ഗാസ പിടഞ്ഞ് തുടങ്ങി ഉയരുന്നത് വന്‍ ഭീതി;ഗാസ കൂട്ടമരണത്തിലേക്ക് ഇന്ധനം രാത്രിയോടെ തീരും,അടിയന്തരമായ വെടിനിര്‍ത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു,ഹമാസിനെ വീഴ്ത്താതെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമില്ലെന്ന് നെതന്യാഹു,നരകമായ് ഗാസ ജനം മരിച്ച് വീഴുന്നു

അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രി തീരുന്നതോടെ ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകള്‍. ഓക്‌സ്ഫാം അടക്കമുള്ള സംഘടനകള്‍ ഗാസയിലെ അവസ്ഥ ഭീകരമെന്നാണ് പറയുന്നത്. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ ശുദ്ധജലം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് കണക്ക്. ഇതിനിടെ സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക മേഖലയില്‍ സൈനിക സാന്നിധ്യം കൂട്ടുകയാണ്.
ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. മിക്കയിടത്തും ഭാഗിക പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകള്‍ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി വരുന്ന യുഎന്‍ ഏജന്‍സികള്‍ ഇന്ധനം എത്തിയില്ലെങ്കില്‍ ഇന്നോടെ പ്രവര്‍ത്തനം നിര്‍ത്തും. ഇന്ധന ട്രക്കുകളെ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. അതേസമയം, കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 300 കുട്ടികള്‍ അടക്കം 704 പേര്‍ കൊല്ലപ്പെട്ടു. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു.
യുദ്ധം കൂടുതല്‍ പടരുമോ എന്ന ആശങ്കയും കനക്കുകയാണ്. സിറിയയ്ക്കുള്ളിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. യെമനില്‍ നിന്ന് സിറിയയിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും തുടര്‍ച്ചയായി ശിയാ സായുധ സംഘങ്ങള്‍ ആക്രമണം നടത്തുകയാണ്.
പലസ്തീന്‍ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തില്‍ ഉള്ള വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേലിന് നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണമുണ്ടായി. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുന്‍നിര്‍ത്തി വലിയ ഏറ്റുമുട്ടലിന് ഇറാന്‍ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയില്‍ സൈനിക സാന്നിധ്യം കൂട്ടുകയാണ്.
എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നുമുള്ള നിലപാടില്‍ ഇസ്രയേല്‍. വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ തള്ളുമ്പോള്‍ ഗാസ കൂട്ട മരണത്തിലേക്ക് നീങ്ങുകയാണ്. ഗാസയിലെ അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരുമെന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫും അറിയിച്ചു.18 ദിവസത്തിലാണ്‍് 2360 കുട്ടികള്‍ കൊല്ലപ്പെട്ടത്. 5364 കുട്ടികള്‍ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 30 കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാര്‍മികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.
അടിയന്തരമായ വെടിനിര്‍ത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗര്‍ലഭ്യം എന്നിവ നേരിടുന്നു. കുട്ടികളെ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ അഡെല്‍ ഖോദ്ര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























