ലെബനൻ അതിർത്തിക്ക് സമീപമുണ്ടായ മിസൈൽ ആക്രമണത്തിൽ ഇസ്രായേലി റിസർവ് സൈനികൻ കൊല്ലപ്പെട്ടു; ഒറ്റ രാത്രികൊണ്ട് തിരിച്ചടിച്ച് ഇസ്രായേൽ...

ഇസ്രായേൽ സൈനികനെ ലബനൻ അതിർത്തിയിൽ വധിച്ച് ഹിസ്ബുല്ല. ലെബനൻ അതിർത്തിക്ക് സമീപമുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇസ്രായേലി റിസർവ് സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേൽ സേനയെ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ സായുധവിഭാഗമായ ഹിസ്ബുല്ല വ്യക്തമാക്കി.
ഇതിനു തിരിച്ചടിയായി ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളെ ഒറ്റ രാത്രികൊണ്ട് ഇസ്രായേൽ സൈന്യം ആക്രമിച്ചു. ഗാസ മുനമ്പിലെ സംഘർഷത്തിനിടയിൽ, ഇസ്രായേലും ലെബനനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇസ്രായേല്‍ സേനയും ഹിസ്ബുല്ലയും തമ്മില്‍ വെടിവെപ്പുണ്ടായി. ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ റഫ സിറ്റിയിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 14 പേർ എങ്കിലും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ജബലിയ നഗരത്തിൽ 14 പേരും കൊല്ലപ്പെട്ടതായി വഫ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ മരണസംഖ്യ 4,137 ആയെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 352 പേരാണ് കൊല്ലപ്പെട്ടത്. 1,000-ത്തിലധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ തകർത്ത വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
മാസങ്ങളായി രാഷ്ട്രീയ അസ്ഥിരതയിലൂടെ ഇസ്രയേൽ കടന്നുപോകുന്ന സാഹചര്യത്തിലായിരുന്നു ഹമാസ് ആക്രമണം തുടങ്ങിയത്. 2008 മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ നാല് യുദ്ധങ്ങളിൽ പലസ്തീന് നഷ്ടമായത് ആയിരങ്ങളുടെ ജീവനുകളാണ്. ഈ യുദ്ധങ്ങളിൽ നിന്നെല്ലാം ഇസ്രയേലിന്റെ ആക്രമണ തന്ത്രങ്ങൾ കൂടി ഹമാസ് മനസിലാക്കിയെടുത്തിരുന്നു. ഐ.ഇ.ഡി, റോക്കറ്റുകൾ, ലൈറ്റ് വെപ്പൺസ് എന്നിവയുപയോഗിച്ചാണ് സർവ്വസൈനിക സന്നാഹങ്ങളുള്ള ഇസ്രയേലിനോടുള്ള ഹമാസിന്റെ ഏറ്റുമുട്ടൽ.
അതുകൊണ്ടുതന്നെ ആയുധങ്ങളല്ല തന്ത്രങ്ങളാണ് ഹമാസ് ആയുധമാക്കുന്നത്. തങ്ങളുടെ ഭാഗത്ത് മരണം കുറക്കാനായി ഹിറ്റ് ആൻഡ് റൺ മാതൃകയിലും സ്നൈപ്പർ ആക്രമണങ്ങളും ഒളിയാക്രമണങ്ങളുമാണ് ഹമാസ് നയിക്കുന്നത്. ഒരു പ്രദേശത്ത് ജനസംഖ്യപരമായി ഏറെ മുന്നിലായിരുന്ന ഒരു ജനതയെ അടിച്ചമർത്തിയും അവരുടെ ഭൂമിയിലേക്ക് അധിനിവേശം നടത്തിയും ഇസ്രയേൽ വെട്ടിപ്പിടിച്ചപ്പോൾ സ്വന്തമായൊരു രാഷ്ട്രമോ ഭരണകൂടമോ ഇല്ലാതെ പോയത് പലസ്തീനാണെന്ന് ചരിത്രം വ്യക്തമാക്കുന്നു.
അതിനാൽ പലസ്തീനിൽ ഹമാസിനെ പോലെ സായുധ കലാപങ്ങളെ പിന്തുണയ്ക്കുന്ന തീവ്ര സംഘടനകളുടെ ഉദയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഇസ്രയേലിനും ബ്രിട്ടനും അമേരിക്കയ്ക്കും ഒരു ജനതയ്ക്ക് സമാധാനവും മനുഷ്യാവകാശവും ഉറപ്പാക്കാൻ സാധിക്കാത്ത അന്താരാഷ്ട്ര സമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല. സ്വന്തം അതിര്‍ത്തിക്കകത്ത് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രയേലിലും ഇസ്രയേല്‍ സൈനികര്‍ക്കും കുടിയേറ്റക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളിലൂടെയാണ് ഹമാസ് ഈ ലക്ഷ്യം നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പലസ്തീനിലെ രണ്ടാമത്തെ വലിയ സായുധ സംഘടമായ ഇസ്ലാമിസ്റ്റ് ജിഹാദും ഇസ്രയേലിനെതിരേ പ്രവര്‍ത്തിക്കാനായി ഹമാസുമായി കൈകോര്‍ക്കാറുണ്ട്. ഗാസയിലെ വിവിധ സായുധ ഗ്രൂപ്പുകള്‍ക്കിടയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍ റൂമിലെ സജീവസാന്നിധ്യമാണിവര്‍.
ഇസ്രയേലിനെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഹമാസുമായുള്ള ഇസ്ലാമിസ്റ്റ് ജിഹാദിന്റെ ബന്ധവും വഷളായിരിക്കുകയാണ്. അതിനിടെ യുദ്ധമുഖത്തേയ്ക്ക് ആശ്വാസമെന്നോണം ഗാസയിലേക്കുള്ള മാനുഷിക സഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നല്കിരിക്കുന്നത്.
https://www.facebook.com/Malayalivartha
























