സ്ത്രീകളെ ഭയം:55 വര്‍ഷമായി ഒളിവ് ജീവിതം നയിക്കുന്ന മനുഷ്യൻ..!

സ്ത്രീകളെ നേരിൽ കണ്ടാൽ ഭയന്നോടുന്ന മനുഷ്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ..? എന്നാൽ അങ്ങനെയും ചില മനുഷ്യരുണ്ട്. അത്തരത്തിൽ ഒരാളാണ് സ്ത്രീകളെ ഭയന്ന് 55 വര്‍ഷമായി ഒളിവ് ജീവിതം നയിക്കുന്ന ആഫ്രിക്കന്‍ വംശജനായ കാലിറ്റ്‌സെ നസാംവിറ്റയെന്ന 71കാരൻ.
റുവാണ്ട സ്വദേശിയായ അദ്ദേഹം സ്ത്രീകളെ ഭയന്ന് 55 വർഷമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. അദ്ദേഹം തന്‍റെ 16-ാമത്തെ വയസ് മുതല്‍ സ്ത്രീകളില്‍ നിന്ന് അകന്ന് ജീവിക്കുകയാണ്. ഈ കാരണത്താൽ തന്നെ അദ്ദേഹം സ്വന്തo വീട്ടിൽ സ്വയം തടവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി 15 അടി ഉയരത്തിലുള്ള വേലി കെട്ടിമറയ്ക്കുകയും ചെയ്തു.
അതിനുശേഷം ഒരു സ്ത്രീയും തന്‍റെ വീട്ടിലേക്ക് വരരുതെന്ന് ഗ്രാമവാസികളെ അറിയിക്കുകയും ചെയ്തു. മുമ്പ് അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോള്‍ പറഞ്ഞത്, "ഞാൻ ഇവിടെ ഉള്ളിൽ പൂട്ടിയിട്ട് എന്‍റെ വീടിന് വേലി കെട്ടാൻ കാരണം, സ്ത്രീകൾ എന്നോട് അടുത്ത് വരില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു." എന്നായിരുന്നു. എതിർലിംഗത്തിലുള്ള ആളുകളെ തനിക്ക് ഭയമാണെന്ന് കാലിറ്റ്‌ക്‌സെ വെളിപ്പെടുത്തി.
എന്നാൽ സ്ത്രീകളോട് ഭയമാണെങ്കിലും ഇദ്ദേഹത്തിന്റെ നിലനിൽപ്പിന് ആശ്രയമായി നിലകൊള്ളുന്നത് സ്ത്രീകളാണ്. കുട്ടിക്കാലം മുതൽ ഇദ്ദേഹം വീട് വിട്ട് പുറത്തുപോകുന്നത് കണ്ടിട്ടില്ലെന്ന് അയൽവാസികളായ സ്ത്രീകൾ പറയുന്നു. ഇവരാണ് പലപ്പോഴും കാലിറ്റ്‌ക്‌സെയ്ക്ക് ആവശ്യമായ ഭക്ഷണവും പലചരക്ക് സാധനങ്ങളും നൽകാറുള്ളത്. ഗ്രാമവാസികളായ സ്ത്രീകള്‍ കാലിറ്റ്‌ക്‌സെയുടെ വീട്ടിലേക്ക് ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കാലിറ്റ്‌ക്‌സെ വന്ന് എടുത്ത് കൊണ്ട് പോകും. എന്നാല്‍, ആരോടെങ്കിലും സംസാരിക്കാൻ ഇയാള്‍ താത്പര്യപ്പെടില്ല. ഇനി അഥവാ വീടിന്റെ പരിസരത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാലും ഇദ്ദേഹം വീട് പൂട്ടി അകത്ത് ഇരിക്കും. അവര്‍ പോയി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീട് തുറക്കൂ.
അതേസമയം ഇയാൾക്ക് ഗൈനോഫോബിയ എന്ന മാനസിക അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയമാണ് ഇതിന്റെ ലക്ഷണം. എന്നാല്‍, മാനസിക വൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലിൽ ഗൈനോഫോബിയയെ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും, ഒരു ക്ലിനിക്കൽ പശ്ചാത്തലത്തിൽ ഇതിനെ അസാധാരണമായ ഒരു ഫോബിയ ആയി തന്നെ കണക്കാക്കുന്നു. സ്ത്രീകളോടുള്ള അമിത ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ഉണർത്തുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ പാനിക് അറ്റാക്ക് , നെഞ്ചിലെ അസ്വസ്ഥതകൾ, അമിതമായി വിയർക്കൽ, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ആദ്യകാലങ്ങളിൽ സ്വവർഗലൈംഗികതയിലേക്കുള്ള ചുവടുവയ്പ്പായാണ് ഗൈനോഫോബിയയെ കണക്കാക്കിയിരുന്നത്. ഈ വിഷയത്തെപ്പറ്റി ധാരാളം പുസ്തകങ്ങളും ഇറങ്ങിയിരുന്നു. കുട്ടിക്കാലത്ത് സ്ത്രീകളോടുണ്ടാകുന്ന അപരിചത്വം, ഏതെങ്കിലും സംഭവമോ സാഹചര്യമോ മൂലമുണ്ടാകുന്ന വിഭ്രാന്തി എന്നിവയാണ് ഗൈനോഫോബിയയിലേക്കു നയിക്കുന്നതെന്നാണ് ഡോക്ടർ ഹേവ്ലോക് എല്ലിസ് തന്റെ പുസ്തകത്തിൽ പറയുന്നത്.
https://www.facebook.com/Malayalivartha























