യുദ്ധലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടതാണ് കൂട്ടക്കുരുതികളിലേക്ക് ഇസ്രായേൽ സൈന്യത്തെ നയിക്കുന്നത്- ഹമാസ്

ആയിരക്കണക്കിന് രോഗികളും കുടിയൊഴിപ്പിക്കപ്പെട്ടവരും ആഴ്ചകളായി അഭയം പ്രാപിച്ച വടക്കൻ ഗാസയിലെ ആശുപത്രിക്ക് ചുറ്റും, അതിഭീകരമായ ആക്രമണം രൂക്ഷമായി തുടരുകയാണ്. ആക്രമണം രൂക്ഷമായ ഗാസയിൽ ഇതിനോടകം മരണസംഖ്യ 13,300 കവിഞ്ഞു. അതിനിടെ ഒരു വിഭാഗം ബന്ദികളുടെ മോചനം ഉറപ്പാക്കി താൽക്കാലിക വെടിനിർത്തൽ കരാർ ഉടൻ നടപ്പായേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കരാർ വൈകില്ലെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചിട്ടുണ്ട്.
ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റവും താൽക്കാലിക വെടിനിർത്തലും വ്യവസ്ഥ ചെയ്യുന്ന കരാറിൽ ഇസ്രായേൽ ഒപ്പുവെച്ചതായും ഹമാസിന്‍റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും പ്രതികരിച്ചു. ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു.
ഇസ്‍ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖാലയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയും തമ്മിൽ രാത്രി ചർച്ച നടത്തി. ഏതാണ്ട് ഒന്നര മാസത്തോളമായി തുടരുന്ന യുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകൾക്കിടെയാണ് താൽക്കാലിക വെടിനിർത്തൽ ചർച്ച വീണ്ടും സജീവമാകുന്നത്. അതേ സമയം അഭയാർഥി ക്യാമ്പുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ഇസ്രായേൽ സൈനികാക്രമണം കൂടുതൽ തീവ്രമായി.
5600 കുട്ടികൾ ഉൾപ്പെടെ മരണം 13,300 ആയി. 3550 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. പരിക്കേറ്റവരുടെ എണ്ണം മുപ്പത്തി ഒന്നായിരം കവിഞ്ഞു. ഇവരിൽ 75 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടതാണ് കൂട്ടക്കുരുതികളിലേക്ക് ഇസ്രായേൽ സൈന്യത്തെ നയിക്കുന്നതെന്ന് ഹമാസ് പറയുന്നു. രാത്രി ഗാസയിൽ നിന്ന് നിരവധി റോക്കറ്റുകൾ തെൽഅവീവിനെ ലക്ഷ്യം വെച്ചെത്തി.
അൽ-ശിഫ ആശുപത്രി പിടിച്ചെടുത്തതിന് പിന്നാലെ ഗാസ ബൈത് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിയും ഇസ്രായേൽ അധിനിവേശ സേന വളഞ്ഞു. ആശുപത്രിക്കുനേരെ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. 600ഓളം രോഗികളും 200 ജീവനക്കാരും 2000 അഭയാർഥികളുമടങ്ങുന്നവരുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.
ഗാസയ്ക്ക് പുറമേ, വെസ്റ്റ്ബാങ്കിലും ഫലസ്തീനുകൾക്കു നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം വ്യാപിക്കുകയാണ്. ഇത് ശക്തമായി അമർച്ച ചെയ്യണമെന്ന് അമേരിക്ക ഇസ്രായേലിനെ അറിയിച്ചു.
https://www.facebook.com/Malayalivartha























