യുദ്ധമുഖത്തേക്ക് കുതിച്ച് ഹിസ്ബുള്ളയും...കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍...സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നു...ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്....യുദ്ധം ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോകുന്നു..

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ക്ക് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2006-ല്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം അതിര്‍ത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ഹമാസ് ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആദ്യ ആക്രമണത്തില്‍ ഏകദേശം 1,400 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു അത്. ഗാസയില്‍ ക്രൂരമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. 3,800 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇരുഭാഗത്തും മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. നേരത്തെ വടക്കന്‍ മുനമ്പില്‍ യുദ്ധം ചെയ്യാന്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കില്‍ ഇസ്രായേലും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതേപടി നിലനിര്‍ത്തുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ ഹിസ്ബുള്ളയെയും ഭീകര സംഘടനയായ ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കി.യുദ്ധം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് രണ്ട് വിമാനവാഹിനിക്കപ്പലുകളും അമേരിക്ക വിന്യസിച്ചു.എന്നാല്‍ യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പ് നല്‍കുകയാണ് ഹിസ്ബുള്ള ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വിദ്വേഷമുള്ള യൂറോപ്യന്മാരും ജാഗ്രത പാലിക്കണമെന്നായിരുന്നു ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീന്റെ പ്രസ്താവന.
നേരത്തെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇസ്രായേല്‍ കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ വധിച്ചു. ഹമാസിന്റെ ജനറല്‍ മിലിട്ടറി കൗണ്‍സില്‍ അംഗമായിരുന്നു കൊല്ലപ്പെട്ട അയ്മാന്‍ നോഫല്‍. ഇതിനുപുറമെ, ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ രണ്ട് ഭീകരരെയും ഇസ്രായേല്‍ സൈന്യം വധിച്ചിട്ടുണ്ട്. ഒരു വശത്ത് ഗാസ മുനമ്പില്‍ നിന്ന് ഹമാസും മറുവശത്ത് ലെബനനില്‍ നിന്ന് ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിക്കുന്നുണ്ട്. ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം മാത്രമാണ് നിലവില്‍ സ്ഥിരീകരിക്കുന്നത്. അതേസമയം, തങ്ങളുടെ അംഗങ്ങള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.
ഇതിന് പ്രതികാര നടപടിയെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്.ഇസ്രായേലിലെ മെതുല നഗരത്തില്‍ കാര്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈല്‍ തൊടുത്തുവിടുന്നതാണ് ദൃശ്യം. ഈ യുദ്ധം ലോകത്തെ രണ്ട് വിഭാഗങ്ങളായി വിഭജിച്ച സ്ഥിതിയാണ്. അമേരിക്കയും ബ്രിട്ടനും മറ്റും ഇസ്രായേലിനൊപ്പം നില്‍ക്കുകയാണ്. എന്നാല്‍അറബ് രാജ്യങ്ങള്‍ പലസ്തീനൊപ്പമാണ്.ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ലോകത്തെ മുഴുവന്‍ മുസ്ലിംകളെയും പ്രതിരോധ ശക്തികളെയും ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏതെങ്കിലും മൂന്നാമതൊരു രാജ്യമോ കക്ഷിയോ ഈ യുദ്ധത്തില്‍ ഇറങ്ങുന്നത് ശരിയല്ലെന്നാണ് അമേരിക്കയുടെ നിലപാട്.എന്നാല്‍ ഇതിനിടയില്‍ ലെബനന്‍ സംഘടനയായ ഹിസ്ബുള്ള ഈ യുദ്ധത്തിലേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് പരിഹാരം തേടി ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയിൽ ഇന്നലെ അറബ്, യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടന്നെങ്കിലും പരിഹാര നിർദേശം ഉരുത്തിരിഞ്ഞില്ല.ഒത്തുതീർപ്പിലെത്താനുള്ള പുതിയ ശ്രമങ്ങൾ ആരംഭിക്കണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത അറബ് നേതാക്കൾ ആവശ്യപ്പെട്ടു.ഇസ്രയേലും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയും ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും പങ്കെടുക്കാതിരുന്നതിനാൽ ചർച്ചയിൽ പുരോഗതി ഉണ്ടായില്ല.
https://www.facebook.com/Malayalivartha
























