ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്‍മാരായ അമ്മയെയും മകളെയും ഹമാസ് മോചിപ്പിച്ചു... മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ടുപേരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്‍മാരായ അമ്മയെയും മകളെയും ഹമാസ് മോചിപ്പിച്ചു.. മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ടുപേരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം. 59കാരി ജൂഡിത്ത് റാനന്‍, 18കാരി മകള്‍ നേറ്റലി റാനന്‍ എന്നിവരെയാണ് ഗാസയിലെ റെഡ് ക്രോസ് സംഘത്തിനാണ് ഹമാസ് കൈമാറിയത്. ശേഷം ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ ഇവരെ എത്തിച്ചു.
200 ഓളം ബന്ദികള്‍ ഇനിയും ഹമാസിന്റെ പക്കലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുവാക്കളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ ഇക്കൂട്ടത്തിലുണ്ട്. എല്ലാ അമേരിക്കന്‍ പൗരന്മാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അമേരിക്കന്‍ ഭരണകൂടം. ബ്ലിങ്കന്‍ വാഷിംഗ്ടണില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോചിപ്പിക്കപ്പെട്ട അമേരിക്കന്‍ പൗരന്മാരുമായി താന്‍ സംസാരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അവരെ അറിയിച്ചതായും ബൈഡന്‍ വ്യക്തമാക്കി.
റാഫ ഇടനാഴി തുറക്കാന്‍ സമ്മതിച്ചശേഷവും ഇസ്രയേല്‍ ആക്രമണം തുടരുന്നത് ഗാസയില്‍ സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഗാസയില്‍ പ്രവേശിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കാനാണ് ഇന്നലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അതിര്‍ത്തിയിലെത്തിയതെന്ന് സൂചനയുണ്ട്. വടക്കന്‍ ഗാസയിലെ സഹറ മേഖല അപ്പാടെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഗാസയിലെ നൂറിലേറെ ഹമാസ് കേന്ദ്രങ്ങള്‍ 24 മണിക്കൂറിനിടെ ഇസ്രയേല്‍ തകര്‍ത്തു. ഹമാസ് നാവിക സേനയിലെ ഉന്നത അംഗത്തെ വധിച്ചു. അതിനിടെ യെമനില്‍ നിന്ന് ഇസ്രയേലിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായി. മൂന്ന് ക്രൂസ് മിസൈലുകളും നിരവധി ഡ്രോണുകളും ചെങ്കടലിലെ അമേരിക്കന്‍ പടക്കപ്പല്‍ കാര്‍നി തകര്‍ത്തു.ഇതോടെ അമേരിക്കന്‍ സേനയുടെ നേരിട്ടുള്ള ഇടപെടലും ഉണ്ടായി.
ഇതിനിടെ, ആയുധധാരിയായ ഒരാള്‍ ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഐഡിഎഫ് നിരീക്ഷണം ശക്തമാക്കി. ലബനനില്‍ നിന്ന് തുടരെ മിസൈലാക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തുള്ളവരെല്ലാം സുരക്ഷിതയിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. കൂടാതെ വടക്കന്‍ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയതായി ഐഡിഎഫ് അറിയിച്ചു. ഹിസ്ബുള്ളയും മറ്റ് പാലസ്തീന്‍ ഭീകര സംഘടനകളും മിസൈലാക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഹമാസിനെ ഉന്മൂലനം ചെയ്ത ശേഷം ഗാസ പിടിച്ചെടുക്കാനോ അവിടുത്തെ ജനങ്ങളെ നിയന്ത്രിക്കാനോ പദ്ധതിയില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ സൈന്യം സജ്ജമായിരിക്കണമെന്നും ഏതുനിമിഷവും കരയുദ്ധത്തിന് ഉത്തരവുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ വെസ്റ്റ് ബാങ്കില്‍ നിന്ന് 584 പാലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇവരില്‍ 375 പേര്‍ ഹമാസുമായി നേരിട്ട് ബന്ധമുള്ളവരാണ്.
അതേസമയം, ഗാസയിലെ അല്‍ ഖുദ്‌സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. എല്ലാവരും ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടതെന്ന് റെഡ് ക്രസന്റ് പ്രതിനിധി പറഞ്ഞു. അല്‍ അഹ്ലി ആശുപത്രിയില്‍ സംഭവിച്ചത് പോലൊരു കൂട്ടക്കൊല തടയാന്‍ ഉടനടി അടിയന്തര നടപടി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹത്തോടായി റെഡ് ക്രസന്റ് പറഞ്ഞു.
കഴിഞ്ഞദിവസം ഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. പള്ളിയില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതു.
"
https://www.facebook.com/Malayalivartha
























