ഹമാസിനെ തകർക്കുമെന്ന് വീണ്ടും പ്രതിജ്ഞയെടുത്ത് ഇസ്രായേൽ:- സിറിയൻ സൈന്യത്തിന്റെ മോർട്ടാർ ലോഞ്ചറുകൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി പ്രതിരോധ സേന...

ഹമാസിനെ തകർക്കുമെന്ന് വീണ്ടും പ്രതിജ്ഞയെടുത്ത് ഇസ്രായേൽ. ചൊവ്വാഴ്ച സിറിയൻ സൈന്യം ഇസ്രായേലിനു നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായി, സിറിയൻ സൈന്യത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളും മോർട്ടാർ ലോഞ്ചറുകളും ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. സിറിയയ്ക്കുള്ളിലാണ് ഈ വ്യോമാക്രമണം നടന്നതെന്ന് സൈനിക വക്താവ് എഎഫ്‌പിയോട് പറഞ്ഞു.
സിറിയയുമായും ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായും വഷളാകുന്ന സംഘർഷങ്ങൾക്ക് പുറമേ, ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം കൂടുതൽ പ്രാദേശിക പ്രക്ഷുബ്ധത സൃഷ്ടിക്കുമെന്നും, പ്രത്യേകിച്ച് സിറിയയുമായും ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായും നിലവിലുള്ള സംഘർഷങ്ങൾ കൂടുതൽ ആളിക്കത്തുമെന്നും ആശങ്കയുണ്ട്.
അതിനിടെ ഗാസയിൽ ഇന്ധനക്ഷാമം കനത്തതോടെ ആശുപത്രികൾ ഗുരുതര പ്രതിസന്ധിയിലാണ്. ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്ന് യു.എൻ ഏജൻസി അറിയിച്ചു. 130 നവജാത ശിശുക്കളടക്കമാണ് ജീവന് ഭീഷണി നേരിടുന്നത്. ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു.
സംഘർഷം 18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗസ്സയിൽ മരിച്ചു വീണു. ഇന്ധനമെത്തിക്കുന്നതിനുള്ള വിലക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അതിനിടെ, യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറൽ അസംബ്ലിയിൽ ചൂടേറിയ ചർച്ചയ്ക്കും വഴിയൊരുക്കി. ഹമാസിന്‍റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്നാണ് അന്‍റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വർഷം ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു.
ഇത് ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചു. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ പ്രസംഗം തുടങ്ങിയത്. ഗുട്ടെറസിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസിഡറും രംഗത്തെത്തി. അടിയന്തര വെടിനിർത്തൽ വേണമെന്ന് അറബ് രാജ്യങ്ങളായ സൗദി, ഈജിപ്ത്, ജോർദാൻ, യു എ ഇ എന്നിവ അസംബ്ലിയിൽ നിലപാട് എടുത്തു. ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാൻ വെടിനിർത്തണമെന്ന് ഡബ്ള്യൂ.എച്ച്.ഒ യും ആവശ്യപ്പെട്ടു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും അടിയന്തര വെടിനിർത്തൽ വേണമെന്ന് പറഞ്ഞു.ഇന്ധനമില്ലാത്തതിനാൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനവും നിലച്ച അവസ്ഥയിലാണ്. ഹമാസിന്റെ ഭീകരമായ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ് അതിന്റെപേരില്‍ പലസ്തീന്‍കാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു.
സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ജറുസലേമിലെ പഴയ നഗരത്തിലെ അൽ-അഖ്സ പള്ളി ചൊവ്വാഴ്ച ഇസ്രായേലി പോലീസ് അടച്ച് പൂട്ടിയിരുന്നു. ഹമാസ് ഭീകരർ അഭയം തേടിയെത്തുമെന്ന സംശയത്തെ തുടർന്നാണ് പള്ളി അടച്ചത്.
ഹമാസ്-ഇസ്രായേൽ യുദ്ധം മൂലം മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. മസ്ജിദുൽ അഖ്സയുടെ എല്ലാ ഗെയ്റ്റുകളും അടച്ചുപൂട്ടിയ ഇസ്റാഈൽ പോലീസ്, ജൂത ആരാധകർക്ക് രാവിലെ കോമ്പൗണ്ടിൽ പ്രവേശിക്കാനും പള്ളിയിൽ ആചാരാനുഷ്ഠാനങ്ങൾ നടത്താനും അനുമതി നൽകിയതായി ഫലസ്തീലെ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാവിലെ തന്നെ പള്ളിയിൽ പ്രവേശനത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുതിർന്നവരെ മാത്രമാണ് ആദ്യം കയറ്റി വിട്ടിരുന്നത്. അധികം വൈകാതെ മുസ്‍ലികൾക്ക് പൂർണമായും വിലക്കേർപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























