ഇന്ത്യന്‍ ജനതയുടെ സമ്മാനത്തിന് നന്ദി..! സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ രാഷ്ട്രീയ ഇടപെടൽ നടത്തണമെന്ന് പലസ്തീൻ അംബാസിഡർ..

പലസ്തീനിലെ ജനങ്ങള്‍ക്കായി മെഡിക്കല്‍ സഹായവും, ദുരന്ത നിവാരണ സാമഗ്രികകളും നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് പലസ്തീൻ. കൂടുതൽ സഹായം ആവശ്യമാണെന്നും, സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ രാഷ്ട്രീയ ഇടപെടൽ നടത്തണമെന്നും പലസ്തീൻ അംബാസിഡർ അഭ്യർത്ഥിച്ചു. പലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഈജിപ്തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെ അറിയിക്കുകയായിരുന്നു.
ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം' എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്.
യുദ്ധവും ഉപരോധവും തകര്‍ത്തു കളഞ്ഞ ഗാസയിലെ ജനങ്ങള്‍ക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിര്‍ത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശനിയാഴ്ച ഗാസയിലെ യുദ്ധമുഖത്തേക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം എത്തിത്തുടങ്ങിയത്.
സഹായവുമായെത്തിയ ഈജിപ്ഷ്യന്‍ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെയാണ് നിലവില്‍ കടത്തിവിട്ടത്. യുദ്ധം അഭയാര്‍ഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് കുടിവെള്ളവും ഭക്ഷണവുമില്ലാതെ ഗാസയില്‍ ദുരന്തമുഖത്തുള്ളത്. പരിക്കേറ്റവര്‍ പോലും അഭയതീരം തേടി പലായനത്തിലാണ്. 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗാസയില്‍ 20 ട്രക്ക് സഹായംകൊണ്ട് ഒന്നുമാവില്ലെന്ന് റെഡ് ക്രെസന്റ് അറിയിച്ചിരുന്നു.
അടുത്ത ഘട്ട ട്രക്ക് വ്യൂഹത്തിന് ഉടന്‍ റഫാ അതിര്‍ത്തിയിലൂടെ കടന്നെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎന്‍ അറിയിച്ചു. 30 ഓളം ട്രക്കുകളാണ് രണ്ടാം ഘട്ടത്തില്‍ ഗാസയിലെത്തുകയെന്നാണ് വിവരം. ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങള്‍ ഇതിനോടകം ഗാസയ്ക്കായി ഈജിപ്തിലേക്ക് സഹായം അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വ്യോമാക്രമണം ശക്തമാക്കുമെന്നും വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ പാലായനം ചെയ്യണമെന്നുള്ള ഇസ്രയേല്‍ ഭീഷണി ആശങ്കള്‍ക്കിടയാക്കിയിട്ടുണ്ട്.
ഒഴിഞ്ഞു പോകാൻ സമയം അനുവദിച്ചിട്ടും അതിന് തയ്യാറാകാതെ ഗാസയിൽ തുടരുന്നവരെ ഹമാസ് ആയി കണക്കാക്കി അതിശക്തമായ ബോംബാക്രമണം നടത്താനാണ് ഇസ്രയേലിന്റെ തീരുമാനം. അതിനിടെ ഇസ്രയേലിന് മുന്നറിയിപ്പുമായി ലെബനൻ ആസ്ഥാനമായ ഹിസ്ബുള്ളയും രംഗത്തെത്തി. ഗാസാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ കനത്ത വില നൽകേണ്ടിവരും എന്നാണ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികൾ ഇറങ്ങിക്കഴിഞ്ഞതായി ഒരു ഉന്നത നേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത യുദ്ധത്തിനുശേഷം ഗാസയിലേക്ക് സഹായമെത്തുകയും അമേരിക്കക്കാരായ രണ്ട് ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ സംഘർഷത്തിന് അയവുവരും എന്നാണ് കരുതിയിരുന്നത്. ഇതിനിടെയാണ് സൈനിക നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ രംഗത്തെത്തിയത്. ഗാസയിലെ ആക്രമണവും ബന്ദികളുടെ മോചനത്തിനുള്ള ശ്രമങ്ങളും തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 4385 പേർ കൊല്ലപ്പെട്ടു.
ഹമാസിന്റെ ആക്രമണങ്ങളിൽ 1400 ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. ബന്ദികളുടെ മോചനത്തിന് ഹമാസുമായി ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച തുടരുന്നതിനാൽ കരയാക്രമണം വൈകിപ്പിക്കാൻ യു.എസും യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. ലെബനൻ അതിർത്തിയിൽ ഇന്നലെയും ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ വെടിവയ്പ് തുടർന്നു. ഈജിപ്റ്റിലും ജോർദ്ദാനിലുമുള്ള തങ്ങളുടെ പൗരന്മാർ ഉടൻ രാജ്യംവിടണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. സംഘർഷത്തിനിടെ ഗാസയിൽ 17 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പാലസ്തീനിയൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു.
https://www.facebook.com/Malayalivartha
























