ഇസ്രയേൽ ഹമാസ് പോരാട്ടം ആരംഭിച്ചത് മുതൽ കയ്യാലപ്പുറത്ത് കളി കണ്ട്, ചൈനയും റഷ്യയും...

ഇസ്രയേൽ ഹമാസ് പോരാട്ടം ആരംഭിച്ചത് മുതൽ ചെനയുടെയും റഷ്യയുടെയും നിലപാട് കയ്യാലപ്പുറത്തെ തേങ്ങ പോലെ തുടരുകയാണ്. ഇരുരാജ്യങ്ങളും വെടിനിർത്തലിനായി നിരന്തരം ആഹ്വാനം മുഴക്കുന്നുണ്ട്. യു.എസും യൂറോപ്യൻ രാജ്യങ്ങളും ശത്രുപക്ഷത്തുള്ളപ്പോഴും റഷ്യ ഇക്കാര്യത്തിൽ പക്ഷം പിടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണു രാജ്യാന്തര നിരീക്ഷരുടെ വിലയിരുത്തൽ. എന്നാൽ, ഇസ്രയേലിന്റെ സൈനിക നടപടി സ്വയം പ്രതിരോധത്തിന്റെ അതിരുകൾ ലംഘിച്ചെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വിമർശിച്ചു.
അതിനിടെ ഗാസയിലേക്ക് ഇസ്രയേല്‍ കരസേനയുടെ ആക്രമണം ഉടനുണ്ടാകില്ലെന്നു പ്രതിരോധ വിദഗ്‌ധര്‍ വ്യക്തമാക്കുന്നു. ഗാസയുടെ ഭൂപ്രകൃതിയാണു പ്രധാന തടസം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലേക്കുള്ള കടന്നുകയറ്റം അത്ര എളുപ്പമല്ലെന്നതാണ് അടുത്ത പ്രശ്‌നം. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രയേല്‍ കണക്കൂകൂട്ടിയത്ര ജനം അഭയാര്‍ഥി ക്യാമ്പുകളിലേക്കു മാറിയിട്ടില്ലെന്നാണു സൂചന. ജനത്തെ പരിചയാക്കാനുള്ള നീക്കം ഹമാസും നടത്തുന്നുണ്ട്. ഹമാസിന്റെ പിടിയിലായ ബന്ദികളാണ് അടുത്ത തടസം. ആകെ 199 പേര്‍ ഹമാസിന്റെ പിടിയിലുണ്ടെന്നാണു സൂചന.
ഇവരെ ഗാസയിലെ വിവിധ രഹസ്യകേന്ദ്രങ്ങളിലാണു താമസിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണു കരയുദ്ധത്തേക്കാള്‍ നയതന്ത്ര ചര്‍ച്ചകളാകും നല്ലതെന്ന നിലപാടിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമാകുന്നത്. ഹമാസ് നേതൃത്വത്തെ തകര്‍ക്കുന്നതും അത്ര എളുപ്പമല്ല. കേന്ദ്രീകൃത നേതൃത്വം ഹമാസിനില്ലാത്താതാണു തടസം. ഒരേ സമയം ഹമാസിനോടും ഹിസ്‌ബുള്ളയോടും രണ്ടിടങ്ങളിലായി പൊരുതുന്നതും ഇസ്രയേലിന് എളുപ്പമല്ല.
ഗാസയില്‍ ഉടനീളം ഹമാസ് തീര്‍ത്ത തുരങ്കങ്ങളും ഇസ്രയേല്‍ സേനയ്‌ക്ക് തലവേദനയാകും. അതിനിടെ, ഹമാസിന്റെ ആയുധങ്ങളെക്കുറിച്ചും ആശയ വിനിമയ സംവിധാനങ്ങളെ കുറിച്ചും സുപ്രധാന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രതിരോധ സേന രംഗത്തെത്തുകയും ചെയ്തു. ഹമാസ് ഭീകരർ ചൈനീസ് നിർമിത ആയുധങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചതെന്നാണ് ഐ.ഡി.എഫ്. കണ്ടെത്തൽ.
ഹമാസ് ഉപയോഗിക്കുന്ന ആയുധങ്ങളുടെയും ആശയ വിനിമയ സംവിധാനങ്ങളുടെയും ഉത്ഭവവും സവിശേഷതക ളും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. ഹമാസ് ഉപയോഗിക്കുന്ന റോക്കറ്റുകളിലടക്കം ചൈനീസ് സാങ്കേതിക വിദ്യ പ്രകടമാണന്നാണ് ഐ.ഡി.എഫ്. കണ്ടെത്തൽ. ഇറാൻ വഴി ഇവ ഹമാസിന്റെ കരങ്ങളിൽ എത്തിയതാകുമെന്ന നിഗമനത്തിലാണ് ഇസ്രയേൽ വൃത്തങ്ങൾ.
അതേ സമയം ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത് എത്തി. ഗാസയിൽ ഒരു രീതിയിലുമുള്ള മുന്നേറ്റം നടത്താൻ ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ളവരെ അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിരബ്ദൊല്ലാഹിയൻ പറഞ്ഞു.
”ഞങ്ങൾക്ക് ശത്രുക്കളുമായി നീണ്ട നാളത്തെ യുദ്ധം നടത്താൻ കഴിയും. വരും മണിക്കൂറുകളിൽ ശക്തമായ തിരിച്ചടിയുണ്ടാകും. ഇസ്രായേൽ പ്രതിരോധ സേനയെ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും ഹുസൈൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയിരുന്നു. പിന്നാലെ വ്യോമസേനയുടെ നേതൃത്വത്തിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു.
ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഐഡിഎഫ് ഇക്കാര്യം പുറത്ത് വിട്ടത്. വരും ദിവസങ്ങളിലും ആക്രമണം ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് അതിർത്തി മേഖലയിലുടനീളം വലിയ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്. ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രദേശത്തെ 28 കമ്മ്യൂണിറ്റികൾ പൂർണമായി ഒഴിപ്പിക്കും. ഇസ്രായേലിനുള്ള എല്ലാ പിന്തുണയും അമേരിക്ക ഒരിക്കൽ കൂടി ഉറപ്പിക്കുകയാണെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു. നെതന്യാഹുവുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് പ്രസ്താവന.
https://www.facebook.com/Malayalivartha
























