അമേരിക്ക കണ്ണുരുട്ടിയതോടെ റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്;ഗാസയിലെ ജനങ്ങള്‍ക്കുള്ള സഹായങ്ങളുമായെത്തുന്ന ട്രക്കുകള്‍ കടത്തി വിടും,അതിര്‍ത്തി തുറക്കില്ലെന്ന വാശിയിലായിരുന്നു ഈജിപ്ത്,310 ടണ്‍ ഭക്ഷ്യസാധനങ്ങളാണ് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നത്,ഒടുവില്‍ ബൈഡന്‍ കലിപ്പിച്ചു ഈജിപ്ത് വഴങ്ങി

യുദ്ധം മുറുകി ഗസ്സയിലെ ജനം സഹായത്തിനായ് കേണിട്ടും മനസ്സലിയാതിരുന്ന ഈജിപ്ത് ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നു. റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസി സമ്മതം അറിയിച്ചു. അമേരിക്ക കണ്ണുരുട്ടിയതോടെയാണ് ഈജിപ്ത് അയഞ്ഞത്. ഗസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളുമായെത്തുന്ന ട്രക്കുകള്‍ ഇതിലൂടെ കടത്തി വിടും. നിരവധി രാജ്യങ്ങളാണ് ഗസ്സയിലെ ജനങ്ങളെ സഹായിക്കാനായ് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്. റഫ അതിര്‍ത്തി തുറക്കില്ലെന്ന് വാശിയിലായിരുന്നു ഈജിപ്ത്. ഐക്യരാഷ്ട്ര സംഘടന പറഞ്ഞിട്ട് പോലും കേള്‍ക്കാതിരുന്ന ഈജിപ്ത് പ്രസിഡന്റ് ഒടുവില്‍ ജോ ബൈഡന്‍ വന്ന് ചര്‍ച്ച നടത്തി പോയതിന് പിന്നാലെ അതിര്‍ത്തി തുറക്കാന്‍ തയ്യാറായി.
ഈജിപ്തിലെ സിനായി ഉപദ്വീപില്‍ നിന്ന് വരുംദിവസങ്ങളില്‍ 20 ട്രക്കുകളിലായി ഗാസയിലേക്ക് മാനുഷിക സഹായമെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തയിലൂടെയുള്ള സഹായം തടയില്ലെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. നിലിവല്‍ 20 ട്രക്കുകള്‍ കടത്തിവിടാന്‍ മാത്രമാണ് ഈജിപ്ത് സമ്മതം അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഗാസയിലെ ആളുകളെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബൈഡന്‍ ഇസ്രയേലില്‍ വന്ന് പോയതിന് പിന്നാലെ ഗസ്സയ്ക്ക് അല്‍പം ആശ്വാസം. ഗാസയ്ക്ക് അല്പം മാനുഷികസഹായം അനുവദിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഈജിപ്ത് അതിര്‍ത്തിവഴി കുറച്ച് അവശ്യവസ്തുക്കളെത്തിക്കാന്‍ അനുവദിക്കാമെന്നാണ് അറിയിപ്പ്. ബൈഡന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇതെന്നും പറഞ്ഞു. 310 ടണ്‍ ഭക്ഷ്യസാധനങ്ങളാണ് ഈജിപ്ത് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നത്.
അതേസമയം, 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയില്‍ ഇസ്രായേലിന്റെ അഭൂതപൂര്‍വമായ ബോംബാക്രമണവും ഉപരോധവും കാരണം ആളുകള്‍ കൂട്ടത്തോടെ കുടിയേറാനുള്ള നീക്കങ്ങളില്‍ ഈജിപ്തിന് ആശങ്കയുണ്ട്. അത്തരത്തില്‍ കൂട്ടത്തോടെയുള്ള കുടിയേറ്റം ഈജിപ്ഷ്യന്‍ ഉപദ്വീപായ സിനായിയെ ഇസ്രായേലിനെതിരായ ആക്രമണങ്ങളുടെ താവളമാക്കിമാറ്റുമെന്ന് അബ്ദേല്‍ ഫത്താഹ് അല്‍സിസി ബൈഡനോട് ആശങ്കയറിയിച്ചു.
ഗാസ നിവാസികളെ അഭയാര്‍ഥികളാക്കാനും ഈജിപ്തിലേക്ക് കുടിയേറാനും നിര്‍ബന്ധിതരാക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അബ്ദേല്‍ ഫത്താഹ് പറഞ്ഞു. 'സൈനിക മാര്‍ഗങ്ങളിലൂടെയോ മറ്റു ബലപ്രയോഗങ്ങളിലൂടെയോ പാലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കുന്നതിലൂടെ പാലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഏതൊരു ശ്രമവും ഈജിപ്ത് തള്ളുന്നു. മേഖലയിലെ രാജ്യങ്ങളുടെ ചെലവില്‍ ഇത് നടപ്പാകില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധംമുറുകുന്നതിനിടെ ഇസ്രയേലിന് ബൈഡന്‍ ചില മുന്നറിയിപ്പുകളും കൊടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താല്‍ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നുമാണ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്.
''പ്രതികാരം നിങ്ങളെ വിഴുങ്ങാതിരിക്കട്ടെ എന്നു ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനുശേഷം യുഎസ് കോപാകുലമായ അവസ്ഥയിലായിരുന്നു. അബദ്ധങ്ങള്‍ ചെയ്യുമ്പോഴും അതിനു ന്യായീകരണം തേടുകയും അതു കണ്ടെത്തുകയും ചെയ്തിരുന്നു. യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുത്.''ബൈഡന്‍ പറഞ്ഞു.
ഗാസ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബൈഡന്‍ ഇസ്രയേലിലെത്തിയത്. സംഭവത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അതീവ ദുഃഖിതനാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. താന്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇത് മറ്റാരോ ചെയ്തതാകാനാണു സാധ്യതയെന്നു കരുതുന്നുവെന്നും ബൈഡന്‍ പറഞ്ഞു. വന്‍ സുരക്ഷാ വിന്യാസത്തിനിടെയാണു ബുധനാഴ്ച സന്ദര്‍ശനത്തിനായി ബൈഡന്‍ ടെല്‍ അവീവിലെത്തിയത്. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവര്‍ ബൈഡനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























