ഹമാസ് ഭീകരരുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിലെത്തി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ....ബെഞ്ചമിൻ നെതന്യാഹുവുമായി മാക്രോൺ കൂടിക്കാഴ്ച നടത്തും... ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ അറിയിക്കും....ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും നടത്തും...

ഹമാസ് ഭീകരരുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ടെൽ അവീവിൽ എത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മാക്രോൺ കൂടിക്കാഴ്ച നടത്തും. ഇസ്രായേലിനുള്ള ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ നെതന്യാഹുവിനെ അറിയിക്കും.ഹമാസ് ഗാസയിൽ ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും മാക്രോണിന്റെ സന്ദർശനത്തിന് പിന്നിലുണ്ട്.നെതന്യാഹുവിനു പുറമെ ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, ഇസ്രായേലിലെ മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യയിർ ലാപിഡ് എന്നിവരുമായും മാക്രോ ചർച്ച നടത്തും.ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 30 ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു.
ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ബന്ദികളാക്കുകയും ചെയ്തവരുടെ കുടുംബങ്ങളുമായും മാക്രോ കൂടികാഴ്ച നടത്തും. ഏഴ് ഫ്രഞ്ച് പൗരന്മാരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ജൂതരാണെന്ന കാരണത്താലാണ് 30 പേരെയുെം ഹമാസ് മനഃപൂർവ്വം കൊന്നൊടുക്കിയെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് താൻ ജറുസലേമിലെത്തിയതെന്നും മാക്രോൺ പറഞ്ഞു.ഇസ്രായേൽ കരയുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കവേ, ഗാസയിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്‌ക്കു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുമെന്നും മാക്രോയുമായി ബന്ധപ്പെട്ട ഫ്രഞ്ച് പ്രതിനിധികൾ അറിയിച്ചു.
ഹമാസിന്റെ അപ്രതീക്ഷിത അക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കര വഴിയുള്ള ആക്രമണത്തിന് ഇസ്രായേല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഗാസ മുനമ്പിലെ വിവിധ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ സൈന്യം റെയ്ഡുകള്‍ നടത്തിയതായും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയെന്നും അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ഇസ്രയേലിനെ ആക്രമിക്കാൻ ഹമാസ് തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ തകർക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു. 'രാജ്യത്തിന്റെ കരസേന ഗാസയ്ക്കുള്ളിൽ ചില റെയ്ഡുകൾ നടത്തിയിരുന്നു. കവചിത, കാലാൾപ്പട ബറ്റാലിയനുകളാണ് റെയ്ഡുകൾ നടത്തിയത്' ഒരു ടെലിവിഷൻ ബ്രീഫിംഗിൽ ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു."രാത്രിയിൽ ടാങ്കുകളും കാലാൾപ്പടയും ഉപയോഗിച്ചുള്ള റെയ്ഡുകൾ ഉണ്ടായിരുന്നു. ഈ റെയ്ഡുകൾ യുദ്ധത്തിൽ നമ്മുടെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പും തീവ്രവാദികളുടെ സ്ക്വാഡുകളെ ഇല്ലായ്മ ചെയ്യാനുമുള്ള റെയ്ഡുകളാണ്." ഹഗാരി കൂട്ടിച്ചേർത്തു. കാണാതായ ബന്ദികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇസ്രായേൽ സൈന്യം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിലെ നഗരങ്ങളിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയപ്പോൾ 200-ലധികം പേരെ ഹമാസ് പ്രവർത്തകർ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലെ 320 സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് പ്രവർത്തകർ പതിയിരിക്കുന്ന തുരങ്കങ്ങൾ, ഡസൻ കണക്കിന് ഓപ്പറേഷൻ കമാൻഡ് സെന്ററുകൾ, നിരീക്ഷണ പോസ്റ്റുകൾ എന്നിവയെല്ലാം ആക്രമണ ലക്ഷ്യങ്ങളാണെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.ആക്രമണത്തെക്കുറിച്ച് ഹമാസും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇസ്രായേൽ സേനയുടെ ഉപകരണങ്ങൾ നശിപ്പിക്കുകയും അവരെ പിൻവാങ്ങാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. "നുഴഞ്ഞുകയറ്റ സേനയുമായി സംഘർഷത്തില്‍ ഏർപ്പെട്ടിരുന്ന പോരാളികൾ രണ്ട് ബുൾഡോസറുകളും ഒരു ടാങ്കും നശിപ്പിച്ച് സേനയെ പിൻവലിക്കാൻ നിർബന്ധിച്ചു, " ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ഗാസയിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾക്ക് അവരുടെ സുരക്ഷയ്ക്കായി തെക്കോട്ട് നീങ്ങാൻ ഇസ്രായേൽ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ പ്രദേശത്തെ 2.4 ദശലക്ഷം ജനസംഖ്യയുടെ പകുതിയിലധികം പേരും ഇതിനോടകം പാലായാനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയും പറയുന്നു. അതേസമയം, ലക്ഷക്കണക്കിന് സിവിലിയൻമാർ വടക്കന്‍ ഗാസ സിറ്റിയിലും പരിസരത്തും തുടരുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha
























