ജനസമുദ്രമായി ഖാൻ യൂനുസും,റഫയും! ഐസ്ക്രീം ലോറികൾ വരെ മോർച്ചറികളായി! പലസ്തീനായി 'ആ'രാജ്യങ്ങൾ...

ഇസ്രയേലിന് പിന്നിൽ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള വമ്പൻ രാഷ്ട്രങ്ങൾ അണിനിരന്നിട്ടും ജനഹൃദയങ്ങൾ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പമെന്ന് വ്യക്തമാക്കി ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ അരങ്ങേറുന്നു. ഇറാഖ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസം യുറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പടർന്നു.
ഇസ്രയേലിനുള്ള അചഞ്ചല പിന്തുണ അമേരിക്കൻ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ന്യൂയോർക്കും വാഷിങ്‌ടൺ ഡിസിയുമടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ ‘സ്വതന്ത്ര പലസ്തീൻ’ മുദ്രാവാക്യമുയർത്തി വൻജനക്കൂട്ടം പ്രകടനം നടത്തി. ടൈംസ് സ്ക്വയറിൽ ഉയർന്നത് ‘നെതന്യാഹു, ഇന്ന് എത്ര കുട്ടികളെ കൊന്നു?’ എന്നായിരുന്നു. പ്ലക്കാർഡുകളിൽ, ഹമാസ് കുട്ടികളുടെ കഴുത്തറുത്തെന്ന പ്രസിഡന്റ് ജോ ബൈഡന്റെ വ്യാജപ്രചാരണത്തിനെതിരായ വിമർശനവുമെത്തി. സമാധാന നീക്കം ശക്തമാക്കാൻ ആവശ്യപ്പെട്ട് ജനീവയിലെ ഐക്യരാഷ്‌ട്ര സംഘടനാ ആസ്ഥാനത്ത് നിരവധിപേർ ഒത്തുചേർന്നത്.
വ്യാഴാഴ്ച 200 അമേരിക്കൻ കോളേജുകളിൽ പ്രതിരോധ ദിനം ആചരിച്ചിരുന്നു. ഇസ്രയേലിന് പിന്തുണയായി പടക്കപ്പലയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിലേക്ക് പതിനായിരങ്ങൾ മാർച്ച് ചെയ്തു. ബിബിസി ഓഫീസിനു മുന്നിൽ പലസ്തീനെ അനുകൂലിച്ച് വൻ ജനക്കൂട്ടം ഒത്തു ചേർന്നു.
സ്കോട്ട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നതോടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിച്ചു. നാറ്റോ അംഗരാജ്യമായ പോളണ്ടിലെ വാർസോയിലും ഫിൻലൻഡിലെ ഹെൽസിങ്കിയിലും ജനങ്ങൾ പലസ്തീൻ പതാക പുതച്ച് ഇസ്രയേലിനെതിരെ പ്രതിഷേധിച്ചു. ജൊഹാന്നസ്‌ബർഗ്, ബർലിൻ, ടോക്യോ, പാരീസ് എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു. വിവിധ അറബ് രാജ്യങ്ങളിലും പ്രതിഷേധമുയർന്നു.
അതിനിടെ ഒഴിഞ്ഞു പോയില്ലെങ്കിൽ ബോംബിട്ടു കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് തെക്കൻ ഗസ്സയിലേക്ക് നീങ്ങിയ ഫലസ്തീനികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. വടക്കൻ മേഖലയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന അന്ത്യശാസനത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒട്ടേറെ ഗസ്സ നിവാസികളെ ദക്ഷിണ ഖാൻ യൂനിസിൽ വെച്ച് ഇസ്രായേൽ സേന ബോംബിട്ടുകൊന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു പാതകളിൽ കൂടി ഒഴിഞ്ഞുപോകുന്നവർ സുരക്ഷിതരാണെന്ന അറിയിപ്പിനെ തുടർന്ന് പുറപ്പെട്ട 70 പേരടങ്ങുന്ന വാഹനവ്യൂഹത്തിനുനേരെ വെള്ളിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതായി ഹമാസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസും റിപ്പോർട്ട് ചെയ്തു.
വിവിധ രാജ്യങ്ങളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ച്, 11 ലക്ഷം ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ ഭീഷണിയെ തുടർന്ന് ആയിരങ്ങളാണ് പലായനംചെയ്യുന്നത്. ഖാൻ യൂനുസ്, റഫ ഗവർണറേറ്റുകളിലേക്കാണ് ജനങ്ങൾ നീങ്ങുന്നത്. നേരത്തെതന്നെ ജനനിബിഡമായ ഈ മേഖലകൾ ജനസമുദ്രമാവുകയാണ്. ഇവിടെ ഭക്ഷണവും വെള്ളവും തീരുന്നതോടെ വൻ ദുരന്തത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നാണ് ആശങ്ക.
ഒരാഴ്ചയായ സംഘർഷത്തിൽ 2215 ഫലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടു. 8714 പേർക്ക് പരിക്കുണ്ട്. ആശുപത്രി മോർച്ചറികൾ നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് ഐസ്ക്രീം ലോറികൾ വരെ മോർച്ചറികളാക്കി മാറ്റി. ശനിയാഴ്ചയിലെ ഹമാസ് ആക്രമണത്തിൽ 1300 ഇസ്രായേലികളാണ് മരിച്ചത്. ഗസ്സയിലെ തങ്ങളുടെ അഭയകേന്ദ്രങ്ങൾ ഇനിയങ്ങോട്ട് സുരക്ഷിതമായ ഇടങ്ങളല്ലെന്നും ഒരു തുള്ളിവെള്ളം കിട്ടാത്ത അവസ്ഥയാണ് വരുന്നതെന്നും യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസി മുന്നറിയിപ്പു നൽകി.
അതിനിടെ ഗസ്സക്കുമേലുള്ള യുദ്ധക്കുറ്റം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ മഹാഭൂകമ്പം നേരിടേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുമായി ഇറാൻ. ഇസ്രായേലിന്റെ ഏതു നീക്കത്തിനും തിരിച്ചടി നൽകാൻ പോരാളികൾ സജ്ജരാണെന്നും ഇറാൻ വിദേശമന്ത്രി ഹുസൈൻ അമീറബ് ദുല്ലാഹിയാൻ ബൈറൂത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha























