യുദ്ധം ലബനന്‍ അതിര്‍ത്തിയിലേക്ക് പടരുന്നു;ഹിസ്ബുള്ളയെ തീര്‍ക്കാന്‍ ഇസ്രയേല്‍ സേന,ഇറാന്റെ കണക്ക് കൂട്ടല്‍ പിഴയ്ക്കുന്നു,ഇത് പൂര്‍ണ്ണ യുദ്ധമാകുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍,ഹമാസ് ഇനി ഭൂമുഖത്ത് ഉണ്ടാകില്ലെന്ന് മൊസാദ്

ഗാസ അതിര്‍ത്തിയില്‍ തുടങ്ങിയ ഇസ്രയേല്‍ഹമാസ് യുദ്ധം വെസ്റ്റ് ബാങ്കിലേക്കും ലെബനോന്‍ അതിര്‍ത്തിയിലേക്കും പടരുന്നു. യുദ്ധത്തിന്റെ ചിത്രം മാറുകയാണ്. ലബനന്‍ അതിര്‍ത്തിയിലേക്ക് യുദ്ധം നീളുമ്പോള്‍ ഹിസ്ബുള്ള പൂര്‍ണ്ണമായും രംഗത്ത് ഇറങ്ങും. ബൈഡനും നെതന്യാഹുവും ഇട്ട പ്ലാന്‍ നടപ്പാകുന്നു. ഇറാന്റെ തട്ടകത്തിലേക്ക് തന്നെയാണ് ഇസ്രയേല്‍ ഇരച്ചടുക്കുന്നത്. ഇത് പൂര്‍ണ്ണ യുദ്ധമാകുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍. ഗാസ അതിര്‍ത്തിയില്‍ തുടങ്ങിയ ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലാണ് അയല്‍ രാജ്യങ്ങളിലേക്കും പടരുന്നത്. ഭീകരരുടെ ഉന്മൂലനം തന്നെയാണ് ലക്ഷ്യം. എന്നാല്‍ യുദ്ധം സാധാരണക്കാരെ ബാധിക്കും എന്നതാണ് ഉയരുന്ന ആശങ്ക.
പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. ലെബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിന് നേരെ ഹിസ്ബുല്ല തുടരെ ആക്രമണങ്ങള്‍ നടത്തി. വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചെന്നും രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. യുദ്ധം ഉണ്ടാകുമെന്ന ആശങ്കയില്‍ ഇസ്രയേല്‍ അതിര്‍ത്തിയിലെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ഗാസയിലെ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ സ്ഥിതി കൈവിട്ടുപോകുമെന്ന് ഇസ്രയേലിന് ഇറാന്റെ ഭീഷണി. കാര്യങ്ങള്‍ ഈ നിലയിലെത്തിയതിന്റെ ഉത്തരവാദി അമേരിക്കയാണെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. പലസ്തീന്‍ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കിലും യുദ്ധ സാഹചര്യം ആണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്നലെ ഇസ്രയേല്‍ ഇവിടെ വ്യോമാക്രമണം നടത്തിയത്. പൂര്‍ണ്ണ യുദ്ധം ഉണ്ടാകുമെന്ന സൂചനയില്‍ പശ്ചിമേഷ്യയില്‍ അമേരിക്ക മുന്നൊരുക്കം ശക്തിപ്പെടുത്തുകയാണ്.
17 ദിവസത്തിനിടയിലെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ ഗാസയില്‍ നടത്തിയത്. നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ നിര്‍വധിപ്പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കുണ്ട്. കടന്നു കയറിയ ശത്രുവിനെ വധിച്ചുവെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മുപ്പതു പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ആകെ മരണസംഖ്യ അയ്യായിരത്തിലേക്ക് അടുക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ 1800 ലേറെ കുട്ടികളും ആയിരത്തിലേറെ സ്ത്രീകളും ഉണ്ട്.
ഗാസയിലെ യുദ്ധം മാസങ്ങള്‍ നീണ്ടേക്കാമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യുവാവ് ഗാലന്റ് പറഞ്ഞു. ഗാസയ്‌ക്കെതിരെ ഇസ്രയേല്‍ സൈനിക നടപടികള്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തോളം തുടര്‍ന്നേക്കും. ഇസ്രയേല്‍ വ്യോമസേനയുടെ നടപടികള്‍ സംബന്ധിച്ച് വിലയിരുത്തിയ ശേഷമായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം. 'പ്രതിരോധസേനയ്ക്ക് യുദ്ധ തന്ത്രങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഗാസയില്‍ നമ്മുടെ അവസാനത്തെ തന്ത്രപരമായ പ്രവര്‍ത്തനം ആയിരിക്കണം ഇത്. ലളിതമായി പറഞ്ഞാല്‍ ഹമാസ് ഇനി ഉണ്ടായിരിക്കരുത്', ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വ്യോമസേനയെ അഭിനന്ദിച്ച അദ്ദേഹം, അടുത്തഘട്ടമായ കരയാക്രമണം ഉടന്‍ ഉണ്ടാകുമെന്നും പറഞ്ഞു. ഹമാസുമായി ഒരു തരത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിനും ഇല്ലെന്ന് ഇസ്രേയല്‍ സൈന്യം വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ ഹമാസ് ഭീകരര്‍ സയനൈഡ് കെമിക്കല്‍ ബോംബുകള്‍ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഗാസയ്ക്ക് സമീപം കിബ്ബട്ട്‌സ് ബീറി ആക്രമിച്ച ഹമാസ് ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തിയ യുഎസ്ബികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് യുഎസ്ബികള്‍ കണ്ടെത്തിയതായും അതില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























