ഹമാസ് ഭീകരർ അഭയം തേടിയെത്തുമെന്ന സംശയത്തെ തുടർന്ന് അൽ-അഖ്സ പള്ളി അടച്ചുപൂട്ടി ഇസ്രായേൽ പോലീസ്; മസ്ജിദിലേയ്‌ക്ക് ആളുകൾ പ്രവേശിക്കുന്നത് തടഞ്ഞത് ബാരിക്കേഡ് ഉപയോഗിച്ച്:- ജൂത ആരാധകർക്ക് മാത്രം പ്രവേശനം...

ഇസ്രായേലികൾക്കും പലസ്തീനികൾക്കും ഇടയിലുള്ള ഉരസലുകള്‍ക്ക് സാക്ഷ്യം വഹിച്ച ജറുസലേമിലെ പഴയ നഗരത്തിലെ അൽ-അഖ്സ പള്ളി അടച്ചുപൂട്ടി ഇസ്രായേൽ പോലീസ്. മസ്ജിദിലേയ്‌ക്ക് ആളുകൾ പ്രവേശിക്കുന്നത് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. മക്കയും മദീനയും കഴിഞ്ഞാല്‍ മുസ്ലിം മത വിശ്വാസികളുടെ മൂന്നാമത്തെ പുണ്യസ്ഥലവും യഹൂദമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലവുമാണ് അൽ-അഖ്സ കോമ്പൗണ്ട്.
ജൂതമതത്തില്‍ ഇത് ടെംപിൾ മൗണ്ട് എന്നറിയപ്പെടുന്നു. ജൂത വിശ്വാസികളുടെ ആഘോഷമായ സുക്കോട്ടിന്റെ അഞ്ചാം ദിവസം ആഘോഷിക്കാൻ നൂറുകണക്കിന് ഇസ്രായേലികൾ അൽ-അഖ്സ പള്ളി സമുച്ചയത്തിലേക്ക് ഇരച്ചു കയറിയിരുന്നു. പള്ളി വളപ്പിലേക്കുള്ള എല്ലാ ഗേറ്റുകളും പോലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ മുതൽ അടച്ച് പൂട്ടാൻ തുടങ്ങിയിരുന്നു.
നേരത്തേ വിശ്വാസികളെ പരിശോധിച്ച് കടത്തിവിടുമായിരുന്നുവെങ്കിലും ഹമാസ് ഭീകരർ അഭയം തേടിയെത്തുമെന്ന സംശയത്തെ തുടർന്നാണ് പള്ളി അടച്ചത്. ഹമാസ്-ഇസ്രായേൽ യുദ്ധം മൂലം മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. മസ്ജിദുൽ അഖ്സയുടെ എല്ലാ ഗെയ്റ്റുകളും അടച്ചുപൂട്ടിയ ഇസ്റാഈൽ പോലീസ്, ജൂത ആരാധകർക്ക് രാവിലെ കോമ്പൗണ്ടിൽ പ്രവേശിക്കാനും പള്ളിയിൽ ആചാരാനുഷ്ഠാനങ്ങൾ നടത്താനും അനുമതി നൽകിയതായി ഫലസ്തീലെ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാവിലെ തന്നെ പള്ളിയിൽ പ്രവേശനത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുതിർന്നവരെ മാത്രമാണ് ആദ്യം കയറ്റിവിട്ടിരുന്നത്. അധികം വൈകാതെ മുസ്‍ലികൾക്ക് പൂർണമായും വിലക്കേർപ്പെടുത്തുകയായിരുന്നു. ഈജിപ്ത്, യെമൻ, ജോർദാൻ, ജി സിസി രാജ്യങ്ങൾ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ അൽ-അഖ്‌സ വിശുദ്ധ കോമ്പൗണ്ടിൽ ഇസ്രായേലികള്‍ അതിക്രമിച്ച് കയറുന്നതിനെ അപലപിക്കുന്ന പ്രസ്താവനകൾ പതിവായി പുറപ്പെടുവിക്കാറുണ്ട്.
ഇസ്രായേലികള്‍ പലപ്പോഴും ഇസ്രായേൽ പോലീസിന്റെ സംരക്ഷണത്തിൽ സമുച്ചയത്തിൽ പലസ്തീൻകാരുമായി ഏറ്റുമുട്ടാറുമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവർക്കും അല്‍-അഖ്സ പള്ളിയില്‍ പ്രവേശനം അനുവദിക്കാറുണ്ട്. അതേ സമയം ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. സംഘർഷം 18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗസ്സയിൽ മരിച്ചു വീണു.
ഇന്ധനം എത്തിക്കുന്നത് പോലും ഉപരോധിച്ചത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അതിനിടെ, യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറൽ അസംബ്ലിയിൽ ചൂടേറിയ ചർച്ചയ്ക്കും വഴിയൊരുക്കി. ഹമാസിന്‍റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്നാണ് അന്‍റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വർഷം ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
ഇത് ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചു. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ പ്രസംഗം തുടങ്ങിയത്. ഗുട്ടെറസിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസിഡറും രംഗത്തെത്തി. അടിയന്തര വെടിനിർത്തൽ വേണമെന്ന് അറബ് രാജ്യങ്ങളായ സൗദി, ഈജിപ്ത്, ജോർദാൻ, യു എ ഇ എന്നിവ അസംബ്ലിയിൽ നിലപാട് എടുത്തു. ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാൻ വെടിനിർത്തണമെന്ന് ഡബ്ള്യൂ.എച്ച്.ഒ യും ആവശ്യപ്പെട്ടു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും അടിയന്തര വെടിനിർത്തൽ വേണമെന്ന് പറഞ്ഞു.ഇന്ധനമില്ലാത്തതിനാൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനവും നിലച്ച അവസ്ഥയിലാണ്. ഹമാസിന്റെ ഭീകരമായ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ് അതിന്റെപേരില്‍ പലസ്തീന്‍കാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു.
ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























