ഗാസ്സ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസ്സയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍

ഗാസ്സ മുനമ്പിലെ സൈനിക ക്യാമ്പിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തിയതോടെ, കര, നാവിക,വ്യോമ യുദ്ധം ഉടന്‍ തുടങ്ങുമെന്ന സൂചന നല്കിയിരി്ക്കുകയാണ്. 'നിങ്ങള്‍ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാന്‍ പോവുകയാണ്' എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.
വടക്കന്‍ ഗസ്സയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ, ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
തെക്കന്‍ ഗാസ്സയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയെന്ന് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ്സ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസ്സയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.
രണ്ട് വഴികളില്‍ക്കൂടിയാണ് ജനങ്ങള്‍ക്ക് പോകാന്‍ ഇസ്രയേല്‍ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിട്ടിള്ളു. 'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി, സുരക്ഷാ വേലിക്ക് സമീപം വരരുത്. ആരെങ്കിലും വേലിക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഫലസ്തീനികളില്‍ വലിയൊരു ഭാഗം ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും, ചിലര്‍ എന്തുംവരട്ടെ എന്ന നിലപാടില്‍ തങ്ങുന്നുണ്ട്. പാലസ്തീനികള്‍ ഗാസ്സ വിട്ടുപോകില്ലെന്നാണ് ഹമാസ് നേതാവ് പ്രഖ്യാപിച്ചത.
ഗാസയ്ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്‍ മുന്നറിയിപ്പ് നല് കിയിട്ടുണ്ട്. ഹിസ്ബുള്ള വിഭാഗം യുദ്ധത്തില്‍ ഹമാസിനൊപ്പം ചേര്‍ന്നാല്‍ പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി യുദ്ധം വ്യാപിക്കുമെന്നും അത് ഇസ്രയേലിനെയാകെ പ്രകമ്പനം കൊള്ളിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.ഇസ്രയേലിനെതിരായ യുദ്ധത്തില്‍ സമയമാകുമ്പോള്‍ ഹമാസിനൊപ്പം ചേരാന്‍ പൂര്‍ണസജ്ജമാണെന്ന് ഇറാന്‍ പിന്തുണയുള്ള ലെബനന്‍ സായുധസേന ഹിസ്ബുള്ള അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിനു മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയത്.
ഹിസ്ബുള്ളയുടെ തലവന്‍ സയേദ് ഹസന്‍ നസ്രല്ലയുമായി കൂടിക്കാഴ്ച നടത്തിയതായും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഹിസ്ബുള്ള ആസൂത്രണം ചെയ്യുന്ന പദ്ധതികളെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഹിസ്ബുള്ള സ്വീകരിക്കുന്ന ഓരോ ചുവടുകളും ഇസ്രയേലില്‍ ഭീമമായ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും. യുദ്ധത്തെ മുറുകെപിടിക്കുന്ന കുറ്റവാളികളോടും ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരോടും ഈ യുദ്ധം അവസാനിപ്പിക്കുകയാണ് നല്ലതെന്ന മുന്നറിയിപ്പാണ് എനിക്ക് നല്‍കാനുള്ളത്, ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ പറഞ്ഞു.പശ്ചിമേഷ്യയിലെ യു.എന്‍. അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇനിയും അവസരമുണ്ടെന്നും സമയം വൈകുന്തോറും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം ഹമാസ് അഴിച്ചുവിട്ടത്. ഇതില്‍ 1,300ലധികം പേരെ വധിക്കുകയും നിരവധി പേരെ ഗാസയില്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു. പലസ്തീനുമായുള്ള 75 വര്‍ഷത്തെ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ 1900 പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ അറിയിച്ചു.അതേസമയം, വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ കരട് റഷ്യ തയ്യാറാക്കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം തികച്ചും അസ്വീകാര്യമായ സാധാരണക്കാരുടെ മരണത്തിലേക്ക് നയിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധം ലോ്കത്തിനാകെ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ധന വില ഗണ്യമായി ഉയരുമെന്ന ഭയം പല രാജ്യങ്ങളേയും വേട്ടയാടുന്നുണ്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പൂര്‍ണ്ണ വിജയത്തിലെത്തില്ലെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























