ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുന്നു; ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേനാ വക്താവ്...

ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും, ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് ജോനാഥൻ കോൺറിക്കസ്. ഹിസ്ബുള്ള അപകടകരമായ കളിയാണ് കളിക്കുന്നതെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. ‘ഹിസ്ബുള്ളയുടെ വിവിധ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തെറിഞ്ഞു. അതിർത്തിയിലെ വിവിധ ഇൻഫ്രാസ്ട്രക്ചറുകൾ തകർത്തു. ഹിസ്ബുള്ള വെടിയുതിർത്ത സ്ഥലങ്ങളിൽ ഞങ്ങൾ ആക്രമണം നടത്തി.
നിരവധി ഹിസ്ബുള്ള ഭീകരരെ ഞങ്ങൾ വധിച്ചു. ഗാസയിലെ തീവ്രവാദികൾക്ക് വേണ്ടി രാജ്യത്തെ അപകടത്തിലാക്കാൻ ലെബൻ തയാറാണോ…’അദ്ദേഹം ചോദിച്ചു. ഓരോ ദിവസവും ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങളുടെ തോത് വർദ്ധിക്കുകയാണ്. ഹിസ്ബുള്ള ഭീകരർ ഇസ്രായേലിലേക്ക് നിരവധി വ്യോമാക്രമണങ്ങൾ നടത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ തരം ആയുധങ്ങൾ ഉപയോഗിച്ച് ഹിസ്ബുള്ള സ്ഥിതിഗതികൾ വഷളാക്കി കൊണ്ടിരിക്കുകയാണ്.
ഇത് ലെബനനെയാണ് ദോഷകരമായി ബാധിക്കുന്നത്. അവർക്ക് ഒന്നും നേടാനില്ല. എന്നാൽ ഒരുപാട് നഷ്ടങ്ങൾ സംഭവിക്കും. ഹിസ്ബുള്ളയുടെ വെടിവയ്പ്പിൽ നിരവധി ഇസ്രായേലികളും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ള ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവർ നടത്തുന്ന എല്ലാ ആക്രമണങ്ങൾക്കും ലെബനൻ സ്റ്റേറ്റ് ഉത്തരവാദിയാണെന്നും ജോനാഥൻ കോൺറിക്കസ് പറഞ്ഞു.
ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും യുദ്ധമുഖത്ത് സജീവമായതോടെ ഇസ്രായേൽ-ഹമാസ് യുദ്ധം പുതിയ പ്രതിസന്ധിയിലേയ്ക്കാണ് കടക്കുന്നത്. ഗാസ മുനമ്പിൽ കരയുദ്ധം ആരംഭിച്ചാൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള ഭീകരർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ ലെബനനിൽ ഇസ്രായേൽ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തുകയും ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകളും മിസൈലുകളും തൊടുത്തു വിടുകയും ചെയ്ത സാഹചര്യത്തിലാണ് ഹിസ്ബുള്ളയുടെ ഉപനേതാവ് ഷെയ്ഖ് നൈം കാസെമിന്റെ ഈ മുന്നറിയിപ്പ്.
തങ്ങളുടെ ആറ് പോരാളികൾ ശനിയാഴ്ച കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുള്ള ഭീകരർ അവകാശപ്പെട്ടു. ഗാസയിൽ ഇസ്രായേൽ കര ആക്രമണം ആരംഭിച്ചാൽ ഹിസ്ബുള്ളയും പോരാട്ടത്തിൽ പങ്കുചേരുമെന്ന് ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസിനെതിരെയുള്ള ഇസ്രായേൽ പ്രത്യാക്രമണത്തിൽ പാലസ്തീനിലെ ഹമാസ് കമാൻണ്ട് സെന്റായിരുന്ന ജെനിനിലെ അൽ-അൻസാർ മസ്ജിദ് തകർന്നിരുന്നു.
ഇസ്രായേൽ പ്രതിരോധ സേന തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ വിവരം പങ്കുവച്ചതും. ഇസ്രായേലിന് നേരെ ആക്രമണം നടത്താനായി മസ്ജിദിനെ കമാൻണ്ട് സെന്ററായി ഉപയോഗിക്കുകയായിരുന്നു ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളുമെന്ന് സുരക്ഷാ ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇതിന്റെ ചിത്രങ്ങളും പ്രതിരോധ സേന പങ്കുവെച്ചിട്ടുണ്ട്. സെൽ ആക്രമണത്തിനായി തയ്യാറെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഐഡിഎഫും ഐഎസ്എയും മസ്ജിദിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
മുൻപ് ജെനിനിൽ നടന്ന ഓപ്പറേഷനിൽ ഇസ്രായേൽ സൈന്യം മസ്ജിദ് റെയ്ഡ് ചെയ്യുകയും ആയുധങ്ങൾ അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈനികർക്ക് സമീപം അടുത്തിടെ നടന്ന സ്‌ഫോടകം അടക്കമുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഒരു താവളമായി ഭീകര പ്രവർത്തകർ പള്ളി ഉപയോഗിക്കുകയായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഗാസയില്‍ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഗാസ മുനമ്പിലേക്ക് ഉടന്‍ കയറുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. കരയാക്രമണത്തിലേക്ക് പ്രവേശിക്കുന്ന സൈനികര്‍ക്ക് സഹായമൊരുക്കാന്‍ ഇന്ന് മുതല്‍ വ്യോമാക്രമണം വര്‍ധിപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനം. ഗാസ സിറ്റിയിലും മറ്റുമുള്ളവരോട് തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്യണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ഹമാസിന്റെ പങ്കാളികളായി കണക്കാക്കുമെന്നും ആക്രമണം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha
























