ഡോക്ടര്‍മാര്‍ അവരുടെ കുടുംബങ്ങളെ സുരക്ഷിതത്വത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ഞാന്‍ ഒരു ഓപ്പറേഷന്‍ റൂം ടേബിളിലാണ് ഉറങ്ങിയത്. ആശുപത്രി ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ജനങ്ങള്‍ കരുതുന്നു. ആയിരക്കണക്കിന് ആളുകള്‍ അഭയം തേടി ആശുപത്രിയിലെത്തുന്നു. ഇത് അപകടകരമാണ്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ വരെ സാധ്യതയുണ്ട്

പരിക്കേറ്റവരും അഭയം തേടിയെത്തുന്നവരുമായ നിരവധിയാളുകളാണ് ഗസ്സയിലെ ആശുപത്രികളിലുള്ളത്. അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌കൂളിനു നേര്‍ക്കും ആക്രമണമുണ്ടായതായി ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. ആക്രമത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് പാലസ്തീന്‍ പറയുന്നത്. അതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ച ഫലസ്തീന്‍ വേണ്ടെന്ന് വെച്ചത്. ഈ സാഹചര്യത്തില്‍ ഫലസ്തീനിലേക്ക് ജോ ബൈഡന്‍ പോകില്ലെന്നാണ് സൂചന. ഹമാസും ആശുപത്രിയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് പറയുകയാണ്.അതേസമയം,അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍, ജോര്‍ദന്‍ സന്ദര്‍ശനത്തിനായി വാഷിങ്ടണില്‍ നിന്ന് തിരിച്ചതായാണ് വിവരം. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷം സ്ഥിതി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഇതിനിടെയും ഇസ്രയേല്‍ സന്ദര്‍ശനത്തിന് മാറ്റം വരുത്താതെയാണ് ബൈഡന്റെ യാത്ര എന്നറിയുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബൈഡന്‍ വൈറ്റ് ഹൗസില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. ഇന്ന് തന്നെ ബൈഡന്‍ നെതന്യാഹുവുമായി സുപ്രധാന കൂടിക്കാഴ്ച്ച നടത്തും.
ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം ജോര്‍ദാനിലെ അമ്മാനിലെത്തുന്ന അദ്ദേഹം അബ്ദുല്ല രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്തും. ഫലസ്തീന്‍കാര്‍ക്കു ഗസ്സയില്‍ 'സുരക്ഷിതമേഖല' അനുവദിക്കാനും അടിയന്തര സഹായം എത്തിക്കാനുമായി യുഎസ്-ഇസ്രയേല്‍ കരാറിന് ഇന്ന് ധാരണയായേക്കും. തെക്കന്‍ ഗസ്സയിലെ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളില്‍ 80 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് കമാന്‍ഡര്‍ അയ്മന്‍ നൗഫലും കൊല്ലപ്പെട്ടു. യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഇതുവരെ 3000 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 12,500 പേര്‍ക്കു പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വെസ്റ്റ്ബാങ്കില്‍ 61 പേര്‍ കൊല്ലപ്പെട്ടു; 1250 പേര്‍ക്കു പരുക്കേറ്റു. അതിനിടെ, തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഷെല്ലാക്രമണത്തില്‍ ഹിസ്ബുല്ല പക്ഷത്തെ 4 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ആശുപത്രികളില്‍ 24 മണിക്കൂര്‍കൂടി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യു.എന്‍ പലസ്തീന്‍ റെഫ്യൂജി ഏജന്‍സി അറിയിച്ചിരി്ക്കുകയാണ്.ഇതോടെ, ആശുപത്രികളില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിന് പിന്നാലെ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞ സ്ഥിതിയാണ് ഗാസയിലെ ആശുപത്രികളിലുള്ളത്. ഗാസ സിറ്റിയിലെ ദാര്‍ അല്‍ ഷിഫ ആശുപത്രിയില്‍ കിടക്കകളിലും ഇടനാഴികളിലും മൈതാനങ്ങളിലും പോലും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങളാല്‍ മോര്‍ച്ചറിയും നിറഞ്ഞ സ്ഥിതിയാണ്. രോഗികള്‍ മാത്രമല്ല അല്‍ ഷിഫ ഹോസ്പിറ്റലിലെത്തുന്നത്. ഇസ്രയേല്‍ ബോംബാക്രമണങ്ങളില്‍ നിന്നും അഭയം തേടുന്നതിനും ആളുകള്‍ ആശുപത്രിയെ ആശ്രയിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഇത്തരം ആശുപത്രികള്‍ ലക്ഷ്യമാക്കി ബോംബിഗ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
പ്രദേശത്തെ ഏറ്റവും മികച്ച മെഡിക്കല്‍ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ഷിഫ. 35,000 നും 40,000 നും ഇടയില്‍ ജനങ്ങള്‍ ഈ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഡോക്ടര്‍മാര്‍ അവരുടെ കുടുംബങ്ങളെ സുരക്ഷിതത്വത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ഞാന്‍ ഒരു ഓപ്പറേഷന്‍ റൂം ടേബിളിലാണ് ഉറങ്ങിയത്. ആശുപത്രി ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ജനങ്ങള്‍ കരുതുന്നു. ആയിരക്കണക്കിന് ആളുകള്‍ അഭയം തേടി ആശുപത്രിയിലെത്തുന്നു. ഇത് അപകടകരമാണ്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ വരെ സാധ്യതയുണ്ട്, അല്‍ ഷിഫ ആശുപത്രിയിലെ ഡോ ഗസ്സന്‍ അബു സിത്ത പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം അഭയ സ്ഥാനങ്ങള്‍ കണ്ടെത്തി ആക്രമിക്കുന്ന തരത്തിലേയ്ക്ക് യുദ്ധം മാറിയിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























