ബന്ദികളാക്കിയ രണ്ട് വയോധികരെ കൂടെ ഹമാസ് തിങ്കളാഴ്ച മോചിപ്പിച്ചു ...ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് നടപടി

ബന്ദികളാക്കിയ രണ്ട് വയോധികരെ കൂടെ ഹമാസ് തിങ്കളാഴ്ച മോചിപ്പിച്ചു . രണ്ട് ഇസ്രയേലി വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. 85കാരി യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ്, 79കാരി നൂറിറ്റ് കൂപ്പര്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്റെ വിശദീകരണം.ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി വാര്‍ത്ത സ്ഥിരീകരിച്ചു.
തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികള്‍ ഗാസയിലേക്ക് പുറപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച, അമേരിക്കന്‍ പൗരന്മാരായ ജൂഡിത്ത് തായ് റാനനെയും മകള്‍ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു.
ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും സൂചനയുണ്ട്.
വടക്കന്‍ ഗാസയിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിലും തെക്കന്‍ ഖാന്‍ യൂനിസിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് . ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 5,000 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു . 15,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇസ്രയേല്‍ വ്യോമസേന നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഗാസയിലെ ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കന്‍ ഗാസയില്‍ നിന്ന് അഭയാര്‍ഥിക ക്യാമ്പിലെത്തിയവരുള്‍പ്പെടെ എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഒഴിഞ്ഞുപോകാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. അതിര്‍ത്തികളില്‍ കരയുദ്ധത്തിന് സജ്ജമായി സൈനിക ടാങ്കുകളും ഒരുക്കിയിരുന്നു. എന്നാല്‍, വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേല്‍ ഭരണകൂടം പറയുന്നു.
എന്നാല്‍, ഇസ്രയേല്‍ സൈന്യത്തെ ഗാസയില്‍ നിന്ന് തുരത്തിയതായി ഹമാസും അവകാശപ്പെട്ടു. ഗാസക്ക് പുറമെ, വെസ്റ്റ് ബാങ്കിലും ആക്രമണം തുടങ്ങിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയിലെ യുദ്ധത്തിന്റെ ആസൂത്രണത്തില്‍ സഹായിക്കാന്‍ പെന്റഗണ്‍ നഗര യുദ്ധത്തില്‍ വൈദഗ്ധ്യമുള്ള ഒരു ജനറല്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപദേശകരെ ഇസ്രായേലിലേക്ക് അയച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ബന്ദികളെ മോചിപ്പിക്കുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും മുന്‍ഗണന നല്‍കുന്നതിനായി ഇസ്രയേലിന്റെ കര അധിനിവേശ പദ്ധതികള്‍ മന്ദഗതിയിലാക്കാന്‍ യുഎസ് ശ്രമിച്ചതായി റിപോര്‍ട്ടുകള്‍ ഉണ്ട് . വാഷിംഗ്ടണ്‍ പ്രാഥമികമായി പ്രതിരോധ മാര്‍ഗങ്ങളിലൂടെയാണ് സന്ദേശം നല്‍കിയതെന്ന് പറയപ്പെടുന്നു.
ഹമാസിന്റെ സമ്പൂര്‍ണ്ണ കീഴടങ്ങലും ഇസ്രായേല്‍ ബന്ദികളാക്കിയവരുടെ തിരിച്ചുവരവും ഗാസ മുനമ്പിലെ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.
ഹമാസ് യുദ്ധ സാഹചര്യം ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോര്‍ദാന്‍ രാജാവുമായി സംസാരിച്ചെന്ന് മോദി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. സാധാരണ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടമാകുന്നതില്‍ ആശങ്കയുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. മാനുഷിക വിഷയങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടതായി ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha
























