അനുയോജ്യനായ പങ്കാളിയെ കിട്ടിയില്ല: സ്വയം വിവാഹമെന്ന വിചിത്രനീക്കത്തിലേക്ക് യുവതി തരംഗമാകുന്നു...

എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ് അവരുടെ വിവാഹം. അത് അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാക്കി മാറ്റാനും ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കണമെങ്കിൽ ഒരു പങ്കാളിയെയാണ് ആദ്യം വേണ്ടത് അല്ലെ.
എന്നാൽ പങ്കാളിയെ കിട്ടാതായാലോ? നിങ്ങൾ എന്ത് ചെയ്യും?കല്യാണം കഴിക്കാതിരിക്കും. അല്ലെ....
എന്നാൽ സ്വയം വിവാഹം ചെയ്യുന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ ചിന്തിക്കും, സ്വയം വിവാഹമോ അതെന്തിനാ? ആരെങ്കിലും അങ്ങനെയൊക്കെ ചെയ്യോ... എന്നല്ലേ എല്ലാവരും ചിന്തിക്കുന്നത്..! എന്നാൽ അങ്ങനെയും സ്വയം വിവാഹം ചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായൊരു വിവാഹം വാർത്തകളിൽ വലിയ രീതിയിൽ ഇടം നേടിയിരിക്കുകയാണ്.
ആഗ്രഹിച്ചത് പോലൊരാളെ കിട്ടിയില്ല എന്ന കാരണത്താൽ സ്വയം വിവാഹം ചെയ്ത് ആഘോഷം നടത്തിയിരിക്കുയാണ് ഒരു യുവതി. ഈ സംഭവമാണ് ഏറെ ശ്രദ്ധ നേടി വൈറലായിക്കൊണ്ടിരിക്കുന്നത്.
42 കാരിയായ സാറാ വിൽക്കിൻസൻ ആണ് ആഗ്രഹിച്ച പോലുള്ള വരനെ കിട്ടാത്തതിന്റെ പേരിൽ സ്വയം വിവാഹം കഴിച്ചത്. എന്നാൽ ഇതിൽ ആശ്ചര്യം എന്തെന്നാൽ വിവാഹം സ്വപ്നം കണ്ടതുപോലെ ആഘോഷമാക്കുന്നതിനായി യുകെ സ്വദേശിയായ സാറ നീക്കിവച്ചത്, തന്റെ 20 വർഷത്തെ സമ്പാദ്യമായിരുന്നു. എന്നാൽ തനിക്ക് അനുയോജ്യമായ വരനെ കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. എന്നാൽ പിന്നെന്തിനാ ഇനി വൈകിക്കുന്നത് എന്ന് കരുതി സാറ സ്വയം വിവാഹം കഴിച്ച് അവളുടെ സ്വപ്നം നിറവേറ്റിയിരിക്കുകയാണ്. തൻറെ വിവാഹത്തിനായി സാറ ചെലവഴിച്ചത് 10,000 പൗണ്ട് ആണ് അതായത് പത്തുലക്ഷം രൂപ.
ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സഫോക്കിലെ ഫെലിക്‌സ്‌റ്റോവിലെ ഹാർവെസ്റ്റ് ഹൗസിൽ ആയിരുന്നു സാറയുടെ വിവാഹത്തിൻറെ ആഘോഷ ചടങ്ങുകൾ നടന്നത്.ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 40 പേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹാഘോഷത്തിൽ പ്രത്യേകമായ ചടങ്ങുകൾക്കൊപ്പം തനിക്കായി ഒരു വിവാഹമോതിരവും അവൾ കരുതിയിരുന്നു. തന്റെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു എന്നാണ് സാറ വിക്കിൻസൺ മാധ്യമങ്ങളോട് സംസാരിക്കവേ പ്രതികരിച്ചത്. 20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരത്തിൽ ഒരു ഭാഗ്യം തന്നെ തേടിയെത്തിയതെന്നും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു തന്റെ വിവാഹനിമിഷം എന്നും അവൾ അഭിപ്രായപ്പെട്ടു.
” താൻ ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരു മനോഹരമായ ദിവസമായിരുന്നു അത്. ഇത് ഒരു ഔദ്യോഗിക വിവാഹമല്ലായിരുന്നുവെങ്കിലും തനിക്ക് ഇതൊരു വിവാഹദിനം തന്നെയായിരുന്നു” എന്നും സാറാ കൂട്ടിച്ചേർത്തു. അതേസമയം ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ഇവർ തന്റെ വിവാഹദിനത്തിനായി തയ്യാറെടുക്കുകയായിരുന്നു. ” ഒരുപക്ഷേ എന്റെ അരികിൽ ഒരു പങ്കാളി ഉണ്ടായിരിക്കില്ല, പക്ഷേ എന്തിന് ഞാൻ ഇങ്ങനെയൊരു ദിവസം നഷ്ടപ്പെടുത്തണം ” എന്നും സാറാ ചോദിച്ചു.
ക്ലാസിക് വൈറ്റ് ഗൗണിൽ അതീവസുന്ദരിയായ അണിഞ്ഞൊരുങ്ങിയ സാറയെ വിവാഹവേദിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് അമ്മയാണ്. സാറയുടെ സുഹൃത്തും പ്രൊഫഷണൽ വെഡ്ഡിംഗ് പ്ലാനറുമായ കാതറിൻ ക്രെസ്വെൽ ആണ് പരിപാടി നിയന്ത്രിച്ചത്. അവിടെ തവളയെ ചുംബിക്കുന്ന രാജകുമാരിയുടെ പ്രതിമയുള്ള കേക്ക് അവർക്കായി ഒരുക്കിയിരുന്നു.
എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു സാറയെ സംബന്ധിച്ചിടത്തോളം ഇതിലെ പ്രധാന കാര്യം. എപ്പോഴും സന്തോഷമാണ് നിലനിർത്തേണ്ടതെന്നും ഇപ്പോൾ അവൾ എന്നത്തേക്കാളും കൂടുതൽ സന്തോഷവതി ആണെന്നും കാതറിൻ പറഞ്ഞു. അതേസമയം ഈ വിവാഹത്തിനർത്ഥം മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള പ്രതീക്ഷ സാറ ഉപേക്ഷിച്ചു എന്നല്ല. തന്റെ വിവാഹദിനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണെന്നും സാറാ വിൽക്കിൻസൺ തന്റെ ഭാവി വരനെ ഇപ്പോഴും തിരയുന്നുണ്ടെന്നും ബന്ധുക്കൾ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























