ഇസ്രായേനായി ആന്റി ബാലസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനവുമായി യുഎസ്; പീരങ്കി, റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഹമാസ് നേതാവ് കൊല്ലപ്പെട്ടു; സുരക്ഷാ നടപടികൾ വിലയിരുത്തി ബെഞ്ചമിൻ നെതന്യാഹു

ഹമാസ് ഭീകര സംഘടനയുടെ മുതിർന്ന നേതാവ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. റീജിയണൽ ആർട്ടിലറി വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ് ആയ മുഹമ്മദ് കടമാഷിനെയാണ് ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ സെൻട്രൽ ക്യാമ്പ് ബ്രിഗ്രേഡിൽ പീരങ്കി വിഭാഗത്തിന്റേത് ഉൾപ്പെടെയുള്ള മേൽനോട്ടം വഹിച്ചിരുന്നത് കടമാഷാണ്.
ഹമാസിന്റെ റോക്കറ്റ് ഫയറിംഗ് സ്‌ക്വാഡ് തലവനും കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഗാസയിൽ അതിർത്തി മേഖലയ്‌ക്ക് സമീപം ഐഡിഎഫ് ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു. ഹമാസിന്റെ ആയുധങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രവും ഐഡിഎഫ് തകർത്തു.
ഹമാസിന്റെ ഭീകരാക്രമണം തുടരുന്നതിനിടെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി സുരക്ഷാ നടപടികൾ വിലയിരുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽഅവീവിലെ കിര്യയിലാണ് സുരക്ഷ വിലയിരുത്തുന്നതിനായുള്ള ചർച്ചകൾ നടത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന കാബിനറ്റ് അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
തിരിച്ചടിക്കാനുള്ള ഹമാസിന്റെ ശേഷി പരമാവധി ദുർബലപ്പെടുത്തിയശേഷമാകും ഗാസയിലേക്കുള്ള കരയാക്രമണമെന്ന് ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. പതിനായിരക്കണക്കിനുപേർ ഇപ്പോഴും വടക്കൻ ഗാസയിലുള്ളതും കരനീക്കത്തിനു തടസ്സമാണ്. വടക്കൻ ഗാസ വിട്ട് തെക്കൻ മേഖലയിലേക്കു പോകാത്ത പലസ്തീൻകാരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് അവരുടെ സൈനിക വക്താവ് മുന്നറിയിപ്പു നൽകി. ഇപ്പോൾ കൂടുതൽ ആക്രമണവും മരണവും തെക്കൻ മേഖലയിലാണെന്നു ഗാസ ആരോഗ്യവകുപ്പ് പറയുന്നു. ശനിയാഴ്ച തെക്കൻ പട്ടണമായ ഖാൻ യൂനിസിൽ ഫോൺ ചാർജ് ചെയ്യാൻ ആളുകൾ തിങ്ങിനിറഞ്ഞിരുന്ന കഫേയിൽ മിസൈൽ പതിച്ച് 12 പേർ കൊല്ലപ്പെടുകയും 75 പേർക്കു പരുക്കേൽക്കുകയും ചെയ്തു.
ഹമാസിന്റെ ആക്രമണം രണ്ട് ആഴ്ച പിന്നിടുമ്പോൾ ഒരു ഹമാസ് ഭീകരനെ പിടികൂടിയതായി ഇസ്രായേൽ സുരക്ഷാ ഏജൻസിയും അറിയിച്ചിട്ടുണ്ട്.ഹമാസിന്റെ നുഖ്ബർ കമാൻഡോ സേനയിലെ അംഗമാണ് പിടിയിലായ ഭീകരൻ. ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ സംഘത്തിലുണ്ടായിരുന്ന ഇയാളെ തിരികെ മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. പിടികൂടിയ സമയത്ത് അവശനിലയിലായിരുന്നു ഇയാളെന്നും സുരക്ഷാ സേനാംഗങ്ങൾ വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലുകൾക്കായി ഇയാളെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹമാസ് ഭീകരർക്കൊപ്പം ലെബനനിലെ ഹിസ്ബുല്ല ഭീകരരും ഇസ്രായേലിനെതിരെ യുദ്ധത്തിൽ പങ്കുചേർന്നതോടെ ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ലെബനനിലെ ഹിസ്ബുല്ല ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ഇസ്രായേൽ പ്രതിരോധ സൈന്യം തകർത്തിരുന്നു. ഇതുവരെ 12-ലധികം ഹിസ്ബുല്ല ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.
ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തെത്തുടർന്നു സിറിയയുടെ ഡമാസ്കസ്, അലെപ്പോ എന്നീ പ്രധാന രണ്ടു വിമാനത്താവളങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചു. 2 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ– ഹമാസ് സംഘർഷം മധ്യപൗരസ്ത്യമേഖലയാകെ വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കി സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പറയുന്നു. . ഗാസയിൽ 24 മണിക്കൂറിനിടെ 266 പേർ കൊല്ലപ്പെട്ടെന്നും ഇവരിൽ 117 പേർ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 4741.
ഇതിനിടെ ആന്റി ബാലസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമായ ‘ഥാഡും’ പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈൽ ബറ്റാലിയനുകളുമാണ് ഇസ്രയേലിനു പിന്തുണയുമായി യുഎസ് മധ്യപൗരസ്ത്യമേഖലയിലേക്ക് അയയ്ക്കുന്നത്. ഇറാനും അവരുടെ ‘രഹസ്യസേന’കളും നടത്തുന്ന നീക്കങ്ങൾക്കെതിരെ ഇസ്രയേലിനെ സഹായിക്കാനാണിതെന്നും ആവശ്യമെങ്കിൽ അയയ്ക്കാനായി കൂടുതൽ സൈനികരെ സജ്ജരാക്കിയിട്ടുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. സംഘർഷം തുടങ്ങിയതിനു പിന്നാലെ തന്നെ യുഎസ് മേഖലയിലെ നാവികസാന്നിധ്യം വർധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























