ഇസ്രയേൽ– ഹമാസ് സംഘർഷം മധ്യപൗരസ്ത്യമേഖലയാകെ വ്യാപിക്കുമെന്ന ആശങ്ക..ആക്രമണത്തിൽ ലെബനനിലെ ഒരു ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു...ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം...ഈ കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലിലേക്ക് ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിക്കാൻ ഹിസ്ബുള്ള ഭീകരർ പദ്ധതിയിട്ടിരുന്നു...

ഇസ്രയേൽ– ഹമാസ് സംഘർഷം മധ്യപൗരസ്ത്യമേഖലയാകെ വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കി സിറിയയ്ക്കും ലബനനും നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. രണ്ടിടത്തെയും ഹമാസ് കേന്ദ്രങ്ങളെയാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പറയുന്നു. മേഖലയിലേക്കു കൂടുതൽ സൈനികസന്നാഹങ്ങൾ എത്തിക്കുമെന്നു യുഎസും പ്രഖ്യാപിച്ചു. ഗാസയിൽ 24 മണിക്കൂറിനിടെ 266 പേർ കൊല്ലപ്പെട്ടെന്നും ഇവരിൽ 117 പേർ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 4741.പലസ്തീനിലെ ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നതിനിടെ ലെബനനിലെ ഹിസ്ബുൾ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം ആരംഭിച്ചു. ഗാസയിലെ ഹമാസിൻ്റെ സ്ഥാനങ്ങളും തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഒരേസമയമാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.
ആക്രമണത്തിൽ ലെബനനിലെ ഒരു ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഹിസ്ബുള്ളയുമായി ബന്ധമുള്ള അൽ-മനാർ ടിവിയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ഹമാസിൻ്റെ പീരങ്കി സേനയുടെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് കത്മാഷിനെ ഇസ്രായേൽ വധിച്ചിരുന്നു. തിങ്കളാഴ്ച രണ്ട് ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലിലേക്ക് ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിക്കാൻ ഹിസ്ബുള്ള ഭീകരർ പദ്ധതിയിട്ടിരുന്നതായാണ് വിവരം.തിങ്കളാഴ്ച ഗാസയിലെ നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളിൽ 30 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ആശുപത്രികൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ആക്രമണത്തിൽ ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആശുപത്രികൾക്കു സമീപം ബോംബ് സ്‌ഫോടനം നടന്നുവെന്ന റിപ്പോർട്ടുകളിൽ ഇസ്രായേൽ സെെന്യം ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഇക്കഴിഞ്ഞ ഒക്‌ടോബർ ഏഴ് മുതലാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. ഒക്‌ടോബർ ഏഴാം തീയതി പുലർച്ചെ ഹമാസിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രായേൽ ലക്ഷ്യമാക്കി വിക്ഷേപിച്ചിരുന്നു. മാത്രമല്ല ഹമാസ് ഭീകരർ ഇസ്രായേൽ പ്രദേശത്തേക്ക് കടന്നുകയറി ഇസ്രായേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഈ ആക്രമണങ്ങളിൽ ഇതുവരെ 1400 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇസ്രായേൽ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ ബോംബാക്രമണം ആരംഭിച്ചത്. അതിപ്പോഴും തുടരുകയാണ്. ഈ ആക്രമണങ്ങളിൽ ഇതുവരെ 4600 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങളിൽ പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
അതേസമയം ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇമ്മാനുവൽ മാക്രോൺ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കാണുമെന്നാണ് വാർത്തകൾ. നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി.ഗാസയിൽ ഇസ്രായേലിൻ്റെ നേതൃത്വത്തിൽ കൂട്ടക്കൊല തുടർന്നാൽ കാര്യങ്ങൾ കെെവിട്ടു പോകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനാണ് ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സാധാരണക്കാരെ കൊലപ്പെടുത്തുകയും ആശുപത്രികൾക്ക് നേരെ ബോംബ് ആക്രമണം നടത്തുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെ സഹായിക്കാനാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തിടുക്കത്തിൽ ടെൽ അവീവിലേക്ക് പോയതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ വടക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗസ്സ സിറ്റിയിൽനിന്നും നാലു കിലോമീറ്റർ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനുംനേരയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു.അതിനിടെ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു. 17 ട്രക്കുകളാണ് റഫ അതിർത്തി കടന്ന് ഗസ്സയിലേക്ക് എത്തിയത്. എന്നാൽ സംഘർഷത്തിനു മുൻപു നൽകിയിരുന്നതിന്റെ 4% പോലും സഹായം ഇപ്പോൾ എത്തിക്കാനാകുന്നില്ലെന്നു യുഎൻ അറിയിച്ചു. ഇന്ധനം കൊണ്ടുപോകാൻ ഇസ്രയേൽ അനുവദിക്കാത്തതിനാൽ ആശുപത്രികളുടെയും കടൽജല ശുദ്ധീകരണ പ്ലാന്റുകളുടെയും പ്രവർത്തനം സ്തംഭനത്തിലാണ്.
മലിനജലത്തെ ആശ്രയിക്കേണ്ടിവരുന്നതിനാൽ വയറിളക്കം ഉൾപ്പെടെയുള്ള രോഗങ്ങളേറുന്നുണ്ട്.ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ എന്നിവയടക്കം 40 ടൺ സാമഗ്രികളുമായി വ്യോമസേനയുടെ സി 17 വിമാനം ഈജിപ്തിലെത്തി. റഫാ അതിർത്തി വഴി ഇവ ഗസ്സയിലെത്തിക്കും. വരുംദിവസങ്ങളിൽ കൂടുതൽ സഹായമെത്തിക്കുമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ഹമാസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിലെ ഖാൻ യൂനിസിലേക്ക് കയറിയ സൈനികർക്ക് നേരയാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു.ഇതിനിടെ, സമാധാന ആഹ്വാനവുമായി ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോബൈഡനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മാർപാപ്പയുടെ സമാധാന ആഹ്വാനം.
https://www.facebook.com/Malayalivartha
























