വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റിന് ബോധം പോയി, ആകാശത്തുവെച്ച് വിമാനത്തിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു, ഒടുവിൽ സംഭവിച്ചത്

പൈലറ്റിന്റെ കൃത്യമായ നിയന്ത്രണം തന്നെയാണ് വിമാനയാത്ര സുഖമമാക്കുന്നത്. വിമാനങ്ങളില്‍ ഉണ്ടാകുന്ന യന്ത്രത്തകരാറും, ലാന്‍ഡിംഗ് സമയങ്ങളിലെ ചെറിയ അപാകതകള്‍ പോലും വലിയ ദുരന്തങ്ങളിലേക്ക് ചിലപ്പോള്‍ നയിക്കാന്‍ കാരണമാകാറുണ്ട്. അതുകൊണ്ട് എത്ര തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിമാന യാത്രകളില്‍ പലപ്പോഴും ആളുകള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാല്‍ എന്തായിരിക്കും സംഭവിക്കുക. സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.വിമാനം പറത്തുന്നതിനിടെ പൈലറ്റിന്റെ ബോധം നഷ്ടപ്പെട്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായി പൈലറ്റിന്റെ കൈയ്യിൽ നിന്ന് നഷ്ടമായി. 79 കാരനായ പൈലറ്റ് പെട്ടെന്ന് ബോധരഹിതനായി എന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം യുഎസിലെ മസാച്ചുസെറ്റ്സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡിൽവെച്ചാണ് വിമാനത്തിന്റെ നിയന്ത്രണം പോയത്. സംഭവം നടക്കുമ്പോൾ ഈ ചെറുവിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരി കൃത്യമായ ഇടപെടല്‍ നടത്തി.അതിസഹാസികമായി വിമാനത്തില്‍ ഉണ്ടായിരുന്ന വനിതാ യാത്രക്കാരി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
റണ്‍വേയ്ക്ക് സമീപമുള്ള പ്രദേശത്ത് 'ഹാര്‍ഷ് ലാന്‍ഡിംഗ്' നടത്തുകയായിരുന്നു. യാത്രക്കാരി കൃത്യമായ ഇടപെടല്‍ നടത്തിയതോടുകൂടി എല്ലാ യാത്രക്കാരും രക്ഷപ്പെട്ടു. എന്നാൽ ഹാര്‍ഷ് ലാന്‍ഡിങിന്റെ ആഘാതത്തില്‍ വിമാനത്തിന്റെ ഇടതു ചിറക് പകുതിയായി ഒടിഞ്ഞു. ക്രാഷ് സൈറ്റിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരെ രക്ഷിക്കാനായി ഒന്നിലധികം വാഹനങ്ങള്‍ നിരനിരയായി നില്‍ക്കുന്നതും പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിലുണ്ടായിരുന്നവര്‍ അപകടനില തരണം ചെയ്തതായാണ് പുറത്തുവരുന്ന വിവരം.
ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് , 79 കാരനായ പൈലറ്റിനെ ബോസ്റ്റണിലെ ഒരു മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. അതേസമയം, യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ പരിശോധനയ്ക്കായി അവരെ മാര്‍ത്ത വൈന്‍യാര്‍ഡ് ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് വിട്ടയച്ചു. സംസ്ഥാന പോലീസ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍, നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് എന്നിവയുള്‍പ്പെടെ മൂന്ന് ഏജന്‍സികൾ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
അതേസമം കഴിഞ്ഞ മാസം മോശം കാലവസ്ഥയെ തുടർന്ന് നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ട സംഭവം ബ്രസീലിൽ റിപ്പോർട്ട് ചെയ്തിരുന്നു. പൈലറ്റ് ഉള്‍പ്പെടെ 14 പേരാണ് അപകടത്തിൽ മരിച്ചത്. 18 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ഗവർണർ വിൽസൺ ലിമ എക്‌സിലൂടെ അറിയിക്കുകയായിരുന്നു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്. സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























