുൾപ്പടെ ഇസ്രായേൽ സൈന്യം വലിയ തയ്യാറെടുപ്പിൽ തന്നെയാണ്
150 ഓളം ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ ബന്ദികളെ വെച്ച് വിലപേശുകയാണ് ഹമാസ് ചെയ്യുന്നത് . എന്നാൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ ഗാസയിലെ ഉപരോധത്തില്‍ മാനുഷികമായ ഒരിളവും അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വീടുകളില്‍ തിരിച്ചെത്തുന്നതുവരെ ഗാസയില്‍ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാവില്ല, ഒരു വെള്ള ടാപ്പും തുറക്കില്ല. ഒറ്റ ഇന്ധന ട്രക്കു പോലും അവിടേക്കു പ്രവേശിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈജിപ്റ്റില്‍ നിന്നും ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രയേല്‍ തടഞ്ഞിട്ടുണ്ട്. ഭീകരരെ തകർക്കണമെങ്കിൽ അവർക്ക് അഭയം കൊടുക്കുന്നവർ ഗാസയിൽ ഉണ്ടാകരുത് എന്നുതന്നെയാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത് . ഇസ്രായേൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുമ്പോൾ ഗസ്സയിൽ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് നിരപരാധികളാണ് . വെള്ളവും വെളിച്ചവും ആഹാരവും ഇല്ലാതെ ബുദ്ധിമുട്ടുന്നത് ഏകദേശം 23 ലക്ഷം വരുന്ന നിരപരാധികളാണ് . പക്ഷെ ഉപരോധം നീക്കണമെങ്കിൽ ബന്ദികളെ വിട്ടുകിട്ടണമെന്ന് ഉറച്ച നിലപാടിലാണ് ഇസ്രായേൽ
ഇന്നലെ ഇസ്രായേൽ വിമാനത്തിൽ നിന്ന് ഗാസയിലുടനീളം ലഖുലേഖകൾ വിതറിയിരിക്കുകയാണ് . ഞങ്ങൾ തീവ്രവാദവേട്ടയ്ക്ക് ഇറങ്ങുകയാണ് എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഇസ്രായേൽ നൽകുന്നത് . ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരിക്കുകയാണ് . വടക്കന്‍ ഗാസയിലെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങള്‍ 24 മണിക്കൂറിനകം ഒഴിയാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.
എന്നാല്‍ ഇത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ ഉത്തരവ് നടപ്പാക്കുന്നത് കടുത്ത മാനുഷിക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ സേന വ്യോമാക്രമണം തുടരുകയാണ്.
പ്രദേശത്തെ ജനങ്ങളോട് അടിയന്തരമായി ഒഴിയാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം തുടങ്ങുക ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്ത് പ്രദേശത്തിന്റെ നിയന്ത്രണം കയ്യടക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വടക്കൻ ഗാസയിൽനിന്ന് 11 ലക്ഷത്തോളം വരുന്ന ആളുകളെ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ ഇന്നലെ രാത്രി മുന്നറിയിപ്പു നൽകിയിരുന്നു. ഹമാസിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം കരയുദ്ധത്തിനു തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ്. വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് 24 മണിക്കൂർ സമയപരിധിയാണ് ഇസ്രയേൽ അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഈ നീക്കം വലിയ നാശനഷ്ടത്തിനു കാരണമാകുമെന്ന് യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നൽകി.
അതേസമയം ഗാസയിലെ ജനങ്ങൾക്ക് അവിടെനിന്നു രക്ഷപ്പെടാനുള്ള ഏക മാർഗമായ ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫാ കവാടത്തിൽ ഈജിപ്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് . ഇസ്രയേൽ – പലസ്തീൻ സംഘർഷ കാലത്ത് അതിർത്തി അടച്ചിടുന്ന പതിവ് തുടർന്നാണ് ഇത്തവണയും റഫാ കവാടം ഈജിപ്ത് അടച്ചുപൂട്ടിയത്. ഈ അതിർത്തി കവാടത്തിലൂടെ ആരെയും കടത്തിവിടില്ലെന്നാണ് ഈജിപ്ത് പറയുന്നത്
ആളുകള്‍ക്ക് പോകാന്‍ സ്ഥലമില്ല. പ്രദേശത്തുടനീളം ബോംബാക്രമണം നടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളും റോഡുകളും തകര്‍ന്ന് കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആളുകളോട് മറ്റൊരു പ്രദേശത്തേക്ക് സ്വയം ഒഴിയാന്‍ ആവശ്യപ്പെടുന്നത്
ഇസ്രയേലിന്റെ തുടർച്ചയായ മുന്നറിയിപ്പുകൾക്കും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കും ഇടയിലാണ് ഈജിപ്ത് കടുംപിടുത്തം പിടിയ്ക്കുന്നത് .ഗാസ നിവാസികൾ ഉറപ്പോടെ അവരുടെ നാട്ടിൽത്തന്നെ തുടരണമെന്ന് ഈജിപ്ത് ആവർത്തിക്കുന്നത്. ഗാസയിൽനിന്നുള്ളവർക്കായി അതിർത്തി തുറന്നുകൊടുക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണ് ഈജിപ്തിന്റെ ഭയം
https://www.facebook.com/Malayalivartha























