മൂന്നു മണിക്കൂറിനുള്ളില്‍ ഗാസനിവാസികള്‍ പ്രദേശം ഒഴിയണമെന്നുമാണ് മുന്നറിയിപ്പ്...

ഗാസയെ ലഷ്യംവെച്ചുള്ള അതിശക്തമായ ആക്രമണത്തിന് മുന്നോടിയായി പ്രദേശവാസികള്‍ക്ക് മുന്നറിപ്പ് നല്‍കി ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍. ആക്രമണം ആരംഭിച്ചാല്‍ പ്രദേശം സജീവ യുദ്ധമേഖലയായി മാറുമെന്നും, മൂന്നു മണിക്കൂറിനുള്ളില്‍ ഗാസനിവാസികള്‍ പ്രദേശം ഒഴിയണമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ അതിര്‍ത്തിക്ക് സമീപം സൈനികരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഗാസയില്‍ വ്യോമ, കര, നാവിക സേനകള്‍ ഉള്‍പ്പെടുന്ന 'ഏകീകൃത' ആക്രമണത്തിന് തയ്യാറാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗാസയിലെ സാധാരണ ജനങ്ങളോട് പ്രദേശത്തു നിന്നൊഴിയാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതിനിടെ, ശനിയാഴ്ച രാത്രി ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ എലൈറ്റ് മിലിട്ടറി വിഭാഗമായ നുഖ്ബ സേനയുടെ ഉന്നത കമാന്‍ഡര്‍ ബില്ലാല്‍ അല്‍-ഖേദ്രയെ വധിച്ചതായി സൈന്യം അറിയിച്ചു. ഇസ്രായേലിന്റെ കര ആക്രമണത്തെ ഭയന്ന് പതിനായിരക്കണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നത് തുടരുകയാണ്. യുദ്ധത്തില്‍ ഇതുവരെ 3500 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം യുദ്ധക്കുറ്റങ്ങളും വംശഹത്യയും ഇസ്രായേല്‍ തുടരുകയാണെങ്കില്‍ 'ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ ഇസ്രായേല്‍ കര ആക്രമണം നടത്തിയാല്‍ ടെഹ്റാന്‍ ഇടപെടുമെന്നും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ ദോഹയില്‍ ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയേയുമായി കൂടിക്കാഴ്ച നടത്തിയതായി ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha























