ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ നിന്ന് സുരക്ഷിതയായി ഇന്ത്യയിലെത്തിയ രാജസ്ഥാന്‍ സ്വദേശി

ഇസ്രായേലും ഹമാസ് തീവ്രവാദികളും തമ്മില്‍ 45 മിനിറ്റോളം വെടിവയ്പ്പ് നടത്തി. ഇതോടെ ഞാനും സുഹൃത്തുക്കളും കോളേജിന്റെ ഹോസ്റ്റലില്‍ കുടുങ്ങി. സൈന്യം പിന്നീട് എല്ലാ തീവ്രവാദികളെയും വധിച്ചു-- ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ നിന്ന് സുരക്ഷിതയായി ഇന്ത്യയിലെത്തിയ രാജസ്ഥാന്‍ സ്വദേശി ആഞ്ചല്‍ ചൗധരി പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ ഇറങ്ങിയ നാലാമത്തെ ചാര്‍ട്ടര്‍ വിമാനത്തിലാണ് ആഞ്ചല്‍ ഇന്ത്യയിലെത്തിയത്.
ആക്രമണം രൂക്ഷമായതോടെ സുരക്ഷിതമായ തിരിച്ചുവരാന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുമായി എംബസി ഉദ്യോഗസ്ഥര്‍ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടിരുന്നു. ഇവര്‍ കൃത്യമായ അലേര്‍ട്ടുകള്‍ അയയ്ക്കുകയും ചെയ്തിരുന്നുവെന്നും ആഞ്ചല്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ഷെഖാവതില്‍ നിന്ന് പിഎച്ച്ഡി നേടാനാണ് ആഞ്ചല്‍ ഇസ്രായേലിലേക്ക് പോയത്.
ഇസ്രയേലിലെ വിവിധ സ്ഥലങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകളും ആരംഭിച്ചിട്ടുണ്ട്. ആക്രമണസമയത്ത് ഏത് സാധാരണക്കാനും ഈ അഭയകേന്ദ്രങ്ങളിലേക്ക് പോകാം. എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ ഇസ്രായേലി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അഞ്ചല്‍ പറഞ്ഞു. മകള്‍ മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ആഞ്ചലിന്റെ അമ്മ വിമല മഹറിയ.
'എന്റെ മകള്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന ഏരിയല്‍ സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ് വിഭാഗത്തിലായിരുന്നു. ആക്രമണം തുടങ്ങിയപ്പോള്‍ മകള്‍ എന്നെ വിളിച്ചു. പെട്ടെന്നുള്ള ആക്രമണമായതിനാല്‍ ഞാന്‍ ഏറെ വിഷമിച്ചു. എന്റെ മകളെ തിരികെ കൊണ്ടുവന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് ഞാന്‍ നന്ദി പറയുന്നു', വിമല പറഞ്ഞു. ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ കഴിഞ്ഞ ബുധനാഴ്ച ഓപ്പറേഷന്‍ അജയ് ആരംഭിച്ചിരുന്നു.
എല്ലാ ഇന്ത്യക്കാര്‍ക്കും മിഷന്റെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിരുന്നു. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. ഇവരുടെ തിരിച്ചുവരവിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. നഴ്സുമാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, വജ്ര വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രായേലിലെ വിവിധയിടങ്ങളില്‍ താമസിക്കുന്നുണ്ട്.
ഗാസ മുനമ്പിലെ ആയുധധാരികളായ ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ സുരക്ഷാ വേലിയിലൂടെയാണ് രാജ്യത്തേക്ക് കടന്നത്. ഇതോടെ കര, ആകാശം, കടല്‍ മാര്‍ഗം ഹമാസ് സംഘങ്ങള്‍ ഇസ്രായേലിലേക്ക് ഒഴുകി. ഇതോടെയാണ് ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നത്. ചൊവ്വാഴ്ച 11-ാം ദിവസത്തിലേക്ക് കടന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇതുവരെ 4,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇത് വരെ നടന്ന അഞ്ച് ഗാസ യുദ്ധങ്ങളില്‍ ഏറ്റവും മാരകമായ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പതിനൊന്ന് ദിവസം പിന്നിടുകയാണ്. ഒക്ടോബര്‍ 7 ന് പലസ്തീനിയന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ്, ഗാസ മുനമ്പില്‍ നിന്ന് റോക്കറ്റ് ആക്രമണ പരമ്പര നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇസ്രയേലിനു നേരെ നടത്തിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. ഇസ്രയേലിനെതിരായ സൈനിക നടപടിയാണിതെന്നും ഇതിനെ വിശേഷിപ്പിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ ഗാസ മുനമ്പില്‍ നിന്ന് ഹമാസ് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടു.ഇത് മാത്രമല്ല, ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുകയും ചില സൈനിക വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.ഈ യുദ്ധത്തില്‍ ഇരുപക്ഷത്തുമുള്ള നൂറുകണക്കിന് ആളുകള്‍ മരിച്ചു.
https://www.facebook.com/Malayalivartha
























