ഇസ്രയേല്‍ ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിലെ കെയ്റോവില്‍ അറബ് ഉച്ചകോടി തുടങ്ങി

ഇസ്രയേല്‍ - ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിലെ കെയ്റോവില്‍ അറബ് ഉച്ചകോടി തുടങ്ങി. പലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഖത്തര്‍, യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍, ഇറാഖ്, സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തില്‍ ഒത്തു ചേരുന്നത്.
ഐക്യ രാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍, ജര്‍മനി, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീന്റെയും പ്രതിനിധികള്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അടക്കമുള്ളവരും കെയ്‌റോയില്‍ ചേരുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍ - ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനശ്രമങ്ങള്‍ അറബ് ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ഇസ്രയേല്‍ - ഹമാസ് യുദ്ധം മൂര്‍ച്ചിക്കുന്നതിനിടെ ഇസ്രായേലിന് വന്‍ സാമ്പത്തിക സഹായ വാഗ്ദാനവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. 105 ബില്യണ്‍ ഡോളറാണ് ( 1.17 ലക്ഷം കോടി രൂപ ) പ്രതിരോധത്തിനായി ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. ഇസ്രയേല്‍ - പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎ സ് അനുവദിച്ചതെന്നും ശ്രദ്ധേയം. അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാ?ഗമായാണ് ഇരു രാജ്യങ്ങള്‍ക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.
അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സഹായം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെക്‌സിക്കോയുമായുള്ള അതിര്‍ത്തി ശക്തിപ്പെടുത്താനും കുടിയേറ്റം തടയാനും കൂടുതല്‍ പണം അനുവദിച്ചു. അതിര്‍ത്തി സുരക്ഷക്കായി 14 ബില്ല്യണ്‍ ഡോളറാണ് ചെലവാക്കുന്നത്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സഹായമായി 61.4 ബില്യണ്‍ ഡോളറും അനുവദിക്കാന്‍ നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























