ഗാസയിൽ ഇനി ഉണ്ടാകാൻ പോകുന്നത് ഇസ്രയേലിന്റെ അതിശക്തമായ ആക്രമണമെന്ന് റിപ്പോർട്ട്:- കൂട്ട പാലായനം ചെയ്യുന്ന പ്രദേശത്ത് വ്യോമമാർഗം വഴിയും, കര-കടൽ മാർഗ്ഗത്തിലൂടെയും ആക്രമണത്തിന് ഇസ്രായേൽ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ...

ഗാസയിൽ ഇനി ഉണ്ടാകാൻ പോകുന്നത് ഇസ്രയേലിന്റെ അതിശക്തമായ ആക്രമണമെന്ന് റിപ്പോർട്ട്. ഗാസയിൽ നിന്ന് കൂട്ട പാലായനം ചെയ്യുന്ന പ്രദേശത്ത് വ്യോമമാർഗം വഴിയും, കര-കടൽ മാർഗ്ഗത്തിലൂടെയും ഇസ്രായേൽ സൈന്യം ആക്രമണത്തിന് തയ്യാറെടുക്കുന്നെന്നാണ് സൂചനകൾ.ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി.യാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. എത്രയും പെട്ടെന്ന് തന്നെ ആളുകൾ വടക്കേ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേൽ വക്താവ് റിച്ചാർഡ് ഹെച് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗാസ അതിർത്തിക്ക് സമീപമുള്ള സൈനികരെ സന്ദർശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്, ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്നായിരുന്നു. 'ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ ചെയ്തതൊന്നും മറക്കില്ല. പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതർക്കെതിരെ തങ്ങളുടെ ശത്രുക്കള്‍ ചെയ്തത്.
സമാനതകളില്ലാത്ത ശക്തിയോടെ ശത്രുക്കൾക്കെതിരെ ആഞ്ഞടിക്കുകയാണ്', എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. അടുത്ത ഘട്ടമാണു വരുന്നത്, തയാറാണോ' എന്ന് നെതന്യാഹു സൈനികരോട് ചോദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പ്രസിഡന്റിന്റെ ചോദ്യത്തിന് ഇസ്രായേല്‍ അതേയെന്നും ഉത്തരം നല്‍കുന്നുണ്ട്. എന്നാല്‍ അടുത്ത ഘട്ടമെന്താണെന്ന് നെതന്യാഹു വ്യക്തമാക്കുന്നുമില്ല.
ഇസ്രായേലിന്റെ കര ആക്രമണ ഭീഷണി ശക്തമായതോടെ ആയിരക്കണക്കിന് ഫലസ്തീനികൾ ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് നിന്ന് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. ശനിയാഴ്ചവരെ ആളുകളെ രക്ഷപ്പെടാൻ അനുവദിക്കുന്നതിന് രണ്ട് റോഡുകൾ തുറന്നിടുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഗാസ മുനമ്പിന്റെ വടക്കൻ പകുതിയിലെ മുഴുവൻ ജനങ്ങളെയും തെക്കോട്ട് നീങ്ങാൻ കഴിഞ്ഞ ദിവസം രാവിലെ വരെയും ഇസ്രായേൽ അനുവദിച്ചിരുന്നു.
ങ്ങളുടെ സുരക്ഷയ്‌ക്കായി, തെക്കോട്ട് നീങ്ങാനുള്ള കുറഞ്ഞ സമയം പ്രയോജനപ്പെടുത്തുക. അതായത് ബെയ്റ്റ് ഹനൂനിൽ നിന്ന് ഖാൻ യൂനിസിലേക്ക്," ഐഡിഎഫ് വക്താവ് അവിചയ് അദ്രെയ് എക്സില്‍ കുറിച്ചത് ഇതായിരുന്നു. രണ്ട് റൂട്ടുകളുടെ ഭൂപടവും അദ്ദേഹം പങ്കിട്ടിരുന്നു. അവയിലൊന്ന് തീരത്തോടടുത്തും മറ്റൊന്ന് ഗാസ മുനമ്പിന്റെ മധ്യത്തിലുമായാണ് സ്ഥിതി ചെയ്യുന്നത്.
ഹമാസ് കമാൻഡർമാരായ മുരാദ് അബു മുരാദ്, അലി ഖാദി എന്നിവരുൾപ്പെടെ 324 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ 126 കുട്ടികളും ഉൾപ്പെടുന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേലിൽ 1300-ഉം ഗാസയിൽ 2215-ഉം ആയി. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ സൈനിക നടപടിയിൽ 51 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
അതിനിടെ അന്ത്യശാസനത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒട്ടേറെ ഗാസ നിവാസികളെ ദക്ഷിണ ഖാൻ യൂനിസിൽ വെച്ച് ഇസ്രായേൽ സേന ബോംബിട്ടുകൊന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പാതകളിൽ കൂടി ഒഴിഞ്ഞു പോകുന്നവർ സുരക്ഷിതരാണെന്ന അറിയിപ്പിനെ തുടർന്ന് പുറപ്പെട്ട 70 പേരടങ്ങുന്ന വാഹനവ്യൂഹത്തിനു നേരെ വെള്ളിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതായി ഹമാസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസും റിപ്പോർട്ട് ചെയ്തു.
വിവിധ രാജ്യങ്ങളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ച്, 11 ലക്ഷം ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകണമെന്ന ഇസ്രായേൽ ഭീഷണിയെ തുടർന്ന് ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. ഖാൻ യൂനുസ്, റഫ ഗവർണറേറ്റുകളിലേക്കാണ് ജനങ്ങൾ നീങ്ങിയത്. നേരത്തെ തന്നെ ജനനിബിഡമായ ഈ മേഖലകൾ ജനസമുദ്രമാവുകയാണ്.
ഇവിടെ ഭക്ഷണവും വെള്ളവും തീരുന്നതോടെ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് ആശങ്ക. ആശുപത്രി മോർച്ചറികൾ നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് ഐസ്ക്രീം ലോറികൾ വരെ മോർച്ചറികളാക്കി മാറ്റിട്ടുണ്ട്. ഗാസയ്ക്ക് മേലുള്ള യുദ്ധക്കുറ്റം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ മഹാഭൂകമ്പം നേരിടേണ്ടി വരുമെന്നുമുള്ള ഇറാന്റെ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























