ഇസ്രായേലിനെ ഭയപ്പെടണം...!! പശ്ചിമേഷ്യയില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ല, അമേരിക്കയ്ക്കും ഐക്യരാഷ്ട്രസഭയ്ക്കും പിടിച്ചുനിറുത്താനാവാത്തവിധം ഇസ്രയേൽ കടുത്ത പോരാട്ടത്തിലേക്ക്...!!!

നിലവിളിച്ചു കരയാന്‍പോലും അവസരം ലഭിക്കാതെ ബോംബിങ്ങില്‍ മരിച്ചുവീഴുന്ന ന കുഞ്ഞുങ്ങള്‍. കൈകാലുകള്‍ അറ്റു പിടഞ്ഞു മരിക്കുന്ന പിഞ്ചുകുരുന്നുകള്‍. മാരകമുറിവേറ്റ് നിലവിളിക്കുന്ന ഒട്ടനേകം കുട്ടികളാണ് ഇന്ന് ഗാസായിലുള്ളത്. ഗാസായിലെ കുരുന്നുമക്കളുടെ നിലവിളിയും പിടച്ചിലും ലോകം അറിയുന്നില്ല, കാണുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും മുലപ്പാലിനും പച്ചവെള്ളത്തിനും ഗതിയില്ലാതെ കരയുന്ന അനേകായിരം കുഞ്ഞുങ്ങളുടെ മുറവിളി ഗാസായില്‍ ഉയരുകയാണ്.
ഇനി കരയുദ്ധം തുടങ്ങിയാല്‍ എത്രയോ കുഞ്ഞുങ്ങളും അമ്മമാരും ഗാസായില്‍ പിടഞ്ഞുമരിക്കുമെന്ന് ആര്‍ക്കും അറിയില്ല. ഗാസായില്‍ നിന്ന് കുടിയിറങ്ങാന്‍ ഇസ്രായേല്‍ അന്ത്യശാസനം മുഴക്കുമ്പോള്‍ ഗാസായിലെ ജനങ്ങള്‍ ചോദിക്കുകയാണ്, ഞങ്ങള്‍ എവിടേക്കു പോകുമെന്ന്. അതേ സമയം മറ്റു ദുരന്തസാഹചര്യം കൂടി പശ്ചിമേഷ്യയില്‍ ഉരുത്തിരിയുകയാണ്. ഇസ്രയേലിനെതിരെ മഹായുദ്ധത്തിന് സിറിയയും ഈജിപ്തും ലബനോനും ഉള്‍പ്പെടെ ഒരു നിര രാഷ്ട്രങ്ങള്‍ കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നു.
ഒരേ സമയം ഗള്‍ഫിലെ എല്ലാ രാജ്യങ്ങളോടും ഏറ്റുമുട്ടാന്‍ തയാറാണെന്ന വീറുമായി ഇസ്രായേല്‍ രംഗത്തു വന്നതോടെ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക് കടന്നിരിക്കുന്നു. അമേരിക്കക്കും ഐക്യരാഷ്ട്രസഭയ്ക്കും പിടിച്ചുനിറുത്താനാവാത്ത വിധം ബന്യാമിന്‍ നെതന്യാഹു കടുത്ത പോരാട്ടത്തിലേക്ക് കടക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാം. ഒരു പക്ഷെ ഇസ്രയേല്‍ പശ്ചിമേഷ്യയില്‍ ആണവായുധം പ്രയോഗിക്കാനും മടക്കില്ലെന്ന് ലോകം ഭയപ്പെടുകയാണ്.
ഹാമാസ് ആക്രമണത്തിനു തിരിച്ചടിയായുള്ള ഇസ്രയേലിന്റെ വ്യോമാക്രമണവും ഉപരോധവും കടുത്തതോടെ ഗാസ വന്‍ മനുഷ്യദുരന്തത്തിന്റെ മുനമ്പില്‍ നില്‍ക്കുകയാണ്. വ്യോമാക്രമണത്തില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരത്തിലേറെപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ആയിരം കുട്ടികള്‍ ഉള്‍പ്പെടെ ഇതോടകം പശ്ചിമേഷ്യയില്‍ നാലായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. പതിനായിരത്തിലേറെ പേര്‍ക്കു പരുക്കേറ്റു. മിനിറ്റില്‍ ഒരാള്‍ വീതം പരുക്കുകളോടെ ഗാസയിലെ ആശുപത്രികളില്‍ എത്തുകയാണെന്നും അടിയന്തര സഹായമെത്തിയില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.
മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ബോഡി ബാഗുകള്‍പ്പോലും ഗാസയില്‍ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. അച്ഛനമ്മമാരെ നഷ്ടപ്പെട്ട നൂറുകണക്കിന് കുഞ്ഞുങ്ങള്‍ നിലവിളിക്കുകയാണ്. തെക്കന്‍ മേഖലയിലെ യുഎന്‍ സ്‌കൂളുകള്‍ അഭയാര്‍ഥികളാല്‍ നിറഞ്ഞിരിക്കുന്നു. ശനിയാഴ്ചവരെ ആറുലക്ഷം പേര്‍ ഭവനരഹിതരായിക്കഴിഞ്ഞു. ഇതില്‍ മൂന്നുലക്ഷംപേരും അഭയാര്‍ഥി ക്യാമ്പുകളിലാണുള്ളത്. ഞായറാഴ്ച മുതല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇനിയും അഭയാര്‍ഥികള്‍ എത്തിയാല്‍ നല്‍കാനുള്ള ഭക്ഷണവും വെള്ളവുമില്ല.
ആശുപത്രികളില്‍ ജനറേറ്ററുകളും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിക്കുന്നത് 24 മണിക്കൂര്‍ നേരത്തേക്കുള്ള ഇന്ധനം മാത്രമാണെന്നിരിക്കെ ഇനിയുള്ള മണിക്കൂറുകള്‍ കൂട്ടമരണത്തിന്റേതായിരിക്കും. ഹമാസിന്റെ പിടിയിലുള്ള 199 ബന്ദികളെ വിട്ടുകിട്ടാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കു തയാറല്ലെന്നാണ് ഇസ്രായേലിന്റെ പുതിയ നിലപാട്. ഉപാധികളൊന്നുമില്ലാതെ ബന്ദികളെ സുരക്ഷിതരായി വിട്ടയയ്ക്കണമെന്ന് ഇസ്രയേല്‍ പറയുന്നു.
ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസിനോടും ഗാസയില്‍ മാനുഷിക സഹായം ഉറപ്പാക്കാന്‍ ഇസ്രയേലിനോടും യുഎന്‍ ആഹ്വാനം ചെയ്തു.ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഇടപെടുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയതോടെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്കയുയര്‍ന്നു. ഇസ്രയേലിനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇസ്രായേലിനെ സഹായിക്കാന്‍ അമേരിക്കന്‍ പടക്കപ്പലുകളും ഗാസ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറിയിരിക്കുന്നു.
ഗാസായില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം സമാധാനശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആറു രാജ്യങ്ങളുടെ തലവന്മാരുമായി ചര്‍ച്ച നടത്തി. റിയാദില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ചയ്ക്കുശേഷമാണ് ബ്ലിങ്കന്‍ കയ്‌റോയിലെത്തി ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് സായിദ് അല്‍ നഹ്യാനും ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ പലസ്തീനിലെ നിരായുധരായ സാധാരണ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വൈദ്യസഹായവും ദുരിതാശ്വാസവും എത്തിക്കാന്‍ ഗാസയില്‍ സുരക്ഷിത ഇടനാഴി തുറക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, പാലസ്തീന്‍ അതോറിറ്റി എന്നിവയുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം ബ്ലിങ്കന്‍ ഇസ്രയേലിലേക്കു തിരിച്ചു. എന്നാല്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും തയാറല്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേലിനു താല്‍പര്യമില്ലെന്നും എന്നാല്‍, ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും നെതന്യാഹു പറയുന്നു. ഞങ്ങള്‍ക്ക് ഗാസ കീഴടക്കാനോ അവിടെ തുടരാനോ താല്‍പര്യമില്ല. നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടത്തിലാണു ഞങ്ങള്‍. അതിനുള്ള ഏക വഴി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതു പോലെ ഹമാസിനെ ഇല്ലാതാക്കുകയാണ്.
അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും എന്നാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്. ഹമാസിനെ ഇല്ലാതാക്കിയാല്‍ ഗാസ ആരു ഭരിക്കുമെന്ന ചോദ്യത്തിന് യുദ്ധത്തിനു ശേഷമുള്ള ദിവസം എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ലെന്നും നെതന്യാഹു പറയുന്നു. അതേസമയം, ഹമാസിന്റെ റോക്കറ്റാക്രമണത്തെ തുടര്‍ന്ന് ജറുസലേമിലെ ഇസ്രായേല്‍ പാര്‍ലമെന്റ് യോഗം നിര്‍ത്തിവെച്ചു. 200 മുതല്‍ 250 വരെ ബന്ദികള്‍ കൈവശമുണ്ടെന്നാണ് ഹമാസ് അറിയിക്കുന്നത്. ഇവരില്‍ 22 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഹമാസ് വ്യക്തമാക്കുന്നു. തടവുകാരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. കരയുദ്ധത്തെ ഭയക്കുന്നില്ലെന്നും ശത്രുവിനെ നേരില്‍ കിട്ടുന്നത് അവസരമായി കാണുന്നുവെന്നും ഗാസയോടുള്ള ക്രൂരതക്ക് അവരോട് പകരം ചോദിക്കുമെന്നുമാണ് ഹമാസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























